2018 ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

കനൽവഴികൾ താണ്ടിയ , കളിമൺ പാത്രങ്ങൾ !!!



          ആധുനിക കാലത്ത് ജീവിത ശൈലികളിൽ പ്രത്യേകിച്ച് ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതിൽ പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് അനിവാര്യമെന്ന് കരുതുന്നവർ വിരളമല്ല. 'ഫാസ്റ്റ്ഫുഡ്' സംസ്കാരവും ,മൃദു പാനീയങ്ങളും, കരിപിടിക്കാത്ത 'നോൺ സ്റ്റിക് ' പത്രങ്ങളിൽ പാകം ചെയ്തെടുക്കുന്ന ആഹാരസാധനങ്ങളും അടക്കിവാഴുന്ന ഒരു കാലമാണിത്. പഴയ കാലത്തെ വിറകടുപ്പിന്റെ സ്ഥാനമപഹരിച്ച് മൈക്രോവേവ് ഓവൻ', 'ഇൻഡക്ഷൻ കുക്കർ ', തുടങ്ങി ആധുനിക സംവിധാനങ്ങൾ അടുക്കളക്കകത്ത് മാന്യമായ സ്ഥാനം അലങ്കരിക്കുന്നു .

    എന്നാൽ ചെറിയൊരുവിഭാഗമാളുകളുടെയെങ്കിലും ഇത്തരം ചിന്താധാരകളെ വിപരീത ദിശയിൽ ചലിപ്പിച്ചത് ,സമൂഹത്തിൽ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ടാണ്. ലോഹപ്പാത്രങ്ങൾക്കും, ടെഫ്ളോൺ  പൂശിയ 'നോൺസ്റ്റിക് 'പാത്രങ്ങൾക്കും പകരം പഴയ രീതിയിലെ മൺപാത്രങ്ങളിലെ വ്യാപക ഉപയോഗത്തിലേക്ക് മടങ്ങേണമെന്ന ചിന്താഗതിയാണ് ചെറിയ തോതിൽ പ്രബലപ്പെട്ടു വരുന്നത്. അതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് അലൂമിനിയം, ഇരുമ്പ്, ചെമ്പ് തുടങ്ങിയ ലോഹപ്പത്രങ്ങൾ ഭക്ഷണവുമായി രാസപ്രവർത്തനത്തിലേർപ്പെടുന്നത് നിമിത്തം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ വിളിച്ച് വരുത്തിയേക്കാമെന്ന തിരിച്ചറിവായിരിക്കണം. 
       
         ഒരു കാലത്ത് നമ്മുടെ നാട്ടിൽ കളിമൺ കൂജകളുടെയും, മൺചിരാതുകളുടെയും ,മൺചട്ടികളുടെയുമൊക്കെ പ്രതാപ കാലമായിരുന്നു. അക്കാലത്ത് മൺപാത്ര നിർമാണവും, മറ്റ് കരകൗശല വസ്തുക്കളുടെ വിപണനവും അനേകർക്ക് തൊഴിൽ നൽകിയ പ്രധാന കുടിൽ വ്യവസായങ്ങളിലൊന്നായിരുന്നു. ഇക്കാലത്ത് കളിമണ്ണിന്റെ ലഭ്യതയില്ലാതായി വരുന്നതും, പാരിസ്ഥിതിക പ്രശ്നങ്ങളും,ലോഹപ്പാത്രങ്ങളുടെ വ്യാപക ഉപയോഗങ്ങളും ഇത്തരം സംരംഭങ്ങളുടെ നടുവൊടിച്ചെന്നു വേണം പറയാൻ.

          ഏതാണ്ട് നവീന ശിലായുഗം മുതലാണ് മനുഷ്യർ, അതിപ്രധാന നാഴികക്കല്ലായ കളിമൺപാത്ര നിർമ്മാണത്തിലേക്ക് കടന്നതെന്നാണ് കരുതുന്നത്.പിന്നീടിങ്ങോട്ട് വിവിധോദ്ദേശ്യങ്ങൾക്കായി പലരുപത്തിലും ഭാവത്തിലുമൊക്കെയുള്ള വസ്തുക്കളും കളിമണ്ണ് കൊണ്ട് നിർമ്മിച്ചു തുടങ്ങി.ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചു വെക്കാനും മാത്രമല്ല കുടിവെള്ളം പകർന്നു വെക്കാനുമൊക്കെ ഉപയോഗിച്ചിരുന്നു.കൂടാതെ കളിമണ്ണ് കൊണ്ട് മെനഞ്ഞെടുത്ത മനോഹരമായ അലങ്കാര വസ്തുക്കളും പൂച്ചെട്ടികളുമൊക്കെ ഒരു ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ വിരലടയാളം കൂടിയായിരുന്നു.

