2021 ഏപ്രിൽ 26, തിങ്കളാഴ്‌ച

അവർത്തിച്ചുള്ള മുന്നറിയിപ്പുകൾ !



             ഒരിക്കൽ വിമാനയാത്ര കഴിഞ്ഞെത്തിയ ഒരാൾ തൻ്റെ പ്രത്യേക അനുഭവം വിവരിക്കുന്നത് കേൾക്കാനിടയായി. മേല്പറഞ്ഞ വ്യക്തി ലക്ഷ്യസ്ഥാനത്തേക്കുള്ള ടിക്കറ്റും , യാത്രയ്ക്കാവശ്യമായ അനുബന്ധ രേഖകളുമായി വിമാനത്താവളത്തിലെത്തി , ദേശാന്തര ഗമനത്തിനായുള്ള സൂക്ഷ്മ പരിശോധനകൾക്കുമൊടുവിൽ, യാത്രാനുമതി രേഖയും  (Boarding pass) കൈപ്പറ്റി ,  നിർദ്ദിഷ്ട  കാത്തിരിപ്പ്   സ്ഥലത്ത്  മറ്റ് യാത്രക്കാരോടൊപ്പം ഇരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിലേക്കുമുള്ള വിമാനയാത്രയ്ക്കായി തയാറായിരിക്കുന്ന പലരും പലവിധ വികാരങ്ങളോടെയിരിക്കുന്നത്  കണ്ടു. ഇതിനൊക്കെയിടയിലും  , ഓരോ വിമാനത്തെക്കുറിച്ചും, യാത്രക്കാർക്കായുള്ള അറിയിപ്പുകൾ വന്നുകൊണ്ടേയിരുന്നു. ആവർത്തിച്ചാവർത്തിച്ചുള്ള അറിയിപ്പുകൾ എന്തിനെന്നു പോലും ചിന്തിച്ചു കൊണ്ട് ചെറുതായൊന്നു മയങ്ങിയതും ആ മനുഷ്യൻ അറിഞ്ഞതേയില്ല.

      ഈ മയക്കത്തിനിടയിൽ തനിക്കു പോകാനുള്ള വിമാനത്തിലെ യാത്രക്കാരെ വിളിച്ചു കൊണ്ടുള്ള അറിയിപ്പും ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. തനിക്ക് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാനുള്ള വിമാനം യാത്രക്ക് തയാറാകുന്നതും,  അതിനുള്ളിലേക്ക് അധികൃതരുടെ നിർദ്ദേശാനുസരണം യാത്രക്കാർ വരിയായി കയറുന്നതുമൊന്നുമറിയാതെ മേല്പറഞ്ഞയാൾ  യാത്രക്കാർക്കായുള്ള കാത്തിരിപ്പൂ സ്ഥലത്തിരുന്ന് ഉറങ്ങുകയായിരുന്നു. അപ്പോഴൊക്കെയും  യാത്രാവിവരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ ഉച്ചഭാഷിണിയിലൂടെ വീണ്ടും വീണ്ടും മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു. പറഞ്ഞിട്ടെന്ത് കാര്യം, ഉറങ്ങിക്കിടക്കുന്നയാൾ ഇതൊക്കെ എങ്ങനെയറിയാനാണ്. അവസാനം ഭാഗ്യവശാൽ അവർത്തിച്ചാവർത്തിച്ച് വന്ന അറിയിപ്പുകളുടെ ഒരു അലയൊലി കേട്ട് ഉണരുകയും തത്രപ്പെട്ട്  ചെന്നതിനാൽ  യാത്ര മുടങ്ങാതെ ലക്ഷ്യത്തിലെത്താനും സാധിച്ചെന്നുമായിരുന്നു മാന്യ ദേഹം പറഞ്ഞതിൻ്റെ സാരം. ഒരു പക്ഷേ യാത്രാവിവരങ്ങൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിക്കേട്ടില്ലായിരുന്നുവെങ്കിൽ ആ യാത്ര തന്നെ മുടങ്ങി, ലക്ഷ്യത്തിലെത്താൻ കഴിയുകയുമില്ലായിരുന്നു.

