2018 സെപ്റ്റംബർ 16, ഞായറാഴ്‌ച

പൗരത്വ രജിസ്റ്ററിനുള്ളിലോ പുറത്തോ?

==============================================
കാഴ്ചക്കുറിപ്പുകൾ:                   


                  പൗരത്വ രജിസ്റ്ററിനുള്ളിലോ പുറത്തോ?
                   =============================
                    പൗരത്വം എന്ന വാക്കിന് രാഷ്ട്രമീമാംസയിൽ മാത്രമല്ല ഓരോ വ്യക്തിയുടെ ജീവിതത്തിലും അനിർവ്വചനീയവും  അതിപ്രധാനവുമായ സ്ഥാനമാണുള്ളത്.ഭരണഘടനാനുസൃതം മുന്നേറുന്ന ഏതൊരു രാജ്യത്തിലും തങ്ങളുടെ പൗരന്മാരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് വ്യക്തവും ദൃഢവുമായ നിർവ്വചനങ്ങൾ നൽകിയിരിക്കും. നമ്മുടെ നാട്ടിൽ പ്രായപൂർത്തിയായ പൗരന്മാരുടെ ഭരണഘടനാപരമായ പ്രധാന  അവകാശങ്ങളിലൊന്നാണ് സമ്മതിദാനാവകാശം. റേഷൻ കാർഡ്, പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്, തുടങ്ങി ഏറ്റവുമൊടുവിൽ ഏറെ സവിശേഷതകളോടെ ആധാർ കാർഡും പൗരന്മാരുടെ തിരിച്ചറിയൽ രേഖകളായി ഗണിക്കപ്പെടുന്നു.. അനേക വ്യക്തിവിവരങ്ങളടങ്ങിയ ആധാർ കാർഡ് അതുല്യമാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ,ആക്ഷേപങ്ങളും ആവലാതികളും ഇപ്പോഴും നില്ക്കുന്നുണ്ട് എന്നതാണ് വസ്തുത. എന്നിരുന്നാലും ഏറെക്കുറെ എല്ലാ സർക്കാർ സേവനങ്ങളും ആധാറുമായി യോജിപ്പിക്കുന്ന തിരക്കിലാണ് ബന്ധപ്പെട്ടവർ.
          ഏതു കാലത്തും വിവിധ കാരണങ്ങളാൽ സ്വന്തനാടും വീടും ഉപേക്ഷിച്ച് കനൽവഴികളിലൂടെ നടന്ന്,അഭയാർത്ഥികളായി ജീവിച്ചവരെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലർ തങ്ങളുടെ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര കലഹങ്ങളും മൂലം പാലായനം ചെയ്യുമ്പോൾ ,മറ്റ് ചിലർ തങ്ങളുടെ നാട്ടിലെ ദാരിദ്ര്യവും പട്ടിണിയുമൊക്കെ നിമിത്തം മറ്റിടങ്ങളിലേക്ക് ചേക്കേറുന്നു. വംശീയ വിദ്വേഷത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരും ഇല്ലാതില്ല. മദ്ധ്യപൂർവ്വദേശത്തെ സിറിയൻ അഭയാർത്ഥികളും, മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികളുമൊക്കെ ലോക മന:സാക്ഷിയെ സ്പർശിച്ചത് ഇനിയും മറക്കാറായിട്ടില്ല. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്നങ്ങളും ഒരു വേള പൊതു സമൂഹത്തിൽ  ചർച്ച ചെയ്യപ്പെട്ടതും അധികനാളുകൾക്ക് മുമ്പല്ലെന്നതും ഓർക്കണം.പല യൂറോപ്യൻ രാജ്യങ്ങളും ,ലാറ്റിനമേരിക്കൻ രാജ്യങ്ങളും തങ്ങളുടെ രാജ്യത്തിലേക്ക് കുടിയേറിയ അഭയാർത്ഥികൾക്ക് വർഷങ്ങൾക്ക് ശേഷം അനുഭാവപൂർവ്വം  പൗരത്വം നൽകിയിട്ടുണ്ടെന്ന വസ്തുതയും കുറിക്കട്ടെ.
   മേൽപ്പറഞ്ഞ വസ്തുതകളൊക്കെ " കാഴ്ചക്കുറിപ്പുകളിൽ "
കോറിയിടാൻ കാരണം ഇതിന് സമാനമായ മറ്റൊരു സാഹചര്യം മാധ്യമദ്വാരാ  സജീവ ചർച്ചകളിലിടം പിടിച്ചതിനാലാണ്. ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിൽ ഈയിടെ പുറത്തിറങ്ങിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയുടെ ചുവട് പിടിച്ചായിരുന്നു ചർച്ചകൾ. മേൽ ഉദ്ധരിച്ച ദേശീയ പൗരത്വ പട്ടികയുടെ അന്തിമ കരട് രൂപത്തിൽ നിന്നും ഏകദേശം നാല്പത് ലക്ഷം പേർ പുറത്തായതായിരുന്നു സഗൗരവ വാദവിവാദങ്ങൾക്ക് വഴിമരുന്നിട്ടത്.പ്രത്യേക കാലയളവിനുള്ളിൽ തൊട്ടടുത്ത അയൽ രാജ്യത്ത് നിന്നും മറ്റുമായി ഇത്രയും പേർ അനധികൃതമായി കുടിയേറിയതായിരുന്നെന്നായിരുന്നു അധികൃതരുടെ നിലപാട്. പല പൗരപ്രമുഖരുടെയും കുടുംബാംഗങ്ങൾ ഉൾപ്പെടെ നിയമാനുസൃതം കാലങ്ങളായി സംസ്ഥാനത്ത് ജീവിച്ച ചില പ്രമുഖരും പട്ടികക്ക് പുറത്തായത് ആശങ്കയും കൗതുകവും ജനിപ്പിച്ചതും മറ്റൊരു കാര്യം.
    ആസ്സാമിലെ കുടിയേറ്റത്തിന്റെ ചിത്രത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഈ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തുവന്നതോടെയാണ് അതിരൂക്ഷമായ തത്സ്ഥിതി വീണ്ടും സമൂഹമധ്യത്തിലെത്തിയത്. പൗരത്വ ലിസ്റ്റിൽ ഇടം പിടിക്കാത്തവരുടെ സ്ഥിതി ഏറെ ദയനീയവുമായിത്തീരും. സർക്കാർ സേവനങ്ങൾ ലഭിക്കാതെയും, തൊഴിലുറപ്പില്ലാതെയും അരക്ഷിതരായി മുമ്പോട്ട് പോകേണ്ട അവസ്ഥ. ഒരു പക്ഷേ തങ്ങളുടെ രാജ്യത്തെ ദാരിദ്ര്യവും അതിജീവനത്തിന്റെ ബുദ്ധിമുട്ടുകളുമൊക്കെയാവാം ഇത്തരത്തിൽ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്. കാലക്രമേണ അതാത് ഭരണകൂടത്തിന്റെ സംരക്ഷണവും, പിന്നീട് പൗരത്വമൊക്കെ ലഭിച്ചേക്കാമെന്ന കണക്കുകൂട്ടലുകളാണ് പിഴച്ചത്. അവിടെയും ഇവിടെയുമില്ലെന്ന സങ്കീർണ്ണമായ മാനുഷിക പ്രശ്നം കൊടും ദാരിദ്യത്തിലേക്കും പട്ടിണിയിലേക്കു വരെ കൊണ്ടെത്തിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്.
 
    ഈയൊരു സമകാലിക സമസ്യയിലൂടെ ഒരു ആത്മീയ സന്ദേശം ഒർമ്മപ്പെടുത്തുകയാണ്. ദൈവമക്കളായ നമ്മുടെ ഓരോരുത്തരുടെയും ഭൗമ ജീവിതം ഏതാണ്ട് ഒരു പ്രവാസ ജീവിതമോ അല്ലെങ്കിൽ പരദേശ വാസമോ ഒക്കെയാണ് .ഈ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ അധിവസിക്കുമ്പോഴും ,അതാത് രാജ്യങ്ങളുടെ നിയമാനുസൃതം ജീവിക്കുമ്പോഴും മറക്കരുതാത്ത പ്രധാനപ്പെട്ട ഒരു മർമ്മമുണ്ട് .നാം നോക്കി പാർക്കുന്ന കാണപ്പെടാത്ത ഒരു നിത്യ രാജ്യം നമുക്കുണ്ടെന്ന മർമ്മമാണത്.കാണപ്പെടുന്ന ഈ ലോകരാജ്യമല്ല, മറിച്ച് കാണപ്പെടാത്ത നിത്യ രാജ്യത്തിന്റെ പൗരന്മാരാണ് നാമെന്ന ഉറപ്പും ധൈര്യവുമായിരിക്കണം ജീവിത യാത്രയിൽ നമ്മെ നയിക്കേണ്ടത്.
  പൗരത്വത്തിന്റെ മൂല്യവും വ്യാപ്തിയും അതിമഹത്തരമാണ്. പലപ്പോഴും ഉപജീവനാർത്ഥമോ മറ്റേതെങ്കിലും കാരണത്താലോ പ്രവാസ ജീവിതം നയിക്കുന്നവരുടെ മനസ്സിനെ മഥിക്കുന്ന ചിന്തകളും കൂറും എപ്പോഴും തങ്ങൾക്ക് പൗരത്വമുള്ള രാജ്യത്തെക്കുറിച്ചായിരിക്കും. മറുനാട്ടിൽ അധ്വാനിക്കുന്നതും ഓടുന്നതുമെല്ലാം മാതൃരാജ്യത്തിൽ എന്തെങ്കിലുമൊക്കെ സ്വരുക്കൂട്ടാനും ,ജോലി വിട്ടാലും സ്വന്തം നാട്ടിൽ ശിഷ്ടകാലം കഴിക്കാനുമൊക്കെയായിരിക്കും. ഏത് അടിയന്തര സാഹചര്യത്തിലും മാതൃരാജ്യം തിരികെ വരാൻ ആവശ്യപ്പെട്ടാൽ ,ഒരുക്കമുള്ളവരായിരിക്കേണമെന്നതും വസ്തുതയാണ്. ഇപ്രകാരം ലിബിയയിൽ നിന്നും മറ്റും ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചതും ഓർക്കുമല്ലോ. ഇതിനൊക്കെ വലിയ ആത്മീയ അർത്ഥ തലങ്ങൾ ഉണ്ടെന്നതും അവിതർക്കിതമായ വസ്തുതയല്ലേ!.
   നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിലാകുന്നു എന്ന പൗലോസിന്റെ വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്(ഫിലി: 3:20). ഈ ലോകത്തിൽ എന്തെങ്കിലുമൊക്കെ നേടിയാലും ഇല്ലെങ്കിലും ,വരുവാനുള്ള നിത്യ രാജ്യത്തിലെ പൗരത്വ രജിസ്റ്ററിൽ നിന്ന് പുറത്താകരുതേ!
അതേ പോലെ തന്നെ ഭൂമിയിലുള്ളത് ചിന്തിക്കാതെ ഉയരത്തിലുള്ളത് തന്നെ ചിന്തിക്കാം. മാതൃരാജ്യത്തിലേക്കുള്ള പുറപ്പാടിനുള്ള  കാഹളം എപ്പോഴാണ് മുഴങ്ങുന്നതെന്നറിയില്ല. ഒരുങ്ങിയിരിക്കണം, അവിടത്തെ പൗരത്വ രജിസ്റ്ററിൽ പേരുണ്ടെന്ന് ഉറപ്പിക്കയും ചെയ്യണം.
==============================================