   ഓരോ മൺപാത്രങ്ങളും രൂപപ്പെടുന്നതു സവിശേഷ സാഹചര്യങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ്. കളിമണ്ണിനെ കുശവൻ ചവിട്ടിമെതിച്ച് അതിലെ കരടുകളൊക്കെ നീക്കം ചെയ്ത് ഉപയോഗിക്കത്തക്കതാക്കിത്തീർക്കുന്നു.ഇതിനെ മനോഹരമായ പാത്രങ്ങളോ അലങ്കാര വസ്തുക്കളോ ഒക്കെയാക്കി മാറ്റിയതിനു ശേഷം തീച്ചൂളയിലൂടെ കടത്തിവിട്ടതിനു ശേഷമാണ് ഈ സൃഷ്ടികൾ ഉറപ്പും ഭംഗിയുമൊക്കെ ഉള്ളതായി മാറുന്നത്. സമ്മർദ്ദമുള്ള ജീവിതാനുഭവങ്ങളും പേറി, കനൽവഴികളും താണ്ടിയാണ് കുശവന്റെ കയ്യിലെ കളിമണ്ണ് മനോഹരമായ പാത്രങ്ങളായിത്തീരുന്നതെന്ന സത്യം ചില ഓർമ്മപ്പെടുത്തലുകളാണ് തരുന്നത്.
  
     മനുഷ്യജീവിതങ്ങളെ മൺപാത്രങ്ങളോട് തുലനം ചെയത് ചിന്തിച്ചാൽ നാമോരോരുത്തരും സൃഷ്ടാവായ ദൈവത്തിന്റെ കരങ്ങളിലെ വെറും കളിമണ്ണ് മാത്രമാണ്. അവിടുന്ന് നമ്മെ ഉറപ്പും ഭംഗിയുമുള്ള പാത്രങ്ങളാക്കി പ്രയോജനപ്പെടുത്താനായി അനേക ശുദ്ധീകരണ, സംസ്കരണ പ്രക്രിയകളിലൂടെ കടത്തിവിടുന്നു. നമ്മെ ശുദ്ധീകരിക്കാനും ഉറപ്പിക്കാനുമൊക്കെ അവിടുത്തേക്കു മാത്രമേ കഴിയുകയുള്ളു എന്ന വാസ്തവം മറക്കരുത്. ഇപ്പറഞ്ഞ വസ്തുതകളൊക്കെ ചൂണ്ടിക്കാട്ടിയത്, ഈ കേവലം മൺപാത്രങ്ങൾ മാത്രമായ നമ്മിൽ പകർന്ന ദൈവകൃപയുടെ മാഹാത്മ്യം ഗ്രഹിക്കാവുന്നതിലും എത്രയോ വലുതാണ് എന്ന് സൂചിപ്പിക്കാൻ മാത്രമാണ്. (  "കൃപയിന്നത്യന്ത ധനം , മൺപാത്രങ്ങളിൽ പകർന്നൂ..... " എന്നു തുടങ്ങുന്ന അനുഗ്രഹീത ഗാനത്തിന്റെ ഈരടികൾ ഈ സമയം  ഹൃദയത്തിന്റെ അഭ്രപാളികളിൽ തെളിയുന്നു).
   
           കളിമൺ പാത്രങ്ങളുടെ നിർമ്മാണം ,ഉപയോഗം തുടങ്ങി അത് നൽകുന്ന ഒരു വലിയ സാരാംശം കൂടിയുണ്ട് നമുക്ക് സ്വായത്തമാക്കുവാൻ. മൺപാത്രങ്ങളുടെ ഗുണ ഗണങ്ങൾ അനവധിയുണ്ടെങ്കിലും, സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഉടഞ്ഞുപോകുമെന്ന സാരാംശം  ഒരു തിരിച്ചറിവാണ് നൽകുന്നത്. ഒരേ സമയം മനുഷ്യജീവിതത്തിന്റെ അമുല്യതയെയും നൈമിഷികതയേയും,വിചാരിച്ച് സൂക്ഷ്മതയോടെ ജീവിതം നയിക്കേണമെന്ന വലിയ മുന്നറിയിപ്പും!!
     

