2020 ഒക്‌ടോബർ 17, ശനിയാഴ്‌ച

ചിന്തിക്കാൻ

 സാം.ടി. മൈക്കിൾ ഇളമ്പൽ

'കാറ്റ് വന്നില്ലായിരുന്നെങ്കിൽ '!

          വന്മരങ്ങളും കുറ്റിച്ചെടികളും പൂച്ചെടികളും പുൽച്ചെടികളുമൊക്കെ ഇടതൂർന്ന് വളർന്ന് നിന്നിരുന്ന ഒരു ചെറിയ കാട്ടിൽ ചേരി തിരിഞ്ഞ് ഒരു വലിയ തർക്കം നേരിട്ടു. ആരാണ് വലിയവർ എന്നതായിരുന്നു മേൽപ്പറഞ്ഞ വാഗ്വാദങ്ങൾക്കും താൻപോരിമക്കും (Ego Clash) പ്രധാന കാരണം. വരമരങ്ങൾ ഒറ്റക്കെട്ടായി നിന്ന് ചെറിയ മരങ്ങളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയുമൊക്കെച്ചെയ്തു.  ഈ കാട്ടിലെ വമ്പൻമാർ തങ്ങളാണെന്നും, മൃഗങ്ങൾക്ക് തണലൊരുക്കുന്നതും, പക്ഷികൾക്ക് വിശ്രമിക്കാനിടം നൽകുന്നതുമൊക്കെ തങ്ങളാണെന്ന വാദവുമായി വമ്പൻ മരങ്ങൾ നിലകൊണ്ടു. മാനം മുട്ടെ തലയുയർത്തി നിന്നിരുന്ന ചില 'വൃക്ഷ പ്രമാണികൾ ' , ബലഹീനവും തീരെച്ചെറുതുമായ സസ്യങ്ങളെ അല്പം ഗർവ്വത്തോടെ ഏറ് കണ്ണിട്ട്‌ നോക്കുന്നുണ്ടായിരുന്നു. എന്തു ചെയ്യാം ദുർബലവിഭാഗത്തിൽപ്പെട്ട ചെടികളാകട്ടെ ഇതൊക്കെ കണ്ടും കേട്ടും സഹിച്ച് ജീവിച്ചു പോന്നു.

      തർക്കങ്ങളും, ശീതസമരവുമൊക്കെ നടന്നു പോരുന്നതിനിടെയാണ് ആകസ്മികമായി കാട്ടിൽ കൊടുങ്കാറ്റടിച്ചത്. കാട്ടിലെ ജീവജാലങ്ങളെല്ലാം ഭയവിഹ്വലരായി വിറച്ചു. ആ ഭയാനകമായ കാറ്റ് അനേകം ജന്തുജാലങ്ങളുടെ ജീവൻ വീശിയെടുത്തു. അഹമ്മതിയോടെ ശിരസ്സുയർത്തി നിന്ന വൻമരങ്ങൾ കടപുഴകി വീണു. പക്ഷേ മറ്റുള്ളവരൊക്കെ ദുർബ്ബലരെന്നു കരുതിയ ചെറിയ കുറ്റിച്ചെടികളും പുൽച്ചെടികളുമൊക്കെ ഒരു പോറൽ പോലുമേൽക്കാതെ കാട്ടിലവശേഷിച്ചു.ആ കാറ്റു വന്നില്ലായിരുന്നുവെങ്കിൽ വമ്പൻ മരങ്ങൾ തങ്ങളുടെ യഥാർത്ഥ അസ്തിത്വം തിരിച്ചറിയുമായിരുന്നില്ല.

'   മേൽപറഞ്ഞ ഉപമാന കഥ പൊതുസമൂഹത്തിൻ്റെ പരിച്ഛേദമല്ലേയെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാവില്ല.തോളിനൊപ്പം നിൽക്കുന്നവർ സംഘം ചേർന്ന് ദുർബ്ബലരെ ഒറ്റപ്പെടുത്തുന്ന ഒരു പൊതു മിനിമം പരിപാടി ചിലയിടങ്ങളിലെങ്കിലും ഉണ്ടാകാം.  ആരാണ് വലിയ വൻ എന്ന അത്ര നല്ലതല്ലാത്ത ചിന്തയാണ് പലയിടത്തും പ്രതിസന്ധികളുടെ രോധം തീർക്കുന്നത്. സംഘടനകളിലും, സമൂഹങ്ങളിലുമൊക്കെ മറ്റുള്ളവരെക്കാൾ മേൽക്കൈ നേടി ഉയർന്നു നിൽക്കണമെന്നു വാശി പിടിക്കുന്നതും ,മറ്റുള്ളവരെ തുച്ഛീകരിക്കാൻ ശ്രമിക്കുന്നതുമൊന്നും ഭൂഷണമല്ലെന്നോർക്കണം. തങ്ങൾ പ്രബലരെന്നു കരുതി മറ്റുള്ളവർ ദുർബലരെന്നും കരുതിക്കൂടാ. വലിയ ബലശാലികൾ പോലും ഇടറി വീഴുന്ന പ്രതിസന്ധികളിൽ, തീരെ ദുർബ്ബലരെന്നു കരുതപ്പെടുന്നവരാകാം അതിജീവനം നേടുന്നതെന്നതും സനാതന സത്യം തന്നെ.

    മറ്റുള്ളവരെ തങ്ങളെക്കാൾ ശേഷ്ഠരെന്നേണ്ണേണമെന്ന ബൈബിൾ വചനങ്ങൾ ഏറെ പ്രസക്തമാണ്. ആയതിനാൽ ആത്മീയ ജീവിതത്തിൽ  ആരും ആരെക്കാളും കുറഞ്ഞവരല്ലെന്നും, തങ്ങളെക്കാൾ ശ്രേഷ്ഠർ മറ്റുള്ളവരാണെന്നുമുള്ള ചിന്താധാര വെറും അറിവല്ല, മറിച്ച് വലിയൊരു ആത്മീയ തിരിച്ചറിവിൻ്റെ വാതായനമാണെന്ന് മറക്കരുത്.


========================================