2018 സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

കടൽക്കരയിലെ മണൽത്തരികൾ പറയാതെ പറയുന്നത് !!!


കടൽക്കരയിലെ മണൽത്തരികൾ പറയാതെ പറയുന്നത് !!!
===============================================
            നിർമ്മാണ മേഖലക്ക് അവശ്യം വേണ്ടുന്ന വസ്തുവാണ് മണൽ .പുഴകളിലൂടെയോ അല്ലെങ്കിൽ ഏതെങ്കിലും ഒഴുക്കു വെള്ളത്തിലൂടെയോ പാറക്കല്ലുകൾ ചലിച്ച്, പൊടിഞ്ഞ് അതിൽ  നിന്നാണ് മണലുണ്ടാകുന്നതെന്ന്  എവിടെയോ വായിച്ചതോർക്കുന്നു .അപ്രകാരം പുഴകളിൽ പാറകൾ പൊടിഞ്ഞുണ്ടാകുന്ന മണലാണ് വ്യാപകമായി നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ഉപയോഗിക്കുന്നത് .
               എന്നാൽ കടൽത്തീരത്തെ മണലിന്റെ നിലവാരം മറ്റൊരു തരത്തിലുള്ളതാണ് .ഉപ്പുരസത്തിന്റെ സാന്നിദ്ധ്യം മൂലം നിർമ്മാണത്തിന് ഉപകരിക്കില്ലെന്നായിരുന്നു വയ്പ് .ചില പ്രക്രിയകളിലൂടെ കടത്തി ശുദ്ധീകരിച്ചാൽ കടൽക്കരയിലെ മണലും നിർമ്മാണമേഖലയിൽ ഉപകരിക്കുമെന്ന്‌ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട് .പല മുൻനിര രാജ്യങ്ങളിലും ഇതിനോടകം തന്നെ കടൽത്തീരത്ത് നിന്ന് ശേഖരിക്കുന്ന മണൽ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്നതായാണറിവ് .
                കടൽക്കരയിലെ മണലിനെക്കുറിച്ച് പറയുമ്പോൾ ഒരു ശരാശരി വേദപഠിതാവിന്റെ ദൃഷ്ടി  പ്രധാനപ്പെട്ട ചില വസ്തുതകളിലൂടെ കടന്നു പോകാതിരിക്കില്ല. അതിലൊന്ന് സർവ്വശക്തനായ ദൈവം കടലിനെ മണൽത്തരികൾ കൊണ്ടാണ് അതിരിട്ടതെന്ന സത്യത്തിലേക്കാണ് ( യിരെമ്യാവ്: 5:22). മറ്റൊന്ന് അബ്രാഹാമിനോടുള്ള സർവ്വശക്തനായ ദൈവത്തിന്റെ വാഗ്ദത്തത്തിന്റെ പശ്ചാത്തലത്തിലും .ഞാൻ നിന്റെ സന്തതിയെ കടൽക്കരയിലെ മണൽപോലെ വർദ്ധിപ്പിക്കുമെന്ന ദൈവീക വാഗ്ദത്തത്തിലടങ്ങിയ ആത്മീയ അർത്ഥതലങ്ങൾ ഏറെ ആഴത്തിലുള്ളതാണ് (ഉല്പ: 22:17).മണലിനെ എണ്ണിത്തീർക്കാൻ കഴിയാത്തതുപോലെ അബ്രഹാമിന്റെ സന്തതി പരമ്പരകളെ  എണ്ണത്തിൽ പെരുപ്പമുള്ളവരാക്കും എന്നർത്ഥം .അതേ പോലെ തന്നെ അടിക്കടി ഉയർന്നു വരുന്ന തിരമാലകളേറ്റ് മണൽത്തരികൾ  അനുനിമിഷം ശുദ്ധീകരിക്കപ്പെടുന്ന പോലെ ഈ വംശാവലി അനുദിന ജീവിതത്തിൽ ലവലേശം മാലിന്യപ്പെടാതെ വിശുദ്ധരായിരിക്കേണമെന്നും വ്യംഗ്യം .
            കടൽത്തീരത്തെ മണൽത്തരികളെക്കരിച്ചുള്ള പരിമിതമായ അറിവുകളെ മറ്റൊരു ദിശയിലേക്ക് നയിച്ചത് നാളുകൾക്ക് മുമ്പ് കരിമണൽ ഖനനം സംബന്ധിച്ച വാർത്തകൾ സുലഭമായതോടെയായിരുന്നു.കടൽക്കരയിലെ മണലിന്റെ അനന്ത സാധ്യതകളെപ്പറ്റി സാമാന്യ ജനത്തിലെ നല്ലൊരു ശതമാനം പേരും ഒരു പക്ഷേ മനസ്സിലാക്കിത്തുടങ്ങിയതും അക്കാലങ്ങളിലായിരിക്കാം .നമ്മുടെ വിവിധ പ്രദേശങ്ങളിലെ കടലോരത്തു ലഭ്യമാകുന്ന മണലിൽ അടങ്ങിയിരിക്കുന്ന ധാതു സമ്പത്തിന്റെ മൂല്യവും ,അനധികൃതമായി ഇതു കടത്തിക്കൊണ്ടു പോവുമ്പോൾ സംസ്ഥാന ഖജനാവിനുണ്ടാകുന്ന കോടികളുടെ നഷ്ടവും മാധ്യമ ചർച്ചകളെ ചൂടുപിടിച്ചപ്പോഴാണ്  കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യമായത് .
        കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ കടൽത്തീരങ്ങളിൽ പ്രത്യേകിച്ച് ചവറ തുടങ്ങിയ പ്രദേശങ്ങളിൽ ലഭ്യമാകുന്ന കരിമണലിൽ വിവിധ തരത്തിലുള്ള അമൂല്യധാതുക്കൾ അടങ്ങിയതാണെന്ന കണ്ടെത്തലിന് നാളുകളുടെ പഴക്കമുണ്ട് .ഇൽമിനൈറ്റ്, സിലിമിനൈറ്റ്, സിർക്കോൺ ,മോണസൈറ്റ്, റൂട്ടെയ്ൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന അനേകം ധാതുക്കളുടെ സാന്നിധ്യം വ്യവസായ വികസനത്തിന് കുതിപ്പേകാനുതകുന്നതാണ് .ഇതിൽ ഇൽമനൈറ്റ്, റൂട്ടെയ്ൽ എന്നിവയിൽ നിന്നു സംസ്കരിച്ചെടുക്കുന്ന ടൈറ്റാനിയത്തിന് ആണവോർജ്ജ ഉല്പാദന രംഗത്തും, മറ്റ് ആധുനിക സാങ്കേതിക വിദ്യാ രംഗത്തും ഗണ്യമായ സ്ഥാനമാണുള്ളത്. ഇങ്ങനെ ഒട്ടനവധി വാണിജ്യ പ്രാധാന്യമുള്ള മൂല്യവർദ്ധിത വസ്തുക്കൾ മണൽത്തരികളിൽ ഒളിച്ചിരിപ്പുണ്ടെങ്കിൽ അതിന്റെ വില കുറച്ച് കാണാൻ ആർക്കെങ്കിലും കഴിയുമോ?
          മേൽപ്പറഞ്ഞ വസ്തുതകളൊക്കെ നിരത്തിയത് ചില ആത്മീയ സത്യങ്ങളുമായി കോർത്തിണക്കിനാണ് .അബ്രഹാമിന്റെ സന്തതിപരമ്പരകളെ കടൽക്കരയിലെ മണൽപോലെ വർദ്ധിപ്പിക്കുമെന്ന സർവ്വശക്തന്റെ അനുഗ്രഹവാക്കുകൾക്ക് അർത്ഥ തലങ്ങൾ ഏറെയാണ്.അത് കേവലം എണ്ണത്തിലെ പെരുപ്പമോ, അല്ലെങ്കിൽ അനുദിന ശുദ്ധീകരണമോ, അതും അല്ലെങ്കിൽ കരുത്തേറിയ തിരമാലകളെ അതിരിടാൻ തക്ക സംഘബലമോ ഒക്കെ മാത്രമായി കാണരുത്. ചരിത്രത്തിൽ ആരും  കണ്ടിട്ടില്ലാത്തത്ര അമൂല്യമായ വസ്തുക്കൾ ഈ മണൽത്തരിക്കൾക്കിടയിൽ സൃഷ്ടാവ് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നതാണ് സത്യം. ഒരു പക്ഷേ ലോകത്തിന്റെ മുഴുവൻ ഊർജാവശ്യങ്ങൾക്കും ഉതകത്തക്ക നിലയിൽ ആണവോർജ്ജ ഉല്പാദനത്തിനുതകുന്ന അസംസ്കൃത വസ്തുക്കളും ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്.
         പലപ്പോഴും ദൈവമക്കൾ എന്നഭിമാനിക്കുന്നവർ തങ്ങളുടെ യഥാർത്ഥ മഹാത്മ്യം തിരിച്ചറിയണമെന്നില്ല. തങ്ങളുൾപ്പെടുന്ന സഭയുടെയും പ്രസ്ഥാനങ്ങളുടെയുമൊക്കെ ആൾബലവും സംഘടനാ ചട്ടക്കൂടിന്റെ മികവുമൊന്നുമല്ല ഒരു ദൈവപൈതലിന്റെ ജീവിതാധാരം.മറിച്ച് ഒരു ആത്മീയനെ മൂല്യമുള്ളതാക്കുന്നത് തന്റെ ഉള്ളിലെ പരിശുദ്ധാത്മ സാന്നിദ്ധ്യമാണ്.കടൽക്കരയിലെ മണൽത്തരികളിലൊളിഞ്ഞിരിക്കുന്ന അമൂല്യ ധാതുക്കളെപ്പോലെ ആത്മാവിന്റെ ഫലങ്ങളും വരങ്ങളും നമ്മിലൂടെ വെളിപ്പെടേണ്ടതാണ്. ലോകത്തെ ഇളക്കിമറിക്കാൻ വേണ്ട ആണവോർജ്ജത്തിനുതകുന്ന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ കരിമണലിൽ ഉള്ളത് പോലെ, അതിലും വലിയ ദൈവശക്തിയുടെ സാന്നിദ്ധ്യമാണ് നമ്മെ മറ്റുള്ളവരിൽ നിന്നും തികച്ചും വിഭിന്നരാക്കുന്നത്. ആർത്തലച്ചു വരുന്ന തിരമാലകളെ  കടൽത്തീരത്തെ മണൽ പ്രതിരോധിക്കുന്നതു പോലെ ഏതു വലിയ പ്രതിസന്ധികളെയും തടഞ്ഞു നിർത്താനോ നിഷ്ക്രിയമാക്കാനോ ഉള്ള ദൈവശക്തിയാണ് നമ്മിൽ വ്യാപരിക്കുന്നതെന്ന തിരിച്ചറിവും ജീവിതയാത്രയിൽ നമുക്ക നിവാര്യമാണ് .ആയതിനാൽ നമ്മിലെ ദൈവശക്തിയുടെ വലിപ്പവും മഹിമയും തിരിച്ചറിഞ്ഞാകണം ജീവിതയാത്രയിലെ ഓരോ ചുവട് വയ്പുമെന്നതാണ് സത്യം. അത്രക്ക് മൂല്യമുള്ളവരായിട്ടാണ് ദൈവം നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ചത്.
===== * =====*===== * =====*===== * =====*=====

