2017 ഡിസംബർ 27, ബുധനാഴ്‌ച

പോകുവാനേറെയുണ്ട് ദൂരം ,വീടണയും മുൻപ് !!!!

ലേഖനം 

  പോകുവാനേറെയുണ്ട് ദൂരം ,വീടണയും  മുൻപ് ! 

                                                          സാം .ടി .മൈക്കിൾ ഇളമ്പൽ

                     നാളുകൾക്കു മുൻപ് ഒളിമ്പിക്സിലെ  ഓട്ട മത്സരത്തിൽ  തലനാരിഴക്ക് സ്വർണം നഷ്ടമായ ഒരു അതികായനെക്കുറിച്ചു മാധ്യമങ്ങളിൽ വായിക്കാനിടയായി .മുൻവർഷങ്ങളിൽ ലോക കായിക ചരിത്രത്തിൽ നിറസാന്നിധ്യവും ,കായിക പ്രേമികളുടെ പ്രതീക്ഷയുമായിരുന്നു  ആ വ്യക്തി. എന്നാൽ എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കി ആരാധകർക്ക് നിരാശ സമ്മാനിക്കുവാൻ കാരണമായത് അവസാന പാദത്തിൽ  കളം മാറി ഓടിയതായിരുന്നു  .ദീർഘനാളത്തെ പരിശ്രമവും കഠിന പ്രയത്നവും വൃഥാവായതിന്റെ നിരാശ അദ്ദേഹം വേദനയോടെ പങ്കു വച്ചതോർക്കുന്നു .സ്ഥിരതയോടെയും ,നിയമപരിധികൾക്കുള്ളിൽ നിന്നുകൊണ്ട് മുന്നേറുന്നവർക്ക് മാത്രമേ കിരീട പ്രാപ്തി കൈവരിക്കാൻ സാധിക്കുകയുള്ളൂ .എത്ര വേഗം ലക്ഷ്യത്തിലെത്തിയാലും ട്രാക്ക് മാറി ഓടിയാൽ ,ഏതു പ്രഗത്ഭനായാലും ശരി അത്  അയോഗ്യത തന്നെയാണെന്ന്  മറക്കരുത് .

                പാലായിൽ വച്ച് നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ഓട്ട മത്സരങ്ങളും കാണാനിടയായി. കൊച്ചു മിടുക്കന്മാർ റിക്കോർഡുകൾ തിരുത്തിക്കുറിച്ചു കിരീടം വാങ്ങിയത്  ശ്രദ്ധേയമായിരുന്നു .എന്നാൽ ഈ മത്സരങ്ങളിലെല്ലാം തന്നെ ചിലർ ആദ്യ റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കാറുണ്ട് .കാണികൾ വിചാരിക്കും ഇവർ തന്നെ കേമന്മാരെന്നു .എന്നാൽ അവസാന പാദങ്ങളിൽ ക്ഷീണിച്ചു അവശരായി ഒരു പക്ഷെ  പൂർത്തിയാക്കാതെ പുറന്തള്ളപ്പെടും .ആദ്യാവസാനം സ്ഥിരതയോടെ ചുവടു വക്കുന്നവരാണ് ലക്‌ഷ്യം കാണുന്നതെന്ന് സാരം .
                     
                               യാത്രകൾക്കും ഏതാണ്ട് ഒരു ഓട്ടത്തിന്റെ ഭാവഭേദങ്ങളാണുള്ളത്   .യാത്രകൾ എന്നും ഏതെങ്കിലും ഒരു ലക്‌ഷ്യം തേടിയുള്ളതായിരിക്കും .എന്നാൽ പല യാത്രകളും ലക്ഷ്യത്തിൽ എത്തിച്ചേരാറില്ല .മാർഗ തടസ്സങ്ങളും ,ലക്ഷ്യത്തിൽ നിന്നും പിന്മാറുന്നതുമൊക്കെ കാരണമായേക്കാം . ഭൗതികമായ ഏതൊരു യാത്രയും പോലെ ,ജീവിതവും ഒരു യാത്രയാണ് .പലരുടെയും ലക്‌ഷ്യം പലതാണെന്നു മാത്രം . ആത്മീയ ലക്ഷ്യത്തോടെ യാത്ര ചെയ്യുന്നവരും ചുരുക്കമല്ല.


                        ആംഗലേയ സാഹിത്യ ലോകത്തെ പ്രമുഖനായിരുന്ന 'റോബർട്ട് ഫ്രോസ്റ്റിന്റെ ' (ROBERT FROST ) വിശ്വ വിഖ്യാതമായ കവിതകളിലൊന്നാണ് "Stopping By Woods On  A Snowy Evening "(മഞ്ഞു മൂടിയ സന്ധ്യയിൽ ,കാനനത്തിനരികെ നിൽക്കുമ്പോൾ  ) എന്നത് .ഫ്രോസ്റ്റിന്റെ ഈ കവിതയിലെ വരികൾ അതിന്റെ ആഖ്യാന ശൈലി കൊണ്ടും ,പ്രതീകാത്മകത കൊണ്ടും ,കാല്പനികത കൊണ്ടും വായനക്കാരനെ ഹഠാദാകർഷിക്കുന്നു .ഇതിലെ വരികൾക്കും വാക്കുകൾക്കുമിടയിലൂടെ വിവിധ അർത്ഥ തലങ്ങളാണ് കാണപ്പെടുന്നത് .

