2017 ജൂൺ 29, വ്യാഴാഴ്‌ച

കണ്ടിട്ടും കാണാത്തതു പോലെ പോകുന്നവർ !

             മുമ്പൊക്കെ  ആളുകൾ  നേരിൽ കണ്ടാൽ വന്ദനം ചൊല്ലുന്നതും ,ക്ഷേമാന്വേഷണം നടത്തുന്നതുമൊക്കെ പതിവ് കാഴ്ചയായിരുന്നു . ഇന്ന് ആ പതിവുകളൊക്കെ മാറി വരുന്നുണ്ടോ എന്നാണ് സംശയം .പരിചയക്കാർ പോലും നേരിട്ട് കണ്ടാലും , ഇടിച്ചിട്ടാൽ പോലും ഒന്നുരിയാടിയാലായി,ഇല്ലെങ്കിലായി. പക്ഷേ  നേരിട്ട് മിണ്ടില്ലെങ്കിലും പരിഷ്കൃത സമൂഹത്തിലെ ഒട്ടു മിക്ക പേരും ഫേസ് ബുക്കിലും വാട്സാപ്പിലുമൊക്കെ അടുത്ത സുഹൃത്തുക്കളാണെന്നതാണ് വിചിത്രം .
കണ്ടിട്ടും കാണാത്തതു പോലെ ഭാവിച്ചു പോകുന്നതാണ് ചിലരുടെ രീതി .മറ്റു ചിലരാകട്ടെ ,ആരെയെങ്കിലും വഴിയിൽ വച്ച്  കണ്ടാൽ  മെല്ലെ  മൊബൈൽ ഫോൺ എടുത്തു ചെവിയിൽ വച്ച് കളയും .ഫോണിൽ സംസാരിക്കുകയാണെന്ന വ്യാജേന ,ആൾക്കാരെ 'നൈസായിട്ടങ്ങു' ഒഴിവാക്കിക്കളയാനാണിത്.
   
