2017 ജൂലൈ 13, വ്യാഴാഴ്‌ച

അഭിനയം വേണ്ടാ ,ആത്മീയ ജീവിതത്തിൽ !!!

അഭിനയം വേണ്ടാ  ,ആത്മീയ ജീവിതത്തിൽ!!

                                            www.samtmichael.blogspot.com

  ചലച്ചിത്ര അവാർഡ് ജേതാവായ ശ്രീ .വിനായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു -"ഞാൻ ചലച്ചിത്രത്തിൽ മാത്രമേ അഭിനയിക്കാറുള്ളൂ " എന്ന്.ജീവിതത്തിൽ ഒരു പച്ച  മനുഷ്യനാണെന്നും പറഞ്ഞതോർക്കുന്നു .   നമ്മുടെ ചുറ്റും കണ്ണോടിച്ചാൽ ജീവിതത്തിൽ തകർത്ത് അഭിനയിക്കുന്ന അനേകരെ  കാണാൻ കഴിയും.അവസരത്തിനും ,  വ്യക്തികൾക്കുമനുസരിച്ചു,പൊയ്‌മുഖങ്ങളണിഞ്ഞു  അനുകരണവും,അഭിനയും നടത്തുന്നവർ . അതുപോലെ തന്നെ സ്ക്രീനിലും ,ജീവിതത്തിന്റെ വിവിധ മേഖലകളിലും അഭിനയിച്ച പല അഭിനേതാക്കളുടെയും പൊയ്‌മുഖങ്ങൾ സമൂഹത്തിൽ അഴിഞ്ഞു വീഴുന്ന സമയവും കൂടിയാണിതെന്നോർക്കണം .ജനപ്രിയ നടന്മാർ , ജനത്തിനു അപ്രിയരാകുന്ന നേർക്കാഴ്ച.

                    ഞാനിതു കോറിയിട്ടത് ,മറ്റു  ചില യാഥാർഥ്യങ്ങൾ കുറിക്കാനാണ്  .കപട ആത്മീയതയുടെ വേഷം കെട്ടുകാർ ആത്മീയ ലോകത്തിനു  ഭൂഷണമല്ല .സഭയിലൊന്ന് , വീട്ടിൽ മറ്റൊന്ന് ,സമൂഹത്തിൽ വേറെ അങ്ങനെ സമയവും സന്ദർഭവും നോക്കി മുഖം മൂടിയിട്ട്   അഭിനയിക്കുന്നവർ വിരളമല്ലെന്നാണ് കരുതുന്നത്. ഒരിക്കൽ യാക്കോബ് തന്റെ അപ്പന്റെ മുൻപിൽ പ്രച്ഛന്ന വേഷം നടത്തി ,അല്പം അഭിനയവും അതിലേറെ അനുകരണവും നടത്തി ജ്യേഷ്ഠാവകാശം സൂത്രത്തിൽ തട്ടിയെടുത്തു.നീ ആർ എന്ന് ചോദിച്ചപ്പോൾ ,യാതൊരു മടിയും കൂടാതെ യേശാവെന്നാണ് അന്ന് പറഞ്ഞത് .അതേ  യാക്കോബിനോട് സാക്ഷാൽ ദൈവം 'നീ ആർ?' എന്ന് ചോദിച്ചപ്പോൾ "ഞാൻ യാക്കോബ് "എന്ന് തന്നെയാണ് മറുപടി കൊടുത്തത് .
 അതായത് സർവ്വശക്തന്റെ മുൻപിൽ വേഷംകെട്ടലുകൾ വിലപ്പോവില്ലെന്ന് നന്നായറിയാം . അതിനാൽ അവൻ പിൽക്കാലത്തു അനുഗ്രഹിക്കപ്പെട്ടു .
                   നമ്മെ നന്നായി അറിയുന്ന ദൈവ മുമ്പിൽ , നമ്മുടെ അവസ്ഥകൾ മറച്ചുവയ്ക്കുന്ന ഭൂഷണമല്ല.അവിടുത്തെ സൃഷ്ടിയിൽ സകലവും നഗ്നവും മലർന്നതുമായിക്കിടക്കുന്നുവെന്ന യാഥാർഥ്യം ഏവർക്കും അനിവാര്യമാണ് .ചുരുക്കിപ്പറഞ്ഞാൽ തിരുസന്നിധിയിൽ അനുകരണവും അഭിനയുമൊന്നും അഭ്യാസവുമൊന്നും വിലപ്പോകില്ലെന്നും ,അനുസരണവും തുറന്നു പറച്ചിലുകളുമാണ് വേണ്ടതെന്നും ഓർക്കണം 

2017 ജൂലൈ 4, ചൊവ്വാഴ്ച

ഈ മണ്ണേ പ്രതി മാണിക്യം വെടിയാതെ.......