            മേൽപ്പറഞ്ഞ കവിതയിൽ ഒരു ലക്ഷ്യത്തിലേക്കു യാത്ര ചെയ്യുന്ന ഒരു യാത്രികനാണ് കേന്ദ്രബിന്ദു .ദൂരെ നാട്ടിൻ പുറത്തുള്ള തന്റെ ഭവനത്തിലേക്ക് കാട്ടിനരികിലൂടെ കുതിരപ്പുറത്തു യാത്ര ചെയ്യുകയാണയാൾ.ഒരു വശത്തു മനോഹരമായ തടാകവും ,മറു വശത്തു ഭംഗിയേറിയ വനവും .നേരം സന്ധ്യയാവുന്നു ,പോരെങ്കിൽ മഞ്ഞിന്റെ സാമീപ്യവും. വശ്യമായ കാനന ഭംഗിയിൽ ആരും നിന്ന് പോകുന്ന ഇടമെന്നൊക്കെ പറയാവുന്ന സമയം .ഈ സമയത്തു തന്റെ യാത്രയെക്കുറിച്ചും ,പോകേണ്ടയിടത്തെക്കുറിച്ചും ,കടപ്പാടുകളെക്കുറിച്ചുമൊക്കെ ഉത്തമ ബോധ്യമുള്ള യാത്രികൻ പറയുന്ന വരികൾ ഏറെ പ്രസിദ്ധമാണ് .

                    "The Woods are lovely dark and deep,
                      But I have promises to keep .
                      And Miles To Go Before I sleep,
                      And miles to go before I sleep".

                    ഈ കാനനത്തിന്റെ ഭംഗി വശ്യവും സുന്ദരവും മനോഹരവുമാണ് .എന്നാലും തനിക്കു ഒട്ടേറെ പ്രതിജ്ഞകളും  കടപ്പാടുകളും പാലിക്കേണ്ടതുണ്ട് .വീടണയും  മുൻപ് അല്ലെങ്കിൽ നിദ്രയെ പുൽകും മുൻപ് വളരെ ദൂരം താണ്ടേണ്ടതുമുണ്ട് .യാത്രാവേളയിൽ തന്നെ വശീകരിക്കാവുന്ന വഴിക്കാഴ്ചകളെക്കാളും ഏറെ പ്രാധാന്യമുള്ളതു തന്റെ കടപ്പാടുകളും ,ലക്ഷ്യവുമാണെന്ന ഒരു ഓർമപ്പെടുത്തൽ മേൽപ്പറഞ്ഞ വരികളിൽ കാണാം .
                  
                  ഇത് കുറിച്ചത് ചില  ആത്മീയ സത്യങ്ങൾ ഓർമപ്പെടുത്താനാണ് .നമ്മുടെ ആത്മീയ ജീവിതവും ഒരു യാത്രയാണ് അതിനേക്കാളുപരി  വലിയ ഓട്ടമാണ് . നാമൊക്കെ ഒരു ഓട്ടക്കളത്തിലാണ്‌ .വലിയ ശൂരന്മാർ പലരും കാലിടറി ,അല്ലെങ്കിൽ ലക്‌ഷ്യം തെറ്റി ഓട്ടം നിർത്തി,പരാജയമണഞ്ഞ ഒരു ഓട്ടക്കളം .നമ്മുടെ ലക്‌ഷ്യം നിത്യതയാണ് അല്ലെങ്കിൽ നിത്യമായ ഭവനമാണ്‌ . പലപ്പോഴും പലരും ആവേശത്താൽ ഓടിത്തുടങ്ങും ,പ്രാരംഭ ശൂരത്വങ്ങൾ പ്രകടമാക്കും .പിന്നീട് അവരുടെ ഒരു പൊടി പോലും കാണില്ല .ഒരു പക്ഷെ ട്രാക്കിനടുത്തു കൂടെ ഈ  ലക്ഷ്യത്തേ വിസ്മരിപ്പിക്കുന്ന അനേകം വഴിക്കാഴ്ചകൾ വശീകരിക്കാനിടയുണ്ട്.അതിലൊക്കെ ഭ്രമിച്ചു പോയിട്ടുണ്ടാകാം .വഴിക്കാഴ്ചകളല്ല ,ലക്‌ഷ്യം തന്നെയാണ് ഓട്ടക്കളത്തിലും യാത്രയിലുമൊക്കെ ഏറ്റവും പ്രധാനം .

           സാധാരണ കായിക മത്സരാർത്ഥികളുടെ ജീവിതക്രമം ശ്രമകരമാണ് .മറ്റുള്ളവരെപ്പോലെ തോന്നിയപോലെ ഉറങ്ങാനോ ,ഭക്ഷണം കഴിക്കാനോ ,ഒന്നും അവർക്കാവില്ല. ചിട്ടയായ ഭക്ഷണ ക്രമവും ,കഠിനമായ വ്യായാമ മുറകളും ,ട്രാക്കിലെ ക്രമീകൃതമായ പരിശീലനവുമെല്ലാം അവരെ മത്സരത്തിന് സജ്ജരാക്കുന്നു.പ്രാരംഭ ശൂരത്വമല്ല ,ആദ്യാവസാനം സ്ഥിരതയോടെ (Constant & Consistent)  .അവർക്കു ലക്‌ഷ്യം കിരീടം മാത്രം .അതുപോലെ തന്നെ വേറിട്ട ജീവിത രീതികളാണ് ആത്മീയ ഓട്ടക്കളത്തിലെ  ഓരോരുത്തരും പിന്തുടരേണ്ടത് .നമ്മുടെ ലക്ഷ്യവും വാടാത്ത കിരീടമായിരിക്കട്ടെ .

                                അനേകർ ഓട്ടക്കളത്തിൽ  ഓടുന്നുവെങ്കിലും ,ലക്ഷ്യത്തിലെത്തി വിരുത് പ്രാപിക്കുന്നവർ ചുരുക്കമാണ് .നമുക്ക് പാലിക്കാനുള്ള നിയമങ്ങളും ,ദൗത്യവും കടമകളും അതുപോലെ നമ്മുടെ ലക്ഷ്യവും മറക്കരുത് .    നാമറിഞ്ഞ സുവിശേഷ സത്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതാണ് നമ്മുടെ  പ്രധാന ദൗത്യങ്ങളിലൊന്ന് . പൗലോസിന്റെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ് -"ഒന്ന് ഞാൻ ചെയ്യുന്നു പിമ്പിലുള്ളത് മറന്നും മുന്പിലുള്ളതിനു  ആഞ്ഞും കൊണ്ട് ക്രിസ്തുവിന്റെ പരമ വിളിയുടെ വിരുതിനായി ലാക്കിലേക്കു ഓടുന്നു "(ഫിലി :3 :14).ആയതിനാൽ നമ്മുടെ ദൗത്യം മറക്കാതെ യാത്ര ചെയ്യാം ,ലാക്ക് നോക്കി .ആത്മീയ യുവജനങ്ങളുടെ നിത്യ ഭവനം  ലക്ഷ്യമാക്കിയുള്ള ഓട്ടം സ്ഥിരതയോടെയും ,നിയമങ്ങൾ പാലിച്ചുമാകട്ടെ.