   




2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

കനൽവഴികൾ താണ്ടിയ , കളിമൺ പാത്രങ്ങൾ !!!



          ആധുനിക കാലത്ത് ജീവിത ശൈലികളിൽ പ്രത്യേകിച്ച് ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതിൽ പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് അനിവാര്യമെന്ന് കരുതുന്നവർ വിരളമല്ല. 'ഫാസ്റ്റ്ഫുഡ്' സംസ്കാരവും ,മൃദു പാനീയങ്ങളും, കരിപിടിക്കാത്ത 'നോൺ സ്റ്റിക് ' പത്രങ്ങളിൽ പാകം ചെയ്തെടുക്കുന്ന ആഹാരസാധനങ്ങളും അടക്കിവാഴുന്ന ഒരു കാലമാണിത്. പഴയ കാലത്തെ വിറകടുപ്പിന്റെ സ്ഥാനമപഹരിച്ച് മൈക്രോവേവ് ഓവൻ', 'ഇൻഡക്ഷൻ കുക്കർ ', തുടങ്ങി ആധുനിക സംവിധാനങ്ങൾ അടുക്കളക്കകത്ത് മാന്യമായ സ്ഥാനം അലങ്കരിക്കുന്നു .

    എന്നാൽ ചെറിയൊരുവിഭാഗമാളുകളുടെയെങ്കിലും ഇത്തരം ചിന്താധാരകളെ വിപരീത ദിശയിൽ ചലിപ്പിച്ചത് ,സമൂഹത്തിൽ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ടാണ്. ലോഹപ്പാത്രങ്ങൾക്കും, ടെഫ്ളോൺ  പൂശിയ 'നോൺസ്റ്റിക് 'പാത്രങ്ങൾക്കും പകരം പഴയ രീതിയിലെ മൺപാത്രങ്ങളിലെ വ്യാപക ഉപയോഗത്തിലേക്ക് മടങ്ങേണമെന്ന ചിന്താഗതിയാണ് ചെറിയ തോതിൽ പ്രബലപ്പെട്ടു വരുന്നത്. അതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് അലൂമിനിയം, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ലോഹപ്പത്രങ്ങൾ ഭക്ഷണവുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നത് നിമിത്തം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ വിളിച്ച് വരുത്തിയേക്കാമെന്ന തിരിച്ചറിവായിരിക്കണം. 
       
         ഒരു കാലത്ത് നമ്മുടെ നാട്ടിൽ കളിമൺ കൂജകളുടെയും, മൺചിരാതുകളുടെയും ,മൺചട്ടികളുടെയുമൊക്കെ പ്രതാപ കാലമായിരുന്നു. അക്കാലത്ത് മൺപാത്ര നിർമാണവും, മറ്റ് കരകൗശല വസ്തുക്കളുടെ വിപണനവും അനേകർക്ക് തൊഴിൽ നൽകിയ പ്രധാന കുടിൽ വ്യവസായങ്ങളിലൊന്നായിരുന്നു. ഇക്കാലത്ത് കളിമണ്ണിന്റെ ലഭ്യതയില്ലാതായി വരുന്നതും, പാരിസ്ഥിതിക പ്രശ്നങ്ങളും,ലോഹപ്പാത്രങ്ങളുടെ വ്യാപക ഉപയോഗങ്ങളും ഇത്തരം സംരംഭങ്ങളുടെ നടുവൊടിച്ചെന്നു വേണം പറയാൻ.

          ഏതാണ്ട് നവീന ശിലായുഗം മുതലാണ് മനുഷ്യർ, അതിപ്രധാന നാഴികക്കല്ലായ കളിമൺപാത്ര നിർമ്മാണത്തിലേക്ക് കടന്നതെന്നാണ് കരുതുന്നത്.പിന്നീടിങ്ങോട്ട് വിവിധോദ്ദേശ്യങ്ങൾക്കായി പലരുപത്തിലും ഭാവത്തിലുമൊക്കെയുള്ള വസ്തുക്കളും കളിമണ്ണ് കൊണ്ട് നിർമ്മിച്ചു തുടങ്ങി.ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചു വെക്കാനും മാത്രമല്ല കുടിവെള്ളം പകർന്നു വെക്കാനുമൊക്കെ ഉപയോഗിച്ചിരുന്നു.കൂടാതെ കളിമണ്ണ് കൊണ്ട് മെനഞ്ഞെടുത്ത മനോഹരമായ അലങ്കാര വസ്തുക്കളും പൂച്ചെട്ടികളുമൊക്കെ ഒരു ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ വിരലടയാളം കൂടിയായിരുന്നു.

   ഓരോ മൺപാത്രങ്ങളും രൂപപ്പെടുന്നതു സവിശേഷ സാഹചര്യങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ്. കളിമണ്ണിനെ കുശവൻ ചവിട്ടിമെതിച്ച് അതിലെ കരടുകളൊക്കെ നീക്കം ചെയ്ത് ഉപയോഗിക്കത്തക്കതാക്കിത്തീർക്കുന്നു.ഇതിനെ മനോഹരമായ പാത്രങ്ങളോ അലങ്കാര വസ്തുക്കളോ ഒക്കെയാക്കി മാറ്റിയതിനു ശേഷം തീച്ചൂളയിലൂടെ കടത്തിവിട്ടതിനു ശേഷമാണ് ഈ സൃഷ്ടികൾ ഉറപ്പും ഭംഗിയുമൊക്കെ ഉള്ളതായി മാറുന്നത്. സമ്മർദ്ദമുള്ള ജീവിതാനുഭവങ്ങളും പേറി, കനൽവഴികളും താണ്ടിയാണ് കുശവന്റെ കയ്യിലെ കളിമണ്ണ് മനോഹരമായ പാത്രങ്ങളായിത്തീരുന്നതെന്ന സത്യം ചില ഓർമ്മപ്പെടുത്തലുകളാണ് തരുന്നത്.
  
     മനുഷ്യജീവിതങ്ങളെ മൺപാത്രങ്ങളോട് തുലനം ചെയത് ചിന്തിച്ചാൽ നാമോരോരുത്തരും സൃഷ്ടാവായ ദൈവത്തിന്റെ കരങ്ങളിലെ വെറും കളിമണ്ണ് മാത്രമാണ്. അവിടുന്ന് നമ്മെ ഉറപ്പും ഭംഗിയുമുള്ള പാത്രങ്ങളാക്കി പ്രയോജനപ്പെടുത്താനായി അനേക ശുദ്ധീകരണ, സംസ്കരണ പ്രക്രിയകളിലൂടെ കടത്തിവിടുന്നു. നമ്മെ ശുദ്ധീകരിക്കാനും ഉറപ്പിക്കാനുമൊക്കെ അവിടുത്തേക്കു മാത്രമേ കഴിയുകയുള്ളു എന്ന വാസ്തവം മറക്കരുത്. ഇപ്പറഞ്ഞ വസ്തുതകളൊക്കെ ചൂണ്ടിക്കാട്ടിയത്, ഈ കേവലം മൺപാത്രങ്ങൾ മാത്രമായ നമ്മിൽ പകർന്ന ദൈവകൃപയുടെ മാഹാത്മ്യം ഗ്രഹിക്കാവുന്നതിലും എത്രയോ വലുതാണ് എന്ന് സൂചിപ്പിക്കാൻ മാത്രമാണ്. (  "കൃപയിന്നത്യന്ത ധനം , മൺപാത്രങ്ങളിൽ പകർന്നൂ..... " എന്നു തുടങ്ങുന്ന അനുഗ്രഹീത ഗാനത്തിന്റെ ഈരടികൾ ഈ സമയം  ഹൃദയത്തിന്റെ അഭ്രപാളികളിൽ തെളിയുന്നു).
   