                            ദൈവം തങ്ങൾക്കായി ഒരുക്കിയിട്ടുള്ള വാഗ്ദത്ത ദേശത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും ,ദൈവീക പദ്ധതികളെക്കുറിച്ചും ഉൾക്കാഴ്ചയില്ലാതിരുന്നവർ , മരുഭൂമിയിലെ യാത്രയിൽ ദൈവത്തിനും മോശെക്കും എതിരായി പിറുപിറുത്തതായി കാണുന്നു .അടിമ നുകത്തിൽ നിന്നും, സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന തിരിച്ചറിവ് ഇക്കൂട്ടർക്ക്  ഇല്ലാതെ പോയി എന്ന് വേണം കരുതാൻ .കനാനിലേക്കു  ചുവടുകൾ വെക്കുമ്പോഴും  ചില പിന്തിരിപ്പന്മാരുടെ ചിന്ത , തങ്ങൾ ഉപേക്ഷിച്ചു വന്ന മിസ്രയീമിനെക്കുറിച്ചായിരുന്നു .അടിമത്തവും , ഊഴിയ വേലയുമൊക്കെയായിരുന്നു അവിടെയെങ്കിലും പാരമ്പര്യം പറയുന്നതിന് ഒരു കുറവും ചിലർ വരുത്തിയില്ല .തങ്ങൾ അവിടെ എന്തെല്ലാമോ ആയിരുന്നെന്നും , അതൊക്കെ ഉപേക്ഷിച്ചിട്ടാണ് ഈ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നതെന്നും പരിതപിച്ചു .തങ്ങളെ ഉള്ളം കയ്യിൽ വഹിച്ച  ദൈവീക കരുതലുകളും , മന്നാ വർഷിപ്പിച്ചതും  ഒക്കെ ക്ഷണത്തിൽ മറന്നു അവർ.
                       ഇന്നത്തെ ആത്മീക ലോകത്തിലും മേൽപ്പറഞ്ഞ ചില നേർക്കാഴ്ചകൾ കാണാനാകും .എന്തെന്നാൽ പലരും തങ്ങൾ വിട്ടു പോന്ന അടിമത്തത്തിന്റെ വ്യർത്ഥമായ  പാരമ്പര്യം പുലമ്പാറുണ്ട് . മുൻപ് ആയിരുന്ന പള്ളിയിലും കൂട്ടത്തിലും തങ്ങൾ എന്തെല്ലാമോ ആയിരുന്നു എന്നും , അവിടം വിട്ടു പോരേണ്ടിയിരുന്നില്ലെന്നും പരിവേദനം പറയുന്നവർ വിരളമല്ല .ഇരു മനസ്സുമായി ദൈവസഭക്കകത്തു കയറിക്കൂടിയിരിക്കുന്ന ഇവർക്ക് ഏതു നേരവും പിമ്പിലുള്ള മായക്കാഴ്ചകൾ മാത്രം .അക്കരെ നാടിനെ നോക്കി യാത്ര ചെയ്യുന്ന യഥാർത്ഥ ദൈവ പൈതലിനു , മുമ്പിലുള്ളതിന്റെ മാഹാത്മ്യം ഓർക്കുമ്പോൾ പിമ്പിലുള്ളതൊക്കെ വെറും നിസ്സാരമായി തോന്നുമെന്നതാണ് വസ്തുത .പാട്ടുകാരൻ പറയുംപോലെ ,ഈ മണ്ണേ പ്രതി മാണിക്യം വെടിയാതെ മുന്നേറണമെന്ന് .
                        ' ഞാനിപ്പോൾ സഭ വിട്ടുപോകുമെന്നു' ഭീഷണിപ്പെടുത്തുന്ന വിദ്വാൻമാർ ,പല കൂട്ടായ്മകളിലുമുണ്ടെന്നാണ്   കേട്ടറിവ് . ഉൾക്കാഴ്ചയും ഉറപ്പുമില്ലാത്തവർ ആത്മീയ ഓട്ടക്കളത്തിൽ നേട്ടങ്ങളല്ല  കൊയ്യുന്നത് .ദൈവ സഭ ആൾകൂട്ടമല്ലെന്നും , ഉറപ്പും ധൈര്യവുമില്ലാത്ത ആയിരങ്ങളെക്കാൾ , ചങ്കുറപ്പും ഉപദേശ വിശുദ്ധിക്കും വേണ്ടി നിലകൊള്ളുന്ന ചുരുക്കം പേർ തന്നെയാണ് നല്ലതു .വിശുദ്ധിക്കും , നിർമലതക്കും , ഉപദേശ വിശുദ്ധിക്കും വേണ്ടി നിൽക്കുന്നവരെ ചേർക്കാനാണ് കർത്താവ് വീണ്ടും  വരുന്നത് എന്ന ചിന്തയാണ് ഇക്കാലത്തു അനിവാര്യം .