========================================================================

2017 ഡിസംബർ 23, ശനിയാഴ്‌ച

കാഴ്ചക്കുറിപ്പുകൾ : 'ഹൈക്കമാൻറ്' ( 'ഹൈ -കമാൻഡ് ')

                              

കാഴ്ചക്കുറിപ്പുകൾ:

                               'ഹൈക്കമാൻറ്' 

                                                                                         - സാം .ടി .മൈക്കിൾ ഇളമ്പൽ.
                     
                                  'ഹൈക്കമാൻറ്' എന്ന വാക്ക്  പലപ്പോഴും വാർത്താമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് രാജ്യത്തെ പ്രമുഖ രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധപ്പെട്ടാണ് .മേൽപ്പറഞ്ഞ പ്രസ്ഥാനത്തിന്റെ മേൽഘടകങ്ങളിലും ,കീഴ്‌ഘടകങ്ങളിലും എന്തെങ്കിലും പ്രതിസന്ധികളുണ്ടാകുന്ന സമയങ്ങളിലും ആഭ്യന്തര കലാപങ്ങൾ മുളപൊട്ടുമ്പോഴും 'ഹൈക്കമാൻറ്' ഇടപെട്ടു എന്നൊക്കെ വാർത്തകളിൽ കാണാറുണ്ട് .ഹൈക്കമാൻറ് താക്കീതു  ചെയ്‌താൽ പൊതുവേ ഏതൊരു പ്രവർത്തകനും കീഴ്പെടാറാണ് പതിവ് .അച്ചടക്കം ലംഘിച്ച്‌ കടുത്ത ശിക്ഷാ  നടപടികളും നേരിട്ടവർ അനേകരാണ് .എന്തായാലും സംഘടനയുടെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു പരമാധികാരസ്ഥാനമാണ് ഹൈക്കമാന്റ് എന്നതാണ് വസ്തുത .പറഞ്ഞാൽ എതിരഭിപ്രായം പറയാതെ അനുസരിക്കേണ്ട അധികാര സ്ഥാനമാണ് എന്ന് തന്നെ .

                          ഈ വസ്തുത കുറിക്കുന്നത് ഒരു ആത്മീയ സന്ദേശം കോറിയിടാനാണ് .ഓരോ ദൈവ പൈതലിനും  ഒരു ഹൈക്കമാന്റുണ്ട് .അത് സ്വർഗ്ഗത്തിലെ ദൈവമെന്ന പരമാധികാര കേന്ദ്രമാണ് .അനുസരണത്തോടെയും അച്ചടക്കത്തോടെയും പിൻ പറ്റേണ്ട പരമാധികാര കേന്ദ്രം .ദൈവം കൽപ്പിച്ചാൽ അത് അക്ഷരം പ്രതി അനുസരിക്കുന്നതാണുചിതം .മറുതലിക്കുന്നതു കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നതും തർക്കമില്ലാത്ത വസ്തുതയാണ് .സ്വർഗ്ഗത്തിലെ ഹൈക്കമാന്റിനു മുന്നിൽ വിധേയത്വം കാണിച്ചു അനുഗ്രഹീതരായവരുടെ നീണ്ട പട്ടിക തന്നെ വചനത്തിൽ കാണാം .അവിടുത്തെ കല്പന അനുസരിച്ചു തന്റെ ഏകജാതനായ മകനെ യാഗം കഴിക്കാനിറങ്ങിപ്പുറപ്പെട്ട അബ്രഹാമും ,മരുഭൂമിയിലൂടെ ദൈവജനത്തെ നയിച്ച മോശെയും ,സത്യദൈവത്തിന്റെ പക്ഷത്ത്  നട്ടെല്ലുറപ്പോടെ ഉറച്ചു നിന്ന പ്രവാചകനായ ഏലീയാവുമൊക്കെ മേൽപ്പറഞ്ഞ നിലയിൽ അനുഗ്രഹീതരായ നിലയിൽ ഉന്നതന്റെ കല്പനക്കനുസരിച്ചു ചുവടുവച്ചവരാണ് .

                   നിനവെയിലേക്കു പോകാനുള്ള സർവ്വശക്തന്റെ കല്പന കേൾക്കാതെ തർശീശിലേക്കു പോയ യോനാപ്രവാചകന്റെ ചരിത്രം ഏവർക്കും അറിവുള്ളതാണല്ലോ .  ദൈവത്തെ അനുസരിക്കാത്തവരും ,വിശ്വസിക്കാത്തവരുമൊക്കെ അവിടുത്തെ മുമ്പാകെ മുട്ട് മടക്കുന്ന ദിനം വിദൂരമല്ലെന്നതും യാഥാർഥ്യമാണ് . ദൈവീക കല്പനകൾ അനുസരിച്ചു (HighCommand ) അനുഗ്രഹം പ്രാപിച്ചു മുന്നേറാൻ ഏവർക്കും ഇടയാകട്ടെയെന്നാശംസിക്കുന്നു .സ്വർഗ്ഗത്തിലെ ഹൈക്കമാന്റിന് വിധേയപ്പെട്ടാകണം അനുദിന ജീവിതത്തിലെ ഓരോ ചുവടുവയ്പുകളും .
         