           കളിമൺ പാത്രങ്ങളുടെ നിർമ്മാണം ,ഉപയോഗം തുടങ്ങി അത് നൽകുന്ന ഒരു വലിയ സാരാംശം കൂടിയുണ്ട് നമുക്ക് സ്വായത്തമാക്കുവാൻ. മൺപാത്രങ്ങളുടെ ഗുണ ഗണങ്ങൾ അനവധിയുണ്ടെങ്കിലും, സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഉടഞ്ഞുപോകുമെന്ന സാരാംശം  ഒരു തിരിച്ചറിവാണ് നൽകുന്നത്. ഒരേ സമയം മനുഷ്യജീവിതത്തിന്റെ അമുല്യതയെയും നൈമിഷികതയേയും,വിചാരിച്ച് സൂക്ഷ്മതയോടെ ജീവിതം നയിക്കേണമെന്ന വലിയ മുന്നറിയിപ്പും!!
     

    
     =====================================*=====
#കളിമൺ_പാത്രങ്ങൾ    #ഫാസ്റ്റ്ഫുഡ്       

#ജീവിതശൈലി    #നോൺസ്റ്റിക്_പാത്രങ്ങൾ

#കുശവന്റെ_കയ്യിലെ_കളിമണ്ണ് 

                       #ദൈവകൃപയുടെ_മാഹാത്മ്യം


2018 ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഡാം തുറക്കുമ്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നവർ!!!


      ഡാം തുറക്കുമ്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നവർ
      =======================================
              
      ഒരു വ്യക്തിയോ സമൂഹമോ ഏതെങ്കിലും അടിയന്തര സാഹചര്യത്തിലുടെ കടന്നുപോകുമ്പോൾ അതിൽ നിന്നും സ്വാർത്ഥ ലാഭങ്ങൾ കൊയ്യാൻ ശ്രമിക്കുന്ന ചില 'വിദ്വാന്മാർ ' എവിടെയും ഉണ്ടാകാം .ഇത്തരക്കാർക്ക് മറ്റുള്ളവരുടെ ദുരിതങ്ങളോ ദുഃഖങ്ങളോ അല്ലെങ്കിൽ താനുൾപ്പെടെയുള്ള സമൂഹം കടന്നു പോകുന്ന പ്രത്യേക സാഹചര്യത്തിന്റെ ഗൗരവമോ മനസ്സിലാകണമെന്നില്ല .പുര കത്തുമ്പോൾ വാഴവെട്ടുന്നവർ ,നഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുന്നവർ ,കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ.... തുടങ്ങിയ അനേകം ശൈലീ പ്രയോഗങ്ങൾ മേല്പറഞ്ഞ വിനോദങ്ങൾ കൈമുതലാക്കിയവരെ സൂചിപ്പിക്കാനുതകാം.
              ഈ കുറിപ്പെഴുതുന്ന സമയത്ത് സംസ്ഥാനത്ത് കടുത്ത മഴയെത്തുടർന്ന് വിവിധ ജലസംഭരണികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ വലിയ ജലവൈദ്യുത പദ്ധതിയുടെ കേന്ദ്രമായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2395 അടിയിൽ കൂടുന്നതും ,അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതും ആശങ്കകൾ സൃഷ്ടിക്കുകയാണ് .ഇതിനിടെയാണ് ഇടുക്കി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത് .അതി ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട് ) പ്രഖ്യാപിച്ച് സംസ്ഥാന ജില്ലാ ഭരണകൂടത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സംയുക്താഭിമുഖ്യത്തിലാണ്  മുന്നൊരുക്കങ്ങൾ  നടക്കുന്നത് .ഇതിനിടെ പൊതു ജന ക്ഷേമാർത്ഥം അധികൃതരുടെ കർശന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും  നിലവിൽ വന്നിട്ടുണ്ട് .അതിൽ ശ്രദ്ധേയമായ ഒരു കാര്യം  ,ഡാം തുറന്നു വിടുമ്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണെന്ന ജില്ലാ കളക്ടറുടെ അറിയിപ്പാണ് .
        ഒരു വലിയ ജനസമൂഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഭരണകൂടവും ബന്ധപ്പെട്ട ഉദ്യോഗവൃന്ദങ്ങളും രാപകലില്ലാതെ അധ്വാനിക്കുകയാണ് .ഇത്തരം സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ,പ്രോൽസാഹിപ്പിക്കുകയോ അല്ലെങ്കിൽ സ്വന്തം ജീവൻ കണക്കിലെടുത്തെങ്കിലും സുരക്ഷിത സ്ഥലങ്ങളിൽ നിലകൊള്ളുകയുമൊക്കെ  ചെയ്യുന്നതിന് പകരം  സ്വാർത്ഥ ലാഭത്തിനായി മീൻ പിടിക്കാനോ, അതേ പോലെ 'സെൽഫി' എടുക്കാൻ   ശ്രമിക്കുന്നതുമൊക്കെ   ഏറ്റവും അപലപനീയം തന്നെയാണ്.
          മേൽപ്പറഞ്ഞ കാര്യങ്ങൾ മറ്റ് ചില വസ്തുതകളിലേക്കും വിരൽ ചൂണ്ടുകയാണ് .ഏതു കാര്യങ്ങളിലും തങ്ങളുടെ സ്വന്തം കാര്യസാധ്യങ്ങൾ ലക്ഷ്യമിടുന്നവർ ,പൊതുതാൽപര്യങ്ങൾക്ക് എതിർദിശയിൽ സഞ്ചരിക്കുന്നവരാണെന്ന യാഥാർത്ഥ്യത്തിലേക്ക്  തന്നെ .പൊതു സമൂഹമാണെങ്കിലും, സംഘടനയാണെങ്കിലും ,സഭയാണെങ്കിലും ശരി വ്യക്തിതാൽപര്യങ്ങളുടെ ചുണ്ടയുമായി ആരെങ്കിലും നിലകൊള്ളുന്നത് അഭിലഷണീയമല്ല .ആത്മീയ സമൂഹങ്ങളിലും ഏത് കാലത്തും ഇത്തരം പ്രവണതകൾ ആശാവഹമല്ല .
 
         ഏറെ സുപരിചിതമായ ഒരു വേദപുസ്തക സംഭവം ഓർമ്മയിലേക്കോടിയെത്തുകയാണ്. ആസന്നമായ വലിയ ജലപ്രളയത്തെക്കുറിച്ചും ,അതിൽ നിന്നും ജീവൻ രക്ഷിക്കാനുള്ള പദ്ധതികളെക്കുറിച്ചുമൊക്കെ മുന്നറിയിപ്പുമായി നോഹയെന്ന നീതി പ്രസംഗി ഓടി നടന്ന പഴയ ചരിത്രം .ദുരന്ത മുന്നറിയിപ്പുകളെ മുഖവിലക്കെടുത്ത എട്ടു പേർ മാത്രം രക്ഷപ്പെട്ടത് അനേക സൂചനകളാണ് തരുന്നത് .ജീവിതയാത്രയിൽ ദൈവീക മുന്നറിയിപ്പുകളെ അവഗണിക്കാതെ ,അനുസരിക്കണമെന്ന സത്യം .നോഹയുടെ കാലത്തെ പ്രളയ സമയത്ത് ,ആരെങ്കിലും ആ വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചോ ഇല്ലയോ എന്നൊന്നും വ്യക്തമല്ല .എന്നാൽ ഒരു കാര്യം സത്യമാണ്, ഭൂമിയിൽ മഴ പെയ്ത് തുടങ്ങി ജലനിരപ്പ് ഉയർന്നു വരുമ്പോൾ പോലും അവിടത്തെ ജനങ്ങൾ താന്താങ്ങളുടെ മേച്ഛതകളിൽത്തന്നെ തുടർന്നിരിക്കണം .മുന്നറിയിപ്പിനെപ്പറ്റി ഓർക്കുക പോലും ചെയ്യാതെ ,തങ്ങളുടെ സ്വാർത്ഥ ലാഭങ്ങളുടെ പിന്നാലെ നടന്ന് സമയം ചെലവിട്ടെന് ചുരുക്കം .ഏതാണ്ട് ദുരിതക്കയങ്ങളിൽ ചൂണ്ടയിടാൻ ശ്രമിക്കുന്നതുപോലെ.
         ലോകം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയമാണ് .സുവിശേഷം എന്ന രക്ഷാ പദ്ധതി ലോകമെങ്ങും അറിയിക്കപ്പെടേണ്ട സമയമാണിത് . സുവിശേഷം അറിയിക്കാനുള്ള നമ്മുടെ കടമകൾ നാം വിസ്മരിക്കരുത് .അനേക ജീവിതങ്ങളെ രക്ഷിക്കാനുള്ള അതീവ ജാഗ്രതാ നിർദേശമാണത് .ഈ സമയം രക്ഷാ ദൗത്യങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നതോ, അതിനിടെ സ്വാർത്ഥ ലാഭങ്ങളുടെ ചൂണ്ടയിടാൻ ശ്രമിക്കുന്നതോ അഭിലഷണീയമല്ലെന്നോർക്കണം .വ്യക്തിതാൽപര്യങ്ങൾ മാറ്റി വച്ച് ആത്മീയ താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കാം .
=============================================
  
         

2018 ജൂലൈ 26, വ്യാഴാഴ്‌ച

മതമില്ലാത്ത പെന്തക്കോസ്ത്



കാഴ്ചക്കുറിപ്പുകൾ:         