    
     =====================================*=====
#കളിമൺ_പാത്രങ്ങൾ    #ഫാസ്റ്റ്ഫുഡ്       

#ജീവിതശൈലി    #നോൺസ്റ്റിക്_പാത്രങ്ങൾ

#കുശവന്റെ_കയ്യിലെ_കളിമണ്ണ് 

                       #ദൈവകൃപയുടെ_മാഹാത്മ്യം


2018 ഓഗസ്റ്റ് 19, ഞായറാഴ്‌ച

ഡാം തുറക്കുമ്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നവർ!!!


      ഡാം തുറക്കുമ്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നവർ
      =======================================
              
      ഒരു വ്യക്തിയോ സമൂഹമോ ഏതെങ്കിലും അടിയന്തര സാഹചര്യത്തിലുടെ കടന്നുപോകുമ്പോൾ അതിൽ നിന്നും സ്വാർത്ഥ ലാഭങ്ങൾ കൊയ്യാൻ ശ്രമിക്കുന്ന ചില 'വിദ്വാന്മാർ ' എവിടെയും ഉണ്ടാകാം .ഇത്തരക്കാർക്ക് മറ്റുള്ളവരുടെ ദുരിതങ്ങളോ ദുഃഖങ്ങളോ അല്ലെങ്കിൽ താനുൾപ്പെടെയുള്ള സമൂഹം കടന്നു പോകുന്ന പ്രത്യേക സാഹചര്യത്തിന്റെ ഗൗരവമോ മനസ്സിലാകണമെന്നില്ല .പുര കത്തുമ്പോൾ വാഴവെട്ടുന്നവർ ,നഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുന്നവർ ,കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ.... തുടങ്ങിയ അനേകം ശൈലീ പ്രയോഗങ്ങൾ മേല്പറഞ്ഞ വിനോദങ്ങൾ കൈമുതലാക്കിയവരെ സൂചിപ്പിക്കാനുതകാം.
              ഈ കുറിപ്പെഴുതുന്ന സമയത്ത് സംസ്ഥാനത്ത് കടുത്ത മഴയെത്തുടർന്ന് വിവിധ ജലസംഭരണികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ വലിയ ജലവൈദ്യുത പദ്ധതിയുടെ കേന്ദ്രമായ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2395 അടിയിൽ കൂടുന്നതും ,അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതും ആശങ്കകൾ സൃഷ്ടിക്കുകയാണ് .ഇതിനിടെയാണ് ഇടുക്കി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത് .അതി ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട് ) പ്രഖ്യാപിച്ച് സംസ്ഥാന ജില്ലാ ഭരണകൂടത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സംയുക്താഭിമുഖ്യത്തിലാണ്  മുന്നൊരുക്കങ്ങൾ  നടക്കുന്നത് .ഇതിനിടെ പൊതു ജന ക്ഷേമാർത്ഥം അധികൃതരുടെ കർശന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും  നിലവിൽ വന്നിട്ടുണ്ട് .അതിൽ ശ്രദ്ധേയമായ ഒരു കാര്യം  ,ഡാം തുറന്നു വിടുമ്പോൾ മീൻ പിടിക്കാൻ ശ്രമിക്കുന്നത് ശിക്ഷാർഹമാണെന്ന ജില്ലാ കളക്ടറുടെ അറിയിപ്പാണ് .
        ഒരു വലിയ ജനസമൂഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഭരണകൂടവും ബന്ധപ്പെട്ട ഉദ്യോഗവൃന്ദങ്ങളും രാപകലില്ലാതെ അധ്വാനിക്കുകയാണ് .ഇത്തരം സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ,പ്രോൽസാഹിപ്പിക്കുകയോ അല്ലെങ്കിൽ സ്വന്തം ജീവൻ കണക്കിലെടുത്തെങ്കിലും സുരക്ഷിത സ്ഥലങ്ങളിൽ നിലകൊള്ളുകയുമൊക്കെ  ചെയ്യുന്നതിന് പകരം  സ്വാർത്ഥ ലാഭത്തിനായി മീൻ പിടിക്കാനോ, അതേ പോലെ 'സെൽഫി' എടുക്കാൻ   ശ്രമിക്കുന്നതുമൊക്കെ   ഏറ്റവും അപലപനീയം തന്നെയാണ്.
          മേൽപ്പറഞ്ഞ കാര്യങ്ങൾ മറ്റ് ചില വസ്തുതകളിലേക്കും വിരൽ ചൂണ്ടുകയാണ് .ഏതു കാര്യങ്ങളിലും തങ്ങളുടെ സ്വന്തം കാര്യസാധ്യങ്ങൾ ലക്ഷ്യമിടുന്നവർ ,പൊതുതാൽപര്യങ്ങൾക്ക് എതിർദിശയിൽ സഞ്ചരിക്കുന്നവരാണെന്ന യാഥാർത്ഥ്യത്തിലേക്ക്  തന്നെ .പൊതു സമൂഹമാണെങ്കിലും, സംഘടനയാണെങ്കിലും ,സഭയാണെങ്കിലും ശരി വ്യക്തിതാൽപര്യങ്ങളുടെ ചുണ്ടയുമായി ആരെങ്കിലും നിലകൊള്ളുന്നത് അഭിലഷണീയമല്ല .ആത്മീയ സമൂഹങ്ങളിലും ഏത് കാലത്തും ഇത്തരം പ്രവണതകൾ ആശാവഹമല്ല .
 