                                                                              -

=====================================================================                  

2017 ഡിസംബർ 10, ഞായറാഴ്‌ച

ലോക മനുഷ്യാവകാശ ദിനം- ചില ചിന്തകൾ !!!!

 ലോക മനുഷ്യാവകാശ ദിനം- ചില ചിന്തകൾ

                        ഇന്ന് ഡിസംബർ 10 ,ലോക മനുഷ്യാവകാശ   ദിനം .മനുഷ്യാവകാശങ്ങൾക്കായി ഒരു ദിനം എല്ലാവർഷവും ആചരിക്കപ്പെടുമ്പോൾ  വേണ്ട നിലയിൽ അതിന്റെ മൂല്യങ്ങൾ സമൂഹത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിക്കുന്ന ഒറ്റപ്പെട്ട വാർത്തകൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പലപ്പോഴും കേൾക്കുന്നത് ആധുനിക സമൂഹത്തിനു ഭൂഷണമല്ലെന്നോർക്കണം .


       1948 ഡിസംബർ 10 ന് ഐക്യരാഷ്ട്രസഭയുടെ വിശ്വജനീനമായ മനുഷ്യാവകാശ പ്രഖ്യാപനത്തെത്തുടർന്നാണ് എല്ലാവർഷവും ഈ ദിവസം മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്. പതിവുപോലെ ഈ വർഷവും ,ഡിസംബർ 10 ന് സാർവ്വദേശീയമായി മനുഷ്യാവകാശ ദിനാചരണം നടക്കുകയാണല്ലോ. ഈ സമയങ്ങളിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ ,  മനുഷ്യാവകാശ സംബന്ധിയായ സെമിനാറുകളുംശില്പശാലകളുംപൊതുയോഗങ്ങളുമൊക്കെ നടത്തപ്പെടാറുണ്ട്. ഓരോ മനുഷ്യനും അന്തസ്സോടെയുംസുരക്ഷിതത്വത്തോടെയും സമൂഹത്തിൽ ജീവിക്കാനുള്ള അവകാശങ്ങളെയുംമതവിശ്വാസംസ്വകാര്യതഅഭിപ്രായപ്രകടനങ്ങൾ തുടങ്ങി മനുഷ്യന്റെ വിവിധ  അടിസ്ഥാന അവകാശ സംബന്ധമായ  കാര്യങ്ങളെയും അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങളായി പരിഗണിക്കുന്നുണ്ട്. ആഗോള തലത്തിൽത്തന്നെ മനുഷ്യാവകാശങ്ങളെ കുറിച്ച്  വിശാലമായ ഒരു കാഴ്ചപ്പാട് ഇതിനോടകം തന്നെ പ്രബല പ്പെട്ടതായി വേണം കരുതാൻ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പലപ്പോഴും ഉയർന്നു കേൾക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഒറ്റപ്പെട്ട ശബ്ദങ്ങൾ പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല.                 

                             ഒരിക്കൽ  സാമൂഹ്യ ശാസ്ത്രജ്ഞനും നിരീക്ഷകനുമായ ഒരാൾ  ,തന്നോട് സംവാദത്തിലേർപ്പെട്ട വിദ്യാർത്ഥികളോടായി   രണ്ടു ചോദ്യങ്ങൾ ചോദിച്ചു .അതിൽ ആദ്യത്തെ ചോദ്യം- "ഭൂമിയിലെ ഏറ്റവും വിവേകവും ബുദ്ധിശക്തിയും ഉള്ള ജീവി ഏതാണ്?" എന്നായിരുന്നു .കുട്ടികൾ ഒരേ സ്വരത്തിൽ ഉത്തരം പറഞ്ഞു "മനുഷ്യൻ "എന്ന് .ആദ്യത്തെ ഉത്തരം ശരിയായതിൽ സന്തോഷിച്ചിരിക്കുന്ന അവരോടായി അദ്ദേഹം രണ്ടാമത്തെ ചോദ്യവും ചോദിച്ചു . അവരെ ആകെ കുഴക്കിയ ഒരു  ചോദ്യം ആയിരുന്നത് ."ഭൂമിയിൽ ഏറ്റവും വിവേകഹീനമായും ബുദ്ധിശൂന്യമായും പെരുമാറുന്ന ജീവി ഏത് ?"എന്നതായിരുന്നു ആ ചോദ്യം  .ആ വിദ്യാർത്ഥികൾ ആകെ ആശയക്കുഴപ്പത്തിലായി .കുറേപ്പേർ ചില ജീവികളുടെയും ,മറ്റുള്ളവർ വിവിധ തരം പക്ഷികളുടെയും പേര് പറഞ്ഞു തടിതപ്പി .ചിലർ അറിയില്ലെന്നു തുറന്നു സമ്മതിച്ചു .

                  ഒടുവിൽ ചോദ്യകർത്താവിനു തന്നെ ഉത്തരം നൽകേണ്ടി വന്നു .അദ്ദേഹം വിദ്യാർത്ഥികളോടായി പറഞ്ഞു .മേൽപ്പറഞ്ഞ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം ,അതായത്  പലപ്പോഴും  വിവേകഹീനമായും,മറ്റും പെരുമാറുന്ന ജീവിയും  "മനുഷ്യൻ " തന്നെയാണ് .അപ്പോൾ ആ കുട്ടികൾ വീണ്ടും  സംശയമുന്നയിച്ചു ,എന്തുകൊണ്ടാണ് ഏറ്റവും അറിവിലും ബുദ്ധിയിലും മുൻപിൽ നിൽക്കുന്ന മനുഷ്യനെ തന്നെ ,വിവേകമില്ലാത്ത പെരുമാറുന്നവരുടെ  നിരയിലും അങ്ങ് ഉൾപ്പെടുത്തിയതെന്ന്  .അദ്ധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം നല്ലൊരു വിശദീകരണം നൽകി  .
 