                             മതമില്ലാത്ത പെന്തക്കോസ്ത്
                            =======================

       'മതമില്ലാത്ത ജീവൻ' എന്ന് പരക്കെ കേൾക്കാൻ തുടങ്ങിയത് 2006-ലെ കേരള സർക്കാരിന്റെ കാലത്തായിരുന്നു .അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.എം.എ.ബേബി അവറുകൾ വിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കാൻ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ നടത്തിയ ഉദ്യമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് .അക്കൂട്ടത്തിൽ പരിഷ്കരിച്ച ഒരു പാഠപുസ്തകത്തിലെ ഒരു  കഥാപാത്രമായിരുന്നു ജീവൻ എന്ന കുട്ടി .വിഭിന്നമതക്കാരായ ദമ്പതികളുടെ  മതമില്ലാത്ത മകൻ ജീവൻ .ജാതി മത സ്വത്വബോധത്തിന്റെ അതിപ്രസരം  പരിഷ്കൃത സമൂഹത്തിൽ നിന്നും നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യമായിരുന്നിരിക്കണം മേല്പറഞ്ഞ പാഠ്യ പരിഷ്കരണങ്ങൾക്ക് പിന്നിൽ .തങ്ങൾക്ക് മതമില്ലെന്നു കാണിക്കാൻ നവസമൂഹങ്ങളിൽ ഒരു ചെറിയ കൂട്ടം ഏതു കാലത്തും ശ്രമിച്ചിട്ടുണ്ട്. എന്നാൽ മതമല്ലാത്ത ഒരു നവീകരണ ആത്മീയ സമൂഹത്തെ മതമാക്കി സാക്ഷ്യപത്രമുണ്ടാക്കാനുള്ള ഒരു ശ്രമത്തെക്കുറിച്ചാണ് ഇക്കുറി  'കാഴ്ചക്കുറിപ്പുകളിൽ 'പ്രതിപാദിക്കുന്നത് .
      പെന്തക്കോസ്ത് സമൂഹങ്ങൾ ഏതു കാലത്തും  തീക്ഷ്ണമായ ആത്മീയ അനുഭവങ്ങളുടേതായിരുന്നു. തങ്ങളുടെ പട്ടവും പള്ളിയും സ്ഥാനമാനങ്ങളുമെന്നു വേണ്ടാ സകലവും ത്യജിച്ച്  വിശ്വാസ ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്നവരുടെ ഏക സന്തോഷം ക്രിസ്തുവിലൂടെ നേടിയ രക്ഷയുടെയും പരിശുദ്ധാത്മ നിറവിന്റെയും  സന്തോഷമായിരുന്നു. ഭൗതിക നന്മകൾ ഗണ്യമാക്കാതെ നിത്യതയുടെ അർത്ഥവും വ്യാപ്തിയുമായിരുന്നു ഹൃദയങ്ങളെ അടക്കിവാണത് . ക്രിസ്തു മതമല്ല മാർഗമാണെന്നും ,പെന്തക്കോസ്ത് എന്നത് ഒരു അനുഭവമാണെന്നും പഠിപ്പിക്കുകയും ശക്തമായ വേർപാടിന്റെ ഉപദേശങ്ങൾ ഊന്നിപ്പറയുകയും ചെയ്തിരുന്നു.
            
                ആദ്യകാലങ്ങളിൽ സമൂഹത്തിൽ ഒട്ടും പരിഗണന കിട്ടിയില്ലെന്നു മാത്രമല്ല ,അടിച്ചമർത്തലിന്റെയും ഭ്രഷ്ടരാക്കി നിർത്തിയതിന്റെയുമൊക്കെ വേദനിപ്പിക്കുന്ന സംഭവങ്ങളും വിരളമല്ലായിരുന്നു. അക്കാലങ്ങളിലും തങ്ങൾ പെന്തക്കോസ്തരാണെന്ന് നെഞ്ചുറപ്പോടെയും അഭിമാനത്തോടെയും എവിടെയും വിളിച്ചു പറയാൻ മുൻ മുറക്കാർക്കായി .തങ്ങളുടെ മക്കളുടെ സ്കൂൾ സർട്ടിഫിക്കേറ്റുകളിൽ മതത്തിന്റെ ' സ്ഥാനത്ത് പെന്തക്കോസ്ത് എന്ന് ചേർക്കാൻ ധൈര്യം കാട്ടിയ ധാരാളം മാതാപിതാക്കന്മാരും മക്കളുമൊക്കെ ആദ്യ തലമുറകളിൽത്തന്നെ ഉണ്ടായിരുന്നു .അതൊന്നും ഏതെങ്കിലും പ്രത്യേക പരിഗണനകൾക്ക് വേണ്ടിയായിരുന്നില്ല. മറിച്ച് തങ്ങളുടെ വിശ്വാസത്തെ. പരസ്വമായി നെഞ്ചോട് ചേർത്ത് പിടിക്കാൻ വേണ്ടിയായിരുന്നു .ആത്മീയ സന്തോഷത്തിനായിരുന്നു ഏവരും വില കൊടുത്തത് .കാലാകാലങ്ങളിൽ മാറി വന്ന ഭരണാധികാരികളിൽ നിന്നോ, പൗരസമിതികളിൽ നിന്നോ ഒന്നും പ്രത്യേക പദവിയോ സംരക്ഷണമോ, മതമെന്ന പ്രത്യേക ആനുകൂല്യമോ ഒന്നും ലഭിച്ചതുകൊണ്ടല്ല  പെന്തക്കോസ്ത് വളർന്നത്. വളരുമാറാക്കിയ ദൈവത്തിന്റെ കരം ഒപ്പമുണ്ടായിരുന്നതിനാലാണ്. എന്നാൽ കാലാന്തരേണ അനുഭവം അനുകരണത്തിനും അഭിനയത്തിനുമൊക്കെ വഴിമാറുമ്പോൾ, സഭ സംഘടനയിലേക്കും, പ്രസ്ഥാനത്തിലേക്കും, എന്തിന് ഒരു മതത്തിന്റെ ചിട്ടവട്ടങ്ങളിലേക്കുമൊക്കെ ഗതി മാറ്റം നടത്തുമോ എന്ന് ആശങ്കപ്പെടുന്നവരും ഇല്ലാതില്ല .
          ഇത് കുറിക്കാനിടയായ സാഹചര്യം പെന്തക്കോസ്തരെ ഒരു പ്രത്യേക മതവിഭാഗമായി ഗണിക്കാൻ പോകുന്നു എന്ന വാർത്ത വലിയ ആഘോഷമായി ചിലരെങ്കിലും കാണുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് .നമ്മുടെ സുവിശേഷ പ്രവർത്തകർക്കും ശുശ്രൂഷകന്മാർക്കുമെതിരെ ആക്രമണങ്ങൾ നടക്കുമ്പോഴും യോഗങ്ങൾ അലങ്കോലപ്പെടുത്താൻ ശ്രമിക്കുമ്പോഴുമൊക്കെ ഒരു ജനാധിപത്യ ഭരണകൂടത്തിൽ നിന്നു ലഭിക്കേണ്ട സംരക്ഷണവും സ്വാതന്ത്ര്യവുമൊക്കെ നേടിയെടുക്കാർ ശ്രമിക്കുന്നതിൽ അപാകതയുണ്ടെന്ന് കരുതുന്നില്ല .അതിനു വേണ്ടി വേർപെട്ട ഒരു സമൂഹത്തെ ,പ്രത്യേക മതവിഭാഗമായി കണക്കാക്കുന്നത് പര്യാപ്തമെന്നും ചിന്തിക്കാനാവില്ല .
         ഒരിക്കൽ കടുത്ത യാഥാസ്ഥിതിക സമുദായ സഭയിൽ നിന്ന് പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന ഒരു യുവാവിനോട് മറ്റൊരാൾ ചോദിച്ചു - "താങ്കൾ പഴയ സമുദായ സമൂഹത്തിൽ  നിന്നും വേർപെട്ട വിശ്വാസത്തിൽ വന്നതിൽ ഇപ്പോൾ എന്തു തോന്നുന്നു ?" എന്ന്.  ഉരുളക്ക് ഉപ്പേരി എന്ന പോലെ പുതിയതായി വിശ്വാസലോകത്തെത്തിയ ആ സഹോദരൻ പറഞ്ഞ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു.
" ആ സമൂഹത്തിലെ കുറവുകളും, അനാചാരങ്ങളും ഇവിടേക്ക് വരാൻ പ്രേരിപ്പിച്ചു. എന്നാൽ ഇവിടത്തെ കുറവുകൾ കാണുമ്പോൾ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലെന്നും ചിന്തിപ്പിക്കുന്നു. അവിടത്തെപ്പോലെ തന്നെയാണ് ഇവിടെയുമെങ്കിൽ ഇങ്ങോട്ട് വരേണ്ട കാര്യമില്ലായിരുന്നല്ലോ "- എന്നായിരുന്നു ആ മറുപടി.
            ഒരു മത വിഭാഗമായി പരിഗണിക്കുന്നതു കൊണ്ട് എന്തെങ്കിലും പ്രത്യേക ആത്മീയ ഉന്നതി ലഭിക്കുമെന്നും കരുതാൻ തരമില്ല. മതത്തിന്റെ ചട്ടക്കൂട്ടിലാക്കി ,അധികാര ചിഹ്നവും അംശവടിയുമൊക്കെയുള്ള പഴയ സമുദായ ചുറ്റുപാടിലേക്ക് വലിച്ചിഴയ്ക്കാനിടയാക്കുന്നത് നല്ലതല്ല .തീവ്രമായ അനുഭവങ്ങളെ മതമാക്കി കാണരുതെന്നു തന്നെയാണ്  'കാഴ്ചക്കുറിപ്പിന് ' വിനീതമായി പറയാനുള്ളത് .മതമില്ലാത്ത പെന്തക്കോസ്ത് ,അല്ലെങ്കിൽ അനുഭവങ്ങളുടെ പെന്തക്കോസ്ത് എന്ന് പറയാനാണ് ഏറെ ഇഷ്ടം.
===============================================
SAM .T.MICHAEL ELAMPAL