         ഏറെ സുപരിചിതമായ ഒരു വേദപുസ്തക സംഭവം ഓർമ്മയിലേക്കോടിയെത്തുകയാണ്. ആസന്നമായ വലിയ ജലപ്രളയത്തെക്കുറിച്ചും ,അതിൽ നിന്നും ജീവൻ രക്ഷിക്കാനുള്ള പദ്ധതികളെക്കുറിച്ചുമൊക്കെ മുന്നറിയിപ്പുമായി നോഹയെന്ന നീതി പ്രസംഗി ഓടി നടന്ന പഴയ ചരിത്രം .ദുരന്ത മുന്നറിയിപ്പുകളെ മുഖവിലക്കെടുത്ത എട്ടു പേർ മാത്രം രക്ഷപ്പെട്ടത് അനേക സൂചനകളാണ് തരുന്നത് .ജീവിതയാത്രയിൽ ദൈവീക മുന്നറിയിപ്പുകളെ അവഗണിക്കാതെ ,അനുസരിക്കണമെന്ന സത്യം .നോഹയുടെ കാലത്തെ പ്രളയ സമയത്ത് ,ആരെങ്കിലും ആ വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചോ ഇല്ലയോ എന്നൊന്നും വ്യക്തമല്ല .എന്നാൽ ഒരു കാര്യം സത്യമാണ്, ഭൂമിയിൽ മഴ പെയ്ത് തുടങ്ങി ജലനിരപ്പ് ഉയർന്നു വരുമ്പോൾ പോലും അവിടത്തെ ജനങ്ങൾ താന്താങ്ങളുടെ മേച്ഛതകളിൽത്തന്നെ തുടർന്നിരിക്കണം .മുന്നറിയിപ്പിനെപ്പറ്റി ഓർക്കുക പോലും ചെയ്യാതെ ,തങ്ങളുടെ സ്വാർത്ഥ ലാഭങ്ങളുടെ പിന്നാലെ നടന്ന് സമയം ചെലവിട്ടെന് ചുരുക്കം .ഏതാണ്ട് ദുരിതക്കയങ്ങളിൽ ചൂണ്ടയിടാൻ ശ്രമിക്കുന്നതുപോലെ.
         ലോകം അതിന്റെ അന്ത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയമാണ് .സുവിശേഷം എന്ന രക്ഷാ പദ്ധതി ലോകമെങ്ങും അറിയിക്കപ്പെടേണ്ട സമയമാണിത് . സുവിശേഷം അറിയിക്കാനുള്ള നമ്മുടെ കടമകൾ നാം വിസ്മരിക്കരുത് .അനേക ജീവിതങ്ങളെ രക്ഷിക്കാനുള്ള അതീവ ജാഗ്രതാ നിർദേശമാണത് .ഈ സമയം രക്ഷാ ദൗത്യങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നതോ, അതിനിടെ സ്വാർത്ഥ ലാഭങ്ങളുടെ ചൂണ്ടയിടാൻ ശ്രമിക്കുന്നതോ അഭിലഷണീയമല്ലെന്നോർക്കണം .വ്യക്തിതാൽപര്യങ്ങൾ മാറ്റി വച്ച് ആത്മീയ താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കാം .
=============================================