              ബുദ്ധിശക്തിയിലും വിവേകത്തിലും ഏറ്റവും വികാസവും ഉന്നതിയുമുള്ളതു മനുഷ്യന്  തന്നെയാണ് .ഹോമോ സാപിയെൻസ്(Homo sapiens)എന്ന ശാസ്ത്രീയ നാമമുള്ള മനുഷ്യന്റെ പ്രത്യേകത ചിരിക്കാനും ചിന്തിക്കാനുമുള്ള കഴിവ് തന്നെ .മറ്റെല്ലാ ജീവികളിലും വെച്ച് മസ്തിഷ്ക വികാസവും ,അറിവും ,സാംസ്കാരിക പുരോഗതിയും മനുഷ്യനുണ്ട്. ഭാഷയുപയോഗിച്ച് സംവേദിക്കാനുള്ള വേറിട്ട കഴിവും മനുഷ്യന് മാത്രമുള്ളതത്രേ. ആകാശത്തിലൂടെ പറക്കുന്ന വലിയ വിമാനങ്ങൾ ,റോക്കറ്റ് തുടങ്ങി  അതിവേഗ ഗമനം നടത്തുന്ന വാഹനങ്ങൾ അവൻ നിർമ്മിച്ചു .ചന്ദ്രനിലും ,നക്ഷത്രങ്ങളിലും വരെ  അവന്റെ സാന്നിധ്യം എത്തിയിട്ടുണ്ട് . വാർത്താവിതരണ ,വൈദ്യശാശ്ത്ര
 രംഗമുൾപ്പെടെ എല്ലാ രംഗങ്ങളിലും കണ്ടുപിടിത്തങ്ങൾ നടത്തി മുന്നേറുന്നു .അതൊക്കെ മനുഷ്യന്റെ വിശേഷതയല്ലേയെന്നാണ് അദ്ദേഹം 
  വിശദീകരിച്ചത് .

                   പലപ്പോഴും   ചില മനുഷ്യർ  മദ്യത്തിനും മറ്റും അടിമകളാകുകയും ,സ്വന്തം കൂട്ടത്തിലുള്ളവരെ  ആക്രമിക്കുകയും ചെയ്യുന്ന വാർത്തകൾ കാണുമ്പോൾ ബുദ്ധി വൈഭവമുള്ള മനുഷ്യൻ തന്നെ വിവേക ഹീനനായി മാറുന്നുണ്ടെന്നാണ് ആ അദ്ധ്യാപകൻ വിദ്യാർത്ഥികളോട് പറഞ്ഞത് .പല അക്രമങ്ങളും കൊലപാതകങ്ങളും കേൾക്കുമ്പോൾ ,അതിനെ മൃഗീയമെന്നു പറഞ്ഞാൽ ഒരു പക്ഷെ മൃഗങ്ങൾ പോലും ലജ്ജിച്ചു തല താഴ്ത്തിയേക്കും .മറ്റു  ജീവജാലങ്ങൾ പൊതുവെ പ്രാണരക്ഷാർത്ഥമോ ,ഇരപിടിക്കാനോ വേണ്ടി മാത്രമേ ആക്രമണോത്സുകരാകാറുള്ളൂ .ആ വിധത്തിൽ നോക്കിയാൽ വിവേക ശൂന്യനായി പെരുമാറുന്ന ജീവിയും മനുഷ്യൻ തന്നെയല്ലേയെന്നാണ് ആ സാമൂഹിക നിരീക്ഷകൻ പറഞ്ഞത് .ആ വാദം ശരിയാണെന്നു വിദ്യാർത്ഥികളും സമ്മതിച്ചു .

       മനുഷ്യാവകാശങ്ങൾ എവിടെയും സംരക്ഷിക്കപ്പെടണമെന്ന്  ഏവരും ആഗ്രഹിക്കുന്നത് .അതിന്നായി നമ്മുടെ രാജ്യത്തും ,സംസ്ഥാനത്തും കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട് .   കൂടാതെ ഒട്ടേറെ സമൂഹ്യ  സേവന സംഘടനകൾ മനുഷ്യാവകാശ മൂല്യങ്ങൾക്കായി പ്രവർത്തിക്കുന്നുമുണ്ട്.എന്നിരുന്നാലും പലപ്പോഴും ചില മനുഷ്യാവകാശ ലംഘനങ്ങളുടെയും ,ചൂഷണത്തിന്റെയും ഞെട്ടിക്കുന്ന വാർത്തകൾ ലോകത്തിന്റെ പല ഭാഗത്തു നിന്നും ചിലപ്പോഴെങ്കിലും കേൾക്കേണ്ടിവരുന്നത് ആശാവഹമല്ലെന്നോർക്കണം .

               ഈ വിഷയത്തിന് ഒരു ആത്മീയ തലം കൂടിയുണ്ട്.ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും  മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ പ്രസാദിപ്പിച്ചു വിവേകത്തോടെ ജീവിക്കാനാണ് ജീവിക്കാനാണ് .വിശുദ്ധ ബൈബിൾ പറയുന്നത് ഒരു  ആത്മാവിന്റെ വില സർവ ലോകത്തേക്കാളും വലുതാണെന്നാണ്  .അതായത് ഓരോ വ്യക്തിയുടെയും ജീവനും വ്യക്തിത്വത്തിനും വിലയിടാനാവില്ലെന്നു തന്നെ പറയാം .ഓരോ വ്യക്തിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് .അതേപോലെ തന്നെ  മറ്റൊരാളിന്റെ അവകാശങ്ങൾ ഹനിക്കാൻ ആർക്കും അധികാരം ഇല്ലെന്നുമോർക്കണം .തന്നെ മദ്യം തുടങ്ങിയ സാമൂഹിക വിപത്തുകൾക്കടിപ്പെട്ട്, മുന്നോട്ട് പോകുന്നത് ഭോഷത്വമാണെന്നും മറക്കരുത് .മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ദൈവത്തിനു പ്രസാദമുള്ളവരായിത്തീരാൻ ഏവർക്കും ഇടയാകട്ടെയെന്നു ആശംസിക്കുന്നു .