2018 ജൂൺ 29, വെള്ളിയാഴ്‌ച

പ്രതീക്ഷയുടെ തിരിനാളങ്ങൾ



  ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ മനസ്സിൽ അനുനിമിഷം ഉദ്വേഗമുണർത്തിക്കൊണ്ട് കാൽപ്പന്ത് കളിയുടെ ആവേശപ്പോരാട്ടം റഷ്യൻ മണ്ണിൽ അരങ്ങ് തകർക്കുകയാണല്ലോ. വമ്പൻമാർക്ക് കാലിടറുന്നതും , പ്രതീക്ഷിക്കാത്തവർ മുന്നേറുന്നതുമെല്ലാം ലോകക്കപ്പിലെ സ്ഥിരം കാഴ്ചയാണ് .ഇത്തരത്തിൽ തങ്ങളുടെ ഇഷ്ടക്കാരുടെ ടീമുകൾ പ്രതീക്ഷകൾ തെറ്റിച്ച്  പരാജയപ്പെടുമ്പോൾ കൊടും നിരാശയിലേക്ക് വലിച്ചിഴക്കപ്പെടുന്നവർ ഇല്ലാതില്ല. കായിക വിനോദത്തെ ആ അർത്ഥത്തിൽത്തന്നെ കാണാനും ഉൾക്കൊള്ളാനും കഴിയാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കളിയെ കാര്യമായെടുക്കരുതെന്ന് അഭിജ്ഞർ പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല .
        കാൽപ്പന്തുകളിയുടെ ലോകചരിത്രത്തിൽ വ്യക്തമായ മേൽക്കൈയ്യുള്ള അർജന്റീനയുടെ ടീമിന്റെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനത്തിൽ മനംനൊന്തവർ അനേകരായിരുന്നു .കളിയെ കാര്യമായെടുത്ത് കടുംകൈക്ക് മുതിർന്നവരുമുണ്ടെന്നായിരുന്നു പലയിടത്തു നിന്നും കേട്ട വാർത്തകൾ .പ്രീ ക്വാർട്ടറിൽ കടക്കില്ലെന്നായിരുന്നു അവരൊക്കെ ഭയപ്പെട്ടത് . എന്നാൽ മൂന്നാം മൽസരത്തിൽ നൈജീരിയയെ പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ അർജന്റീന ഇടം പിടിച്ചും പുതിയ ചിത്രമായി .ആദ്യ രണ്ട് മൽസരങ്ങളിലും വേണ്ടത്ര മികവ് ലഭിച്ചില്ലെങ്കിലും ഇനിയും അവസരങ്ങൾ മുന്നിലുണ്ട് യോഗ്യതയിലെത്താൻ എന്ന തിരിച്ചറിവ് മേൽപ്പറഞ്ഞവർക്കില്ലാതെ പോയി എന്നതാണ് സത്യം .
  
         കാൽപ്പന്തുകളിയുടെ കാര്യത്തിൽ നിന്നാണ് പറഞ്ഞു തുടങ്ങിയതെങ്കിലും മറ്റ് ചില ജീവിത യാഥാർത്ഥ്യങ്ങളുമായി കോർത്തിണക്കാനാണ് ഈ വരികൾ കുറിക്കുന്നത് .ജീവിതയാത്രയിലെ ഏതെങ്കിലും ഒരു കാര്യത്തിൽ പരാജയപ്പെട്ടു അല്ലെങ്കിൽ എല്ലാം കൈവിട്ടു പോയി എന്ന് സ്വയം തീരുമാനിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ അടുത്ത അവസരങ്ങൾ കൂടിയുണ്ടെന്ന് മനസ്സിലാക്കണം .
          പ്രമുഖ മലയാള കവികളിലൊരാളായിരുന്ന ശ്രീ.പുനലൂർ ബാലന്റെ ഒരു കവിതാ ശകലം ഓർമ്മ വരികയാണ് .
'എല്ലാം നശിച്ചു പോയിട്ടില്ല പോകില്ല .,
വല്ലതും ശേഷിക്കുമെന്നു വിചാരിക്കെ.........' എന്നു തുടങ്ങുന്ന വരികൾ കാവ്യഭംഗികൊണ്ടു മാത്രമല്ല അതിലടങ്ങിയിരിക്കുന്ന സന്ദേശം കൊണ്ടും ഏറെ ശ്രദ്ധേയമാണ് .എല്ലാം നശിച്ചുപോയെന്നു ചിന്തിക്കാതെ, ശുഭപ്രതീക്ഷയോടെ വല്ലതും ശേഷിപ്പുണ്ടെന്ന് ചിന്തിച്ച് അതിൽ സന്തോഷിക്കണമെന്നാണ് കവിതാ സാരം .
        വിശുദ്ധ ബൈബിൾ വായിച്ചാൽ ദൈവാശ്രയത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്ത് ,ദൈവത്തിന്റെ അത്ഭുത പ്രവൃത്തികൾ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ അനേകരെ കാണാം .ഒരു തലമുറയെ ലഭിക്കില്ലെന്ന് നിനച്ച സ്ഥാനത്ത് നൂറാം വയസ്സിൽ ദൈവം അബ്രാഹാമിന് ഒരു പുത്രനെ നൽകി ആദരിച്ചില്ലേ? വനാനന്തരത്തിൽ ആടുകളെ മേയിച്ച് നടന്ന ദാവീദ് ഒരു രാജ്യത്തിന്റെ രാജസ്ഥാനത്തെത്തിയില്ലേ? എല്ലാം നശിച്ച് ഇല്ലാതായെന്ന് കരുതുന്ന സ്ഥാനത്ത് നിന്നാണ് സർവ്വശക്തൻ പുതിയതൊന്നിന് തുടക്കം കുറിക്കുന്നത് .ദൈവത്തിലുള്ള പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരിനാളങ്ങളാകണം ജീവിത യാത്രയുടെ ചുവടുവപ്പുകൾക്ക് വെളിച്ചം നൽകേണ്ടത് .

2018 ഏപ്രിൽ 12, വ്യാഴാഴ്‌ച

അങ്ങനെ ചക്കയ്ക്കും വന്നു ചേർന്നു,പണ്ടത്തേക്കാൾ നല്ല കാലം! !

                       ആർടോകാർപസ്  ഹെട്രോഫൈലസ് (Artocarpus heterophyllus ) എന്ന നാമവും, ഏറ്റവും വലിയ പഴം എന്ന പെരുമയുമുള്ള ചക്ക സാധാരണയായി ഇന്ത്യ ,ശ്രീലങ്ക ,ബംഗ്ലാദേശ് ,ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് സുലഭമായി വിളയുന്നത് .എന്നാൽ ചക്ക നമ്മുടെ നാട്ടിലെ  വാർത്തകളിൽ പ്രത്യേക ഇടം നേടിയിട്ട്  അധികം ദിനങ്ങളായിട്ടില്ല .

                           പോയ ദിനങ്ങളിൽ കേരളത്തിലെ കാർഷിക മേഖലയിൽ പുത്തൻ ഉണർവ്വേകാനുതകുന്ന നടപടിയായിരുന്നു, സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ തെരഞ്ഞെടുത്ത സർക്കാർ പ്രഖ്യാപനം. ഇതിനായി പ്രയത്നിച്ച ഒറ്റപ്പാലം സ്വദേശിയായ അദ്ധ്യാപകൻ ബാലകൃഷ്ണനും വാർത്തകളിൽ നിറഞ്ഞു .   ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ കാർഷിക ഫല വിപണന രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പൊതുവേയുള്ള അഭിപ്രായം..
കേരളത്തിെലെ പഴയ തലമുറയുടെ ഭക്ഷണ രീതികളിൽ കാർഷിക ഫലധാന്യങ്ങളുടെ പങ്ക് വലിയതായിരുന്നു. ഇന്നത്തെപ്പോലെ കീടനാശിനികളുടെയോ, രാസവളത്തിന്റെയോ ഒന്നും മേമ്പൊടിയില്ലാതെ, തികച്ചും ജൈവ കൃഷിരീതികളിലൂടെ തനതായി വിളയിച്ചെടുത്ത കപ്പ, കാച്ചിൽ, ചേന, ചേമ്പ് ,ചക്ക,പയർ വർഗ്ഗങ്ങൾ തുടങ്ങി ഈ പട്ടിക നീളുകയാണ്. പോരെങ്കിൽ ധാരാളം പ്ലാവും മാവുമൊക്കെ പറമ്പിലില്ലാത്തവരും വിരളമായിരുന്നു. സുലഭമായി ലഭിച്ചിരുന്ന ചക്ക മലയാളിയുടെ ഭക്ഷണ രീതികളിൽ അതുല്യ സ്ഥാനമലങ്കരിച്ചിരുന്നു.


                                 എന്നാൽ തലമുറകൾ മാറിയപ്പോൾ ,ഭക്ഷണക്രമത്തിനും മാറ്റം വന്നു. ഭക്ഷ്യസുരക്ഷ കനത്ത വെല്ലുവിളി നേരിടുന്ന ഒരു കാലമാണിതെന്നുകൂടി ഓർക്കണം .മായം ചേർത്ത ഭക്ഷണങ്ങളും, കീടനാശിനി തളിച്ച പച്ചക്കറികളും, ബഹുരാഷ്ട്ര കമ്പനികളുടെ ബ്രാൻഡഡ് ഭക്ഷണങ്ങളും, വഴിയോരങ്ങളിലെ അതിവേഗ ഭക്ഷണ ശാലകളിലെ രുചിക്കൂട്ടുകളും പരീക്ഷിച്ച് രോഗങ്ങളെ ക്ഷണിച്ചു വരുത്താൻ ആളുകൾ ഓടി നടക്കുന്നു .ഇതിനിടയിൽ നാടിന്റെ നന്മയും ഫലഭൂയിഷ്ടിയുമൊക്കെ മരീചികയായി മാറി .നാടിന്റെ നന്മയായ ചക്കയും കപ്പയുമൊക്കെ വിലക്കപ്പെട്ട കനിയായി മാറി പലർക്കും .ഒട്ടേറെയിsങ്ങളിൽ ചക്ക ആരും ഉപയോഗിക്കാതെ നശിച്ചുപോകുന്നതും കണ്ടവരുണ്ട് .


                             ഇതിനിടെ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ചക്കയുടെ ഭക്ഷ്യ പ്രാധാന്യത്തെപ്പറ്റി ധാരാളം പഠനങ്ങളും, റിപ്പോർട്ടുകളും പുറത്തു വന്നത്. പ്രമേഹത്തെ പ്രതിരോധിക്കാനുള്ള ചക്കയുടെ അനിതരസാധാരണമായ കഴിവും വാർത്താ മാദ്ധ്യമങ്ങളിലിടം നേടി .ഇന്നിപ്പോൾ സംസ്ഥാന സർക്കാർ ഔദ്യോഗികാംഗീകാരം കൂടി നൽകുന്നതോടെ ഈ ഫലത്തിന്റെ വിപണിമൂല്യം ഏറുകയാണ് ..ചില നാളുകൾ ആർക്കും വേണ്ടാതെ പറമ്പുകളിലും, പുരയിടങ്ങളിലും കിടന്ന അവസ്ഥകൾ മാറുകയാണെന്നതല്ലേ സത്യം.


വാൽക്കഷണം:
-----------------------
സത്യ ദൈവത്തെ പിൻപറ്റുന്നവരുടെ മൂല്യം ഒരു പക്ഷേ ആർക്കും മനസ്സിലാകണമെന്നില്ല .സമൂഹത്തിൽ ചവിട്ടിമെതിക്കപ്പെടുകയോ, വില കുറച്ചു കാണുകയോ ഒക്കെ ചെയ്യപ്പെടുമ്പോൾ വിസ്മരിക്കപ്പെടേണ്ടാത്തതായ ഒരു വസ്തുതയുണ്ട് . എത്ര അവഗണിച്ചു തള്ളിയാലും ,നമ്മിലെ മറച്ചു വക്കപ്പെട്ട മൂല്യങ്ങൾ മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും .ദൈവ പൈതലിന്റെ മൂല്യം മനസ്സിലാക്കപ്പെടുന്ന ഒരു സുദിനം വരുന്നു എന്നുള്ളതാണ് .നന്ദിക്കാൻ നിൽക്കുന്നവരുടെ മുമ്പിൽ മാനിക്കപ്പെടുന്ന നാൾ .പണ്ടത്തേക്കാൾ ഒരു നല്ല കാലം!
------------------------------
----------------------------------------------------------------

2018 ഫെബ്രുവരി 11, ഞായറാഴ്‌ച

കുഴപ്പക്കാരനല്ലാത്ത കാക്ക !


                                                                              -  സാം .ടി മൈക്കിൾ ഇളമ്പൽ 

                    കുഴപ്പക്കാരനല്ലാത്ത കാക്ക  !

                                                                             
                               
 കാക്കകളെ അറിയില്ലേ !
                   
                                    കാക്കകളെ അറിയാത്തവരുണ്ടാകില്ലല്ലോ !!

കാരണം ഭൂമിയിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന സാധാരണ പക്ഷികളാണിവ.ഏതാണ്ട് നാല്പതിലധികം വൈവിധ്യങ്ങളിലുള്ള കാക്കൾ ലോകമെമ്പാടുമായി ഉണ്ടെന്നാണ് കരുതുന്നത് .ആകാര , ശൈലികളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായി ഇവക്കൊക്കെ ഏതാണ്ട് ഒരേ ജീവിത ശൈലികളും രീതികളുമാണെന്നതാണ് വാസ്തവം . ഒരു അന്താരാഷ്ട്ര സംഘടന രൂപീകരിച്ചാൽ ,ഏതാണ്ടെല്ലാ രാജ്യങ്ങളിലും അംഗബലമുള്ള കൂട്ടമാണിവ .മറ്റുപക്ഷികളേക്കാൾ കൗശല ബുദ്ധിയും സാമർഥ്യവും ഇവക്കുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്‌ധാഭിപ്രായം .
              ചപ്പുചവറുകളിലും  മറ്റും കയറിയിരിന്ന ശേഷം , അവശിഷ്ടങ്ങൾ വഴിയിലെല്ലാം അശ്രദ്ധമായി വലിച്ചെറിയും ഈ കുസൃതിപ്പക്ഷികൾ .വീടുകളിൽ അലക്ഷ്യമായി വസ്തുക്കൾ വലിച്ചെറിയുന്ന  കുഞ്ഞുങ്ങളെ അമ്മമാർ പറയാറുണ്ട് -'ഏതാണ്ട് കാക്ക ചികഞ്ഞിട്ടത് പോലെയെന്ന് '.  മാത്രമല്ല ഇവയുടെ കരച്ചിൽ ഒരു പക്ഷെ ,അരോചകവും  ആരും ഇഷ്ടപ്പെടാത്തതുമാകും .   എന്നാൽ തങ്ങളിലൊരാൾക്കു എന്തെങ്കിലും കുഴപ്പമുണ്ടായാൽ ഇവ കൂട്ടമായെത്തും .സംശയമുണ്ടെങ്കിൽ  കാക്കക്കൂട്ടിൽ ഒരു കല്ലെറിഞ്ഞു നോക്കണം ,അപ്പോഴറിയാം മനുഷ്യർക്ക് പോലുമില്ലാത്ത ഐക്യതയുടെ നേർക്കാഴ്ച .ഈ ലേഖകൻ പണ്ടൊരിക്കൽ ഒരു കാക്കയെ കല്ലെറിഞ്ഞതിന്റെ അത്ര നല്ലതല്ലാത്ത ഓർമ്മകൾ ഇപ്പോഴുമുണ്ട് മനസ്സിൽ  .

 
   പാഠപുസ്തകത്തിലെ കാക്ക 
             

                 കാക്കകളെ ശരിക്കറിയാൻ തുടങ്ങിയത് ഏതാണ്ട് നഴ്സറി ക്‌ളാസിൽ പഠിക്കുമ്പോൾ മുതലായിരുന്നു .കുട്ടിപ്പാട്ടുകളിലും ,കഥകളിലും മറ്റും നിറഞ്ഞു നിൽക്കുന്ന കൗശലക്കാരനും ,സൂത്ര ശാലിയുമായ കാക്കയെ ആരാണ് മറക്കുക .കുട്ടിയുടെ കയ്യിൽ നിന്നും അപ്പം തട്ടിയെടുക്കുന്ന കാക്കയും ,നെയ്യപ്പം കൊത്തിയെടുത്ത് കടലിലിടുന്ന കാക്കയുമൊക്കെ മനസ്സിൽ നൽകിയത് അത്ര നല്ലതല്ലാത്ത പ്രതിച്ഛായയായിരുന്നു .കുയിലിന്റെ കൂട്ടിൽ മുട്ടയിടുന്ന കാക്കയെക്കുറിച്ചും(തിരിച്ചും ),  അരിയാഹാരം കഴിക്കുന്ന ഏവർക്കുമറിയാം .
                                        ഉയർന്ന ക്ലാസ്സുകളിൽ എത്തിയപ്പോഴേക്കും ഗണിത ശാസ്ത്രപ്രകാരം  ബുദ്ധിശാലിയും ,തന്ത്ര ശാലിയുമായ കാക്കയെ മനസ്സിലാക്കിയിട്ടുണ്ട് .വായ് വിസ്താരം കുറഞ്ഞ ഒരു മൺകുടത്തിനുള്ളിലെ അൽപം മാത്രമുള്ള വെള്ളം കുടിക്കാൻ ബുദ്ധിയും കൗശലവും ഉപയോഗിക്കുന്ന കാക്ക. തന്റെ കൊക്കുകൾ കൊണ്ട്  മൺകുടത്തിലെ അടിയിൽ മാത്രമുള്ള ഇത്തിരിപ്പോന്ന വെള്ളം കുടിക്കാൻ കഴിയാത്തതിനാൽ ,ചെറു കല്ലുകൾ കൊത്തി  കലത്തിലിടുകയും ,കലത്തിലെ  ജലനിരപ്പുയർത്തി തന്റെ കൊക്കിലൂടെ തന്നെ വെള്ളം കുടിക്കുകയും ചെയ്യുന്ന തന്ത്ര ശാലി !!മേല്പറഞ്ഞതൊക്കെ നിരത്തിയത് സാധാരണ  കാക്കയെപ്പറ്റി നമുക്കറിയാവുന്നതും അറിയേണ്ടതുമായ ചിലതു മാത്രം .ഇനി വല്ല 'ന്യൂജനറേഷനിലുള്ള കാക്കയാണെങ്കിൽപ്പോലും' ജന്മസ്വഭാവങ്ങൾക്കു മാറ്റമുണ്ടാകാനിടയില്ലെന്നു തന്നെ അടിവരയിട്ടു  പറയാം .

        ഈയിടെ പക്ഷികളെക്കുറിച്ചു പഠനം നടത്തുന്ന ഒരു ഗവേഷകൻ അഭിപ്രായപ്പെട്ടത് ,ലോകത്തെ പല പ്രദേശങ്ങളിലും കാക്കകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നെന്നാണ് .പ്രകൃതിയിലെ  ശുചീകരണ പ്രക്രിയയിൽ നിർണായക ചുമതലയുള്ള ഇത്തരം പക്ഷികളുടെ കുറവ് പല പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴിവെക്കുമെന്നും കണ്ടെത്തലുണ്ട് .
അതിനാൽത്തന്നെ പറയാം അത്ര നിസ്സാരക്കാരല്ല ഇവർ!

  വേദപുസ്തകത്തിലെ കാക്ക 

         കാക്കകൾ പൊതുവെ കുഴപ്പക്കാരാണെന്ന  മുൻവിധി പ്രബലപ്പെട്ടു തുടങ്ങിയത് ,നോഹയുടെ പെട്ടകത്തിൽ നിന്നും ഒരു മലങ്കകാക്കയെ തുറന്നു വിട്ട സംഭവം സൺഡേ സ്‌കൂളിൽ പഠിച്ചതോടെയാണ് .ഭൂമിയിലെ തൽസ്ഥിതി അറിയാനായി ഒരു ദൗത്യമേല്പിച്ചു  പെട്ടകത്തിൽ നിന്നും തുറന്നു വിട്ട ഈ കാക്ക  വെള്ളം വറ്റിപ്പോയത് വരെ വന്നും പോയും കൊണ്ടിരുന്നു എന്നാണു വേദപുസ്തകം പറയുന്നത് .ഏൽപ്പിച്ച ഉത്തരവാദിത്തം ചെയ്യുകയുമില്ല ,പിന്നെ തല  കാണിക്കാനായി വന്നുപോകയും ചെയ്യും . ചിലർ ഈ മലങ്കാക്കയെപ്പോലെയാണെന്ന് പറയാറുണ്ട് ,സഭകളിൽ വല്ലപ്പോഴും വന്നു പോകും  ,പിന്നെ കാണുകയേയില്ല .നമ്മുടെ ഉത്തരവാദിത്തങ്ങൾ മറക്കരുത് ,അതെവിടെയായാലും ശരി .മേൽപ്പറഞ്ഞ മലങ്കാക്ക അല്പം അനുസരണക്കേടു കാട്ടിയെന്നുവച്ചു ,ആ കൂട്ടത്തിലെ എല്ലാവരും അങ്ങനെയാണെന്ന് കരുതേണ്ട.തമ്പുരാന്റെ കല്പന കണ്ണും പൂട്ടി അനുസരിച്ചവരും കൂട്ടത്തിലുണ്ട്.  .

     
               എന്നാൽ ഈ ചിന്തകളെ മാറ്റിമറിച്ചത് ,വളരെ അനുസരണമുള്ള മറ്റൊരു കാക്കയെപ്പറ്റി അറിഞ്ഞതോടെയാണ് .പ്രവാചകനായ ഏലീയാവിനെ പോഷിപ്പിക്കാനായി  ,ദൈവകൽപന അതെ പാടി അനുസരിച്ച കാക്ക.ഭക്തന് അപ്പവും ഇറച്ചിയും കൃത്യ സമയങ്ങളിൽ എത്തിച്ചു കൊടുക്കാനായി സമർപ്പിച്ച ഈ കാക്ക ഒട്ടേറെ ചിന്തകളാണ് നൽകുന്നത് .കുട്ടിയുടെ കയ്യിൽ നിന്നും അപ്പം തട്ടിപറിക്കുന്ന സൂത്രശാലിയോ ,തന്ത്ര ശാലിയോ ആയ കാക്കയെ അറിയാം .എന്നാൽ ഈ സൂത്രങ്ങളൊക്കെ മാറ്റിവച്ച്‌ ,ദൈവത്തെ അതേപടി അനുസരിച്ച്‌ , ഭക്തന് അപ്പം എത്തിച്ചു കൊടുക്കുന്ന ഈ കാക്ക തങ്ങളുടെ കൂട്ടക്കാർക്കെല്ലാം അഭിമാനം  തന്നെയല്ലേ  .ദൈവം കല്പിച്ചാൽ നമ്മിലെ തന്ത്രങ്ങളും ,സ്വയ ബുദ്ധിയുമൊക്കെ മാറ്റി ,അനുസരണമുള്ള ഒരു ദാസനാവുകയെന്നതാണ്  ഏറെ നല്ലത്  .


ഈ കാക്കകൾ ആരെന്നല്ലേ ?

           നമ്മളൊക്കെത്തന്നെ ,അതായതു സമൂഹത്തിലെ യുവജനങ്ങളുടെ ഒരു പരിച്ഛേദം  !
പൊതു സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷം യുവജനങ്ങളെയാണ് ഞാനീ കാക്കകളോട് താരതമ്യം ചെയ്യുന്നത് .ആരും പിണങ്ങില്ലല്ലോ !കാരണം കാക്കകൾ ഒരേ സമയം തന്നെ നല്ല ഉപകാരപ്രദമായ പ്രവർത്തികളിലും  ,അതേപോലെ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന കാര്യങ്ങളിലും ഉൾപ്പെടുന്നതിനാലാണ് .

         കാക്കകളുടെ കരച്ചിൽ പലപ്പോഴും അലോസരമുണ്ടാക്കാറുള്ളതു പോലെ സമൂഹത്തിൽ പലപ്പോഴും ഒരു ചെറു ന്യൂനപക്ഷം യുവാക്കൾ അലോസരമാക്കാറുണ്ട് .രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സമരംവിളിച്ചും ,പൊതുമുതൽ നശിപ്പിച്ചും ,മദ്യത്തിനും മറ്റും അടിപ്പെട്ട് അക്രമാസക്തരായുമൊക്കെ സമൂഹത്തിന് സുഖകരമല്ലാത്ത പ്രവർത്തികളിൽ മുഴുകുന്നു ക്ഷുഭിത യൗവ്വനം .

                       കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നല്ലൊരു പങ്കും യുവാക്കളുൾപ്പെട്ടതാണെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ് .ഇത് കുറിക്കുമ്പോൾ സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ മുന്നിൽ യുവജന പ്രക്ഷോഭവും ബഹളങ്ങളും  നടക്കുകയാണ് .അക്രമാസക്തരായ സമരക്കാരെ നേരിടാൻ നിയമപാലകരും പെടാപ്പാടു പെടുകയാണ് . 
മാലിന്യങ്ങളിലും മറ്റു ചപ്പ് ചവറുകളിലും  മറ്റും കാക്കകൾ  തിക്കി ത്തിരയുന്നതുപോലെ , പല യുവാക്കളും മദ്യം ,മയക്കു മരുന്ന് ,മറ്റു പലവിധമായ ലോക മാലിന്യങ്ങൾക്കിടയിൽ ജീവിക്കുന്നു .

കുഴപ്പക്കാരല്ലാത്ത കാക്ക !

             ദൈവത്തിന്റെ കൽപ്പന അനുസരിച്ച്‌  ,ഏലീയാവിനു അപ്പം എത്തിച്ചു കൊടുത്ത കാക്കയെപ്പോലെ , ദൈവത്തിനു വേണ്ടി നില കൊള്ളുന്ന ഒരു കൂട്ടം  യുവാക്കൾ എവിടെയുമുണ്ടെന്നതാണ് വസ്തുത .ഈ കാലഘട്ടത്തിൽ അനേകരുടെ ആത്മീയ വിശപ്പടക്കാൻ ,ദൈവ വചനമെന്ന അപ്പവും വഹിച്ചു കൊണ്ട് പോകാൻ ഇനിയും ധാരാളം യുവാക്കളെ ആവശ്യമുണ്ട്.കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം നൽകുന്ന ,ദൈവത്തിന്റെ വചന വാഹകരാകാം .






=========================================================







2018 ജനുവരി 27, ശനിയാഴ്‌ച

എന്റെ 'ചങ്ക്-ബ്രോ'

            സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും കാണപ്പെടുന്ന ഒരു വാക്കാണ്   'ചങ്ക്-ബ്രോ' എന്നത് .ചിത്രങ്ങൾക്ക് കുറിപ്പായും ,ഹാഷ് ടാഗുകളിലുമൊക്കെയായി നിറയുന്ന വാക്ക് .ഏത്  പ്രതിസന്ധിയിലും കൈവിടാതെ കൂടെ നിൽക്കുന്ന ,തള്ളിപ്പറയാതെ കൂടെ നടക്കുന്ന ചങ്കന്മാരെയാണ് പലപ്പോഴും സുഹൃത്തുക്കൾ മേൽപ്പറഞ്ഞ നിലയിൽ സൂചിപ്പിക്കുന്നത് .ഇതിനു ഒരു അലങ്കാരികതയുടെ സൗന്ദര്യത്തിനപ്പുറം ,ഏതെങ്കിലും നിലയിൽ കഴമ്പുണ്ടോ എന്ന് കരുതാനാവില്ല..

        ഏറെ നാൾ മുൻപ് സമൂഹ മാധ്യമങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഒരാളുടെതായി വന്ന  കുറിപ്പു കൾ വായിക്കാനിടയായി .മരണാസന്നനായി ആശുപത്രിക്കിടക്കയിൽ കിടന്നപ്പോൾ ,'ഫേസ് ബുക്കിലെ ' സുഹൃത്തുക്കളെയോ ,ഒപ്പം നിന്ന് ഫോട്ടോയെടുത്ത് ചങ്ക്-ബ്രോ(#ചങ്ക്_ബ്രോ  )എന്നൊക്കെ കുറിപ്പിട്ട്  ടാഗ് ചെയ്തവരെയാരെയും അത് വഴി കണ്ടില്ലെന്നായിരുന്നു ആ കുറിപ്പിന്റെ സാരം.ജീവിതത്തിന്റെ നല്ല പങ്കു സമയവും സമൂഹ മാധ്യമങ്ങളിൽ ,   സുഹൃത്തുക്കൾക്കായി ചിലവഴിച്ച ഒരാളായിരുന്നു മേൽപ്പറഞ്ഞ കുറിപ്പെഴുതിയതു . മേൽപ്പറഞ്ഞ തരത്തിലെ വിശേഷണങ്ങളൊക്കെ പലപ്പോഴും ഒരു ഔപചാരികത മാത്രമായി മാറുന്നുണ്ടെന്നതാണ് വസ്തുത .

        എന്നാൽ നമുക്കെല്ലാമറിയുന്ന ഒരു പ്രാണ സ്നേഹിതൻ നമുക്കുണ്ട് .തന്റെ ചങ്കിലെ ഓരോ തുള്ളി ചോരയും നമുണ്ട് രക്ഷക്കായി ഒഴുക്കിയ ആ വീണ്ടെടുപ്പുകാരൻ യേശു ക്രിസ്തു തന്നെ .ആർക്കും ആരെയും ജീവൻ കൊടുത്തു രക്ഷിക്കാൻ കഴിയില്ല .മാനുഷിക ബന്ധങ്ങൾക്ക്‌ പരിമിതികളും ,പരിധികളും ഉണ്ടെന്നതാണ് സത്യം .എന്നാൽ മാനവരാശിയുടെ നിത്യ രക്ഷക്കായി ,അവിടുത്തെ അവസാന തുള്ളി ചോരയും തന്ന ആ രക്ഷകനത്രെ നമ്മുടെ പ്രാണസ്നേഹിതൻ ,അല്ലെങ്കിൽ പ്രാണ സഹോദരൻ . ഒന്ന് കൂടെ പറഞ്ഞാൽ എന്റെ യേശുവത്രെ എന്റെ ചങ്ക്_ബ്രോ (#എന്റെചങ്ക്_ബ്രോ ) .കാരണം  സഹോദരനോ അല്ലെങ്കിൽ കൂട്ടുകാരനോ വേണ്ടി തന്റെ സ്വജീവൻ കൊടുക്കുന്നതിലും വലിയ  സ്നേഹമുണ്ടോ ?