       ഞാനിതു കുറിക്കാൻ കാരണം , അപകടത്തില്‍ പെട്ട് കിടന്ന ഒരാള്‍ , തക്ക സമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം  മരണപ്പെട്ട ഒരു വാര്‍ത്ത ചില നാളുകള്‍ക്കു മുന്‍പ് വാര്‍ത്താ മാധ്യമത്തിലൂടെ അറിയാനിടയായി . അത്ര  നിസ്സാര പരിക്കുകള്‍  മാത്രം ഉണ്ടായിരുന്ന ആ മനുഷ്യനെ , അത് വഴി പോയവരാരും  ഗൌനിക്കാനോ , ആശുപത്രിയിലെത്തി ക്കാനോ തയാറായില്ല . അങ്ങനെ ശരീരത്തിലെ  രക്തം വാര്‍ന്നു  ആ  മനുഷ്യന്‍  മരണത്തിനു കീഴ്പ്പെടുകയായിരുന്നു . ഒരു പക്ഷേ  , ആ വഴി കടന്നു പോയ ആരെങ്കിലും  തക്ക സമയത്ത് ആശുപത്രിയിലെത്തിക്കുകയോ , പ്രഥമ ശുശ്രൂഷ നല്‍കുകയോ ചെയ്തിരുന്നെങ്കില്‍  ഒരുപക്ഷേ   ഒരു ജീവഹാനി ഒഴിവാക്കാമായിരുന്നു .
ഇതിനിടയിലും ആ അപകട സ്ഥലത്തു നിന്ന് ഫോണിൽ ചിത്രങ്ങൾ പകർത്തിയവരും ഉണ്ടായിരുന്നേക്കാം. 
        ഇതിനു മുന്‍പും  ഇത്തരം  നിരവധി  സംഭവങ്ങള്‍   റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .  ഇത്തരം സംഭവങ്ങളില്‍ ഇടപെട്ടാല്‍  പില്‍ക്കാലത്ത്  ഉണ്ടായേക്കാവുന്ന  നിയമ നടപടികളും നൂലാമാലകളുമൊക്കെ  ഭയന്നാണ്,  സേവന മനസ്ഥിതിയുള്ളവര്‍ പോലും  രക്ഷാ പ്രവര്‍ത്തനങ്ങളില്‍  നിന്ന് പിന്മാറാന്‍  പ്രേരിപ്പിക്കുന്നത് . ഈ അടുത്ത കാലത്താണ്  ഈ  സ്ഥിതി വിശേങ്ങള്‍ക്ക് ചെറിയ ഒരു മാറ്റമെങ്കിലും ഉണ്ടായത് .
        മേല്‍പ്പറഞ്ഞ  വസ്തുതകള്‍  കുറിക്കുമ്പോള്‍ , ഒരു   വേദപുസ്തക  ഉപമ  മനസ്സിലേക്ക് ഓടിയെത്തുന്നു . അത്  ഏവര്‍ക്കും സുപരിചിതമായ നല്ല ശമാര്യാക്കാരന്റെ  കഥയാണ് .  യെരുശലേമില്‍ നിന്നു യെരീഹോവിലേക്ക്  പോകുകയായിരുന്ന  യാത്രികന്റെ  ചരിത്രം .  കള്ളന്മാരാല്‍ സകലവും അപഹരിക്കപ്പെട്ടു , പാതി ജീവന്റെ ബലത്തില്‍  കിടന്ന ആ മനുഷ്യനെ  ആരും തിരിഞ്ഞു നോക്കിയില്ലെന്നു വേണം പറയാന്‍ . അത് വഴി കടന്നു പോയ ഒരു ലേവ്യനും , പിന്നെ ഒരു പുരോഹിതനും  കണ്ടിട്ടും കാണാതെ തങ്ങളുടെ വഴിക്ക് പോയി . എന്നാല്‍ പിന്നാലെ വന്ന നല്ല ശമാര്യാക്കാരനാകട്ടെ , മുറിവേറ്റു കിടന്നയാളെ   കണ്ടിട്ട് അടുത്ത് ചെന്ന് വേണ്ട ശുശ്രൂഷ നല്‍കിയതിനു ശേഷം , സുരക്ഷിതമായ സ്ഥാനത്ത് കൊണ്ട്  ചെന്നാക്കുകയും  ചെയ്തതിനു ശേഷമാണ് കടന്നു പോയത് . ഒട്ടേറെ ഉള്‍ക്കാഴ്ചകള്‍ നല്കുന അതി മനോഹരമായ ഈ ഉപമ അറിയാത്തവര്‍ , പൊതു സമൂഹത്തില്‍  തന്നെ  വിരളമായിരിക്കും .
        നമ്മെക്കൊണ്ട് എന്തെങ്കിലും സേവനം ആവശ്യമുള്ളയാളെ കണ്ടിട്ടും കാണാതെ പോകുന്നത് ഭൂഷണമല്ല.ഒരു വാക്കിന്റെ സ്വാന്തനമെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ നന്ന് .മേല്‍പ്പറഞ്ഞ  ഉപമയിലെ , മുറിവേറ്റു നിസ്സഹായ അവസ്ഥയില്‍ കിടന്ന  ആ മനുഷ്യനെപ്പോലെയായിരുന്നില്ലേ  നാമും .  ആരും  തിരിഞ്ഞു നോക്കാനില്ലാതെ , പാപ സ്വഭാവങ്ങള്‍ക്കു അടിപ്പെട്ടു  അടിമ നുകത്തിലായിരുന്ന  നമ്മെ  ആരും കാണാതെ പോയപ്പോള്‍,  യേശു എന്ന നല്ല ശമാര്യാക്കാരന്‍  കണ്ടു , തന്റെ തങ്കച്ചോര തന്നു വീണ്ടെടുത്തത്  എത്ര വലിയ കാര്യമാണ് .  അല്ലെങ്കില്‍ ഇന്നും പാപത്തിന്റെ  കുഴിയില്‍ ,ആത്മീയ ജീവനില്ലാതെ കിടക്കേണ്ടതായി  വരുമായിരുന്നു  . ആ നല്ല ശമാര്യാക്കാരനായ യേശു കര്‍ത്താവിനു , നമ്മുടെ ജീവിതത്തിന്റെ നിസ്സഹായാവസ്ഥ കണ്ടിട്ട് , കാണാതെ  കടന്നു പോകാനാവില്ല . അപേക്ഷിക്കുന്നവരെ ഉപെഷിക്കാനും ... 
=================================================================

                              -  സാം . ടി .മൈക്കിള്‍  ഇളമ്പല്‍ 
                                                                                             ===========================











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