                                                                         

                                                                                    -സാം.ടി .മൈക്കിൾ ഇളമ്പൽ

=======================================================================           

2017 ഡിസംബർ 7, വ്യാഴാഴ്‌ച

കാഴ്ചക്കുറിപ്പുകൾ : "അവഗണിക്കാനാകാത്ത മുന്നറിയിപ്പുകൾ!!!!"

                               
                  
                           സംസ്ഥാനത്തു കഴിഞ്ഞ ദിനങ്ങളിൽ വീശിയടിച്ച  ' ഓഖി ' ചുഴലിക്കാറ്റും  ,അതിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല . അതി ശക്ത വിഭാഗത്തിൽപ്പെടുന്ന ഈ കാറ്റും കടൽക്ഷോഭവും വരുത്തിവെച്ച വിനാശവും ,ആളപായവും ലഘുവായുള്ളതല്ല .ഇനിയും കടലിൽ പോയവരെ കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത് .ഈ കുറിപ്പെഴുതുമ്പോൾ നൂറ്റിനാല്പത്തി മൂന്നിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം . കേരളത്തിലും ,തമിഴ് നാട്ടിലും ,ലക്ഷദ്വീപിലുമൊക്കെ കനത്ത നാശനഷ്ടങ്ങളാണ് ഈ ദുരന്തത്തെ തുടർന്നുണ്ടായത് .ഇത്തരം ദുരന്ത സമയങ്ങളിൽ ,ഫലപ്രദമായും ചിട്ടയായും പ്രവർത്തിക്കാൻ ദുരന്തനിവാരണ സേനയും മറ്റുമുള്ളപ്പോഴും, വേണ്ടത്ര ഗുണപരമായി ഇത്തരം സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും ആരോപണമുണ്ട് .

                         എന്നാൽ ചുഴലിക്കാറ്റിനെക്കാളും വലിയ വിവാദക്കൊടുങ്കാറ്റുകൾക്കും ഈ ദിനങ്ങളിൽ പൊതു സമൂഹം സാക്ഷ്യം വഹിച്ചു . തക്ക സമയത്തു മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നാണ് ഒരു വാദം .എന്നാൽ വൈകിയാണ് തങ്ങൾക്കു ഇത്തരം നിർദേശം ലഭിച്ചതെന്നും , ഉടൻ തന്നെ സത്വര ദുരിതാശ്വാസ നടപടികളുമായി മുന്നോട്ടു പോയെന്നും അധികൃതർ വിശദീകരിക്കുന്നു .എന്തായാലും എല്ലാവരും ഒരു വസ്തുത ഒരേ മനസോടെ അംഗീകരിക്കുന്നുണ്ട് .തക്ക സമയത്തു മുന്നറിയിപ്പുകൾ ലഭിച്ചാൽ അനേകർക്ക്‌ തങ്ങളുടെ ജീവനും ആരോഗ്യവും നിലനിർത്താനാവുമെന്നാണ് ഈ വസ്തുത .

             വിശുദ്ധ വേദ പുസ്തകത്തിലെ  ഇത്തരം സമാനമായ ഒരു സംഭവം ഓർക്കുകയാണ് .ആസന്നമായ പ്രളയ ദുരന്തത്തെക്കുറിച്ചു മുന്നറിയിപ്പുമായി നോഹയെന്ന നീതി പ്രസംഗി   നടന്നത് ആർക്കാണ് മറക്കാൻ കഴിയുന്നത്?.അതുവരെ ഭൂമിയിൽ ഉണ്ടാകാത്ത വിധത്തിലെ ഒരു വൻ പ്രളയ ദുരന്തത്തെക്കുറിച്ചു ദൈവം ആ വ്യക്തിക്ക് നൽകിയ അരുളപ്പാടു ,ജനത്തെ അറിയിക്കുകയായിരുന്നു .തിന്മയും പാപവും കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലത്തെ ജനങ്ങളിൽ ആര് കേൾക്കാൻ.വെള്ളം കുടിച്ചു മരിച്ചാലും ശരി പെട്ടകത്തിൽ കയറില്ല എന്ന മുൻവിധി ചിലർക്കുണ്ടായിരുന്നു എന്ന് തോന്നിപ്പോകും .അല്ലെങ്കിൽ ഒരു മനുഷ്യന്റെ അബദ്ധ ജല്പനങ്ങളായി കരുതിക്കാണും മറ്റു ചിലർ .എന്തായാലും ശരി അവസാനം മുന്നറിയിപ്പുകളൊക്കെ തൃണവല്ഗണിച്ച ബഹു സഹസ്രം പേർ ജലപ്രളയത്തിൽ  അകപ്പെട്ടു മരിച്ചപ്പോൾ ,മുന്നറിയിപ്പുകളെ  മുഖവിലക്കെടുക്കുകയും പെട്ടകത്തിൽ അഭയം പ്രാപിക്കുകയും ചെയ്ത അൽപ ജനമായ എട്ടുപേർ രക്ഷപെടുകയും ചെയ്തത് ചരിത്രം .

         യേശുകർത്താവിന്റെ വീണ്ടും വരവിനും ,യുഗാവസാനത്തിനും വാതിൽക്കലെത്തി നിൽക്കുന്ന ഈ സമയത്തും ഒരു വലിയ മുന്നറിയിപ്പ് ഉയർന്നു കേൾക്കുകയാണ് .സത്യസുവിശേഷത്തിന്റെ വലിയ മുന്നറിയിപ്പാണത് .നോഹയുടെ കാലം പോലെ ,മനുഷ്യപുത്രന്റെ നാളിലും ആകും എന്ന് യേശുകർത്താവ് അന്ത്യകാലത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ് .മ്ലേച്ഛതയും ,അധർമവും കൊടികുത്തി വാഴുന്ന അന്ത്യ  കാലമാണിത് .സുവിശേഷത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചു അനേകർ ലോകത്തിന്റെ മോഹ വലയങ്ങളിൽപെട്ട് വഞ്ചിതരാകുകയും തങ്ങളുടെ  നിത്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു . സുവിശേഷം അറിയിക്കാൻ നമ്മാൽ ആകുന്നതിലും അധികം ചെയ്യണം .തീച്ചൂളയിൽ നിന്നും അനേകരെ രക്ഷപ്പെടുത്തി ദൈവസഭയാകുന്ന പെട്ടകത്തിൽ എത്തിക്കാനുള്ള ബാധ്യത നാം മറക്കരുത് .