      ഏതാണ്ട് ഇതേ നിലയിലല്ലെങ്കിലും ,മറ്റൊരു  തരത്തിൽ ഉച്ചത്തിലുള്ള വിളംബരങ്ങൾ ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റും കേൾക്കാറുണ്ട്. സ്ഥലപ്പേരും ,പുറപ്പെടുന്ന സമയവുമൊക്കെ ഓരോ ഓർമ്മപ്പെടുത്തലുകളോ മുന്നറിയിപ്പുകളോ ആയിട്ടാണ് തോന്നിയിട്ടുള്ളത്. ഏത് വിധേനയും യാത്രക്ക് പുറപ്പെടാനെത്തിയിട്ടുള്ള ഒരാൾക്കു പോലും തങ്ങളുടെ  വാഹനം നഷ്ടപ്പെടാനോ, യാത്ര മുടങ്ങാനോ ഇടയാകാതിരിക്കാനാണ് മേല്പറഞ്ഞ അറിയിപ്പുകളും വിളംബരങ്ങളുമൊക്കെ ലക്ഷ്യം വക്കുന്നത്. തയാറും താൽപര്യവുമുള്ള അവസാനത്തെയാളും പ്രവേശിക്കണമെന്നതാണ് ഈ അറിയിപ്പുകളുടെയൊക്കെയും ലക്ഷ്യം എന്നതാണ് സത്യം.

 വേദപുസ്തക ചരിത്രത്തിലെ ഏവർക്കും സുപരിചിതമായ ഒരു സംഭവം ഇതുമായി കൂട്ടി വായിക്കുകയാണ്. ആസന്നമായ ജലപ്രളയത്തിൽ ജീവൻ നഷ്ടപ്പെടാതിരിക്കേണമെങ്കിൽ, പെട്ടകത്തിൽ കയറി ജീവൻ രക്ഷിക്കൂ എന്ന നോഹയുടെ നീതി പ്രസംഗമായിരുന്നത്. മുന്നറിയിപ്പ് ശ്രവിച്ച് അനേകർ രക്ഷപ്പെടാനുള ഒരറിയിപ്പായിരുന്നത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. മുന്നറിയിപ്പുകൾ തൃണവൽഗണിച്ചവർക്ക്  ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നോർക്കണം.

  മനുഷ്യജീവിതം ഒരു യാത്രയാണ്. ഈ ജീവിതയാത്രയിൽ അലസ ഗമനം നടത്തുകയും ആത്മീയ , ഉറക്കത്തിലായിരിക്കുകയും ചെയ്യുന്ന അനേകരുണ്ട്.ലക്ഷ്യത്തെക്കുറിച്ച് യാതൊരു അവബോധവുമില്ലാതെ വൃഥാ സഞ്ചരിക്കുകയാണക്കൂട്ടർ. ലോക സംഭവങ്ങൾ ആസന്നമായിരിക്കുന്ന ഒരു വലിയ യാത്രയിലേക്കുള്ള ചുണ്ടുപലകയാണെന്നോർക്കണം. ഇനിയും ലോകത്തിൻ്റെ ശീതളഛായയിൽ മയങ്ങിക്കിടക്കുന്നവരെ ഓർമിപ്പിച്ചുണർത്താനുള്ള ആവർത്തിച്ചാവർത്തിച്ചുള്ള സുവിശേഷം എന്ന അറിയിപ്പ് ലോകമെമ്പാടും മുഴങ്ങിക്കേൾക്കുകയാണ്. ഒരാൾ പോലും നിത്യത എന്ന ലക്ഷ്യം നഷ്ടപ്പെടുന്നവരാകരുതെന്നാണ് ഈ സദ്വർത്തമാനം ഓർമ്മപ്പെടുത്തുന്നത്. സുവിശേഷം അറിയാനും അറിയിക്കാനുമുള്ള കടപ്പാട് നാം മറക്കരുത്. നിത്യത എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ആർക്കും മുടങ്ങാതിരിപ്പാൻ നമ്മാലാവും വിധം ദൈവരാജ്യത്തിൻ്റെ സുവിശേഷം വിളംബരം ചെയ്യാൻ മറക്കാതിരിക്കാം.


========== * ========== * ========== * ==========* ========== *==========





2021 ഏപ്രിൽ 24, ശനിയാഴ്‌ച

നാട് നന്നാവാൻ സുവിശേഷം, നിത്യത ഉറപ്പാണ്

 


              നാടെങ്ങും മുഴങ്ങിക്കേൾക്കുന്ന രണ്ട് വിഭിന്ന വാചകങ്ങളാണ് ഇക്കുറി യുഗവീക്ഷണമായി കുറിക്കുന്നത്. ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ രണ്ട് വിഭിന്ന രാഷ്‌ട്രീയ ചേരികളുടെ ആപ്തവാക്യമാണത്. ഒരു കൂട്ടർ ' നാട് നന്നാകാൻ തങ്ങളുടെ മുന്നണി 'യെന്ന നിലയിലും, മറ്റൊരു കൂട്ടരാകട്ടെ ഇത്തവണ  'ഉറപ്പാണവർക്കെന്ന നിലയിലുമാണ് മുദ്രാവാക്യം ജനമധ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.. ഈ വാചകങ്ങൾ പൊതു സമൂഹത്തിൽ  വിവിധ മാധ്യമ ദ്വാരാ അലയടിച്ചു കൊണ്ടിരിക്കുകയാണ് .

      മേൽപ്പറഞ്ഞ വാചകങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനല്ല ഇവിടെ സൂചിപ്പിക്കുന്നത് . അതുമായി കോർത്തിണക്കിയ ചില ലഘു ആത്മീയ ചിന്തകളിലേക്ക് വെളിച്ചം വീശാനാണത് ഉദ്ധരിച്ചത്. സമൂഹത്തിൻ്റെ മൂലകണമായ   വ്യക്തികൾ നന്നായാൽ കുടുംബവും നാടുമെല്ലാം നന്നാവുമെന്നതാണ്  വസ്തുത. മദ്യത്തിനും സാമൂഹ്യ വിപത്തുകളിലും പെട്ട് ജീവിച്ചിരുന്ന അനേകരെ നല്ല ജീവിതങ്ങളാക്കിത്തീർക്കാൻ സുവിശേഷത്തിന് കഴിഞ്ഞിട്ടുണ്ട്. ക്രിസ്തുവിൻ്റെ സുവിശേഷത്തിനു മാത്രമേ ആരെയെങ്കിലും നന്നാക്കാൻ കഴിയൂ. 

  തങ്ങളുടെ ഈ ലോകത്തിലെ ജീവനും സമയവുമെല്ലാം പാഴാക്കി, ക്രിസ്തേശുവിലെ നിത്യജീവൻ നഷ്ടമാക്കിക്കളയുന്നവരാണനേകർ. ഒരു പക്ഷേ ക്രിസ്തുവിലുള്ള നിത്യജീവൻ്റെ സുവിശേഷം ശ്രവിക്കാനുള്ള ഭാഗ്യമോ അവസരമോ ഒരു പക്ഷേ ലഭിച്ചിട്ടില്ലായിരിക്കാം. അതുകൊണ്ടു തന്നെയാണ് പാപ സ്വഭാവങ്ങളിൽ നിന്ന് അനേകരും വിടുതൽ പ്രാപിക്കാതിരിക്കുന്നതും, ഒരർത്ഥത്തിൽ നന്നാകാതിരിക്കുന്നതും. അതായത് ഈ ' പറഞ്ഞു വരുന്നതിന്  ഒറ്റയർത്ഥമേയുള്ളൂ. വ്യക്തിയും , നാടുമൊക്കെ സുവിശേഷം കേൾക്കണം. അതിന് വേണ്ടി തന്നാലാവുന്നതിലധികം യത്നിക്കുകയും വേണം. ക്രിസ്തുവിലൂടെയുള്ള നിത്യജീവൻ ഏവർക്കും ഉറപ്പാക്കുകയും വേണം.

======x=========x=========x======x=========x=========x=================

#നാട് _നന്നാവാൻ_സുവിശേഷം