.


===========================================================
                       

2017 ഡിസംബർ 3, ഞായറാഴ്‌ച

വമ്പൻ സ്രാവുകൾക്കൊപ്പം നീന്തേണ്ടി വരുമ്പോൾ !!!

           

       'വമ്പൻ സ്രാവുകൾക്കൊപ്പം നീന്തേണ്ടി വരുമ്പോൾ' !!!


                 സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പുസ്തകമായ "സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ " എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് .ഇതിനോടനുബന്ധിച്ചു  അനേകം വാദ വിവാദങ്ങളും ,ചർച്ചകളുമൊക്കെ ഇതിനോടകം തന്നെ നടന്നിട്ടുണ്ട് .ഉദ്യോഗത്തലപ്പത്തിരുന്നു കൊണ്ട് ഇത്തരം ഒരു പുസ്തകം രചിച്ചത് അനുചിതമാണെന്നും ,സർവീസ് നിയമങ്ങളുടെ ലംഘനമാണെന്നുമൊക്കെ പല നിലയിൽ അഭിപ്രായങ്ങൾ വന്നിരുന്നു . ഇത് കുറിക്കുമ്പോൾ ആ ഉദ്യോഗസ്ഥൻ വകുപ്പുതല നടപടി നേരിട്ടതായാണറിവ് .

       

              എന്നാൽ ഈ തലക്കെട്ട് നല്കുന്ന ആത്മീയ ഉൾക്കാഴ്ചകൾ മാത്രം കോറിയിടാനാണ്  ആഗ്രഹിക്കുന്നത് . വലിയ സമുദ്രത്തിൽ തീരെ ചെറിയ ജീവികൾ മുതൽ വമ്പൻ സ്രാവുകൾ വരെയുണ്ടെന്നതാണ് സത്യം .സമുദ്രാന്തർഭാഗം ജൈവവൈവിധ്യത്തിന്റെ വലിയ കലവറ തന്നെയാണ് . .ചെറു മീനുകളെ വലിയ മീനുകൾ ആഹാരമാക്കും .വൻ മത്സ്യങ്ങളെ വരെ ആഹാരമാക്കാൻ അല്ലെങ്കിൽ വിഴുങ്ങാൻ കഴിവുള്ള  കൂറ്റൻ സ്രാവുകളും മറ്റു കടൽ ജീവികളും ആഴിയെ  അടക്കി വാഴുന്നു .ഏറ്റവും ഭീമൻ മൽസ്യമായ നീലത്തിമിംഗലങ്ങൾ  പോലും സ്വൈര വിഹാരം നടത്തുന്നിടത്തു ,തീരെച്ചെറിയ മീനുകൾക്ക് നീന്തേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ അല്പം സാഹസികമെന്നേ പറയാനാവൂ. വിഴുങ്ങാൻ നിൽക്കുന്ന വമ്പന്മാരുടെ മുൻപിൽ പ്രതിരോധം തീർക്കുന്നത് തികച്ചും ദുഷ്കരമാണ് .ഇവയുടെ കണ്ണിൽ പെടാതെ നോക്കുന്നത് തന്നെ ഏറെ ശ്രമകരവുമാണ് .

       

               ഈ ലോകം ഒരു വലിയ സമുദ്രമാണെന്നിരിക്കെ ,നാമൊക്കെ അതിലെ തീരെചെറിയ മൽസ്യങ്ങൾ മാത്രം .മറ്റു ജീവികളെ നോക്കിയാൽ വലിപ്പത്തിലോ പെരുപ്പത്തിലോ ഒന്നും ഗണിക്കത്തക്ക വിശേഷതകളൊന്നും ഇല്ലെന്നുമോർക്കണം (Negligibly Small ).വിഴുങ്ങാൻ കെല്പുള്ള വമ്പൻ സ്രാവുകൾ അരങ്ങു വാഴുമ്പോൾ ,നാം സംരക്ഷിക്കപ്പെടുന്നത് നാം തീർക്കുന്ന പ്രതിരോധം കൊണ്ടോ ,നമ്മുടെ ഏതെങ്കിലും കഴിവ് കൊണ്ടോ അല്ലെന്ന വസ്തുത നാം മറക്കരുത് .ദൈവീക സംരക്ഷണം നമ്മെ പൊതിഞ്ഞതിനാൽ മാത്രമാണ് .സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ - “മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ, അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.”—⁠സങ്കീർത്തനം 124:2, 3..എന്നാണ് .

     

                             ഒരിക്കൽ ദൈവീക കല്പന അനുസരിക്കാതെ യാത്ര തിരിച്ച യോനാ പ്രവാചകനെ ,കടലിലെറിഞ്ഞ സംഭവം ഏവർക്കും അറിവുള്ളതാണല്ലോ . വമ്പൻ മൽസ്യങ്ങൾ വിഴുങ്ങാൻ നിന്നിടത്തു ,വിഴുങ്ങാനിരുന്നവന്റെ ഉദരത്തിൽ മൂന്നു ദിനരാത്രങ്ങൾ ഒരു പോറലുമേൽക്കാതെ സുരക്ഷിതമായി കാത്തതും ,ലക്ഷ്യത്തിലെത്തിച്ചതും അനേകം ചിന്തകളാണ് തരുന്നത് .വിഴുങ്ങാൻ ഭാവിക്കുന്ന വമ്പൻ സ്രാവുകൾക്കൊപ്പം നീന്തേണ്ടി വരുമ്പോൾ കരയെയും കടലിനെയും സകല ജീവജാലങ്ങളെയും സൃഷ്‌ടിച്ച സർവ്വശക്തന്റെ കരുതലും സാന്നിധ്യവും കൂടെയുണ്ടെന്ന യാഥാർഥ്യം മറക്കരുത് .



=================================================================
           
                                                                         -  സാം .ടി .മൈക്കിൾ ഇളമ്പൽ





2017 നവംബർ 13, തിങ്കളാഴ്‌ച

ചില ശിശുദിന ചിന്തകൾ!!!

                   

                                 ചില ശിശുദിന ചിന്തകൾ !!!

                                                                       www.samtmichael.blogspot.com

                                     വീണ്ടും  ഒരു ശിശുദിനം കൂടെ വന്നെത്തിയിരിക്കുന്നു .സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ,കുട്ടികളുടെ ചാച്ചാജിയുമായിരുന്ന നെഹ്രുവിന്റെ ജന്മദിനം ചരിത്രത്തിന്റെ ഏടുകളിലാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നതു .രാജ്യമൊട്ടാകെ വിവിധ പരിപാടികൾ നടക്കുമ്പോൾ ദീർഘവീക്ഷണവും , വികാസനോന്മുഖവുമായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് അന്ന് അദ്ദേഹം നാന്ദി കുറിച്ചത് ,നവഭാരത്തിന്റെ വളർച്ചക്ക്  ആക്കം കൂട്ടിയെന്നു ആർക്കുമറിവുള്ളതാണ് .കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്രുവിന്റെ , ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് ഏറെ അർത്ഥവും വ്യാപ്തിയും ഏതുകാലത്തുമുണ്ടെന്നതാണ് വസ്തുത .നാളെയുടെ  ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സാംസ്‌കാരിക  രംഗങ്ങളിൽ ചാച്ചാജി നൽകിയ സംഭാനകൾ വിലപ്പെട്ടതാണ് .

               നമ്മുടെ നാട്ടിൽ  മാത്രമല്ല മിക്ക ലോകരാജ്യങ്ങളിലും , ശിശുക്ഷേമത്തിനും മറ്റുമായി ഒട്ടേറെ പദ്ധതികളൊക്കെ അതാതു ഭരണകൂടങ്ങൾ  നടപ്പാക്കിയിട്ടുണ്ട് .  പലപ്പോഴും പിഞ്ചുകുഞ്ഞുങ്ങളുടെ അരക്ഷിതാവസ്ഥയുടെ  ഒറ്റപ്പെട്ട വാർത്തകളും കേൾക്കുന്നുണ്ട് .സ്വന്തം കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതാപിതാക്കളും ,ക്രൂരമായി ഉപദ്രവിക്കുന്നവരുടെയും വാർത്തകൾ  ഹൃദയഭേദകമാണെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ . ഷെറിൻ മാത്യൂ എന്ന പിഞ്ചോമന ,അരുംകൊലചെയ്യപ്പെട്ട വാർത്തയും സമൂഹ മനഃസാക്ഷിയിൽ ആഘാതമേല്പിച്ചിട്ടു നാളുകളധികമായിട്ടില്ല . മൃഗീയമെന്നു വിശേഷിപ്പിച്ചാൽ മൃഗങ്ങൾ പോലും ഒരു പക്ഷെ ലജ്ജിച്ചു തലതാഴ്ത്തിപ്പോകും മേൽപ്പറഞ്ഞ സംഭവങ്ങളറിഞ്ഞാൽ !!!
   
          ശിശുക്കളെ എന്റെ അടുക്കൽ വിടുവീൻ ,അവരെ തടുക്കരുത് എന്നുരച്ച യേശു നാഥന്റെ വാക്കുകൾ ഏറെ പ്രസക്തമാണ് .യേശുവിനെപ്പോലെ കുഞ്ഞുങ്ങളെ ഇത്രയധികം സ്നേഹിച്ച ആരും ഇതുവരെ ഉണ്ടായിട്ടില്ല അതേപോലെ തന്നെ, നിങ്ങളോ തിരിഞ്ഞു ശിശുക്കളെപ്പോലെ    ആയില്ലെകിൽ സ്വർഗരാജ്യത്തിൽ കടക്കയില്ല എന്നുര  ചെയ്തതും   ഒട്ടേറെ ചിന്തകളാണ്    നൽകുന്നത്. കുഞ്ഞുങ്ങളെ  യേശുകർത്താവിന്റെ വചനങ്ങൾ പഠിപ്പിക്കുക മാത്രമല്ല, നാമോരോരുത്തരും ശിശുക്കളെപ്പോലെ നിഷ്കളങ്കതയിലും അനുസരണത്തിലും യേശുനാഥന്റെ പാദങ്ങളെ പിന്പറ്റണമെന്ന  നമുക്കുണ്ടാകട്ടെ .

                                                             -സാം .ടി .മൈക്കിൾ ഇളമ്പൽ

       


=================================================



2017 നവംബർ 7, ചൊവ്വാഴ്ച

നോട്ടു നിരോധനത്തിന്റെ ഓർമ്മകൾ നമ്മെ പഠിപ്പിക്കുന്നത് !


       നോട്ടു നിരോധനത്തിന്റെ ഓർമ്മകൾ, നമ്മെ പഠിപ്പിക്കുന്നത് !

                                                                   www.samtmichael.blogspot.com
                                     
                                  ഓരോ ഇന്ത്യക്കാരനും  എന്നും സ്നേഹാദരവുകളോടെ  ഓർക്കുകയും കൊണ്ടാടുകയും ചെയ്യുന്ന  ചില ദിവസങ്ങളാണ് സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം ,ഗാന്ധി ജയന്തി തുടങ്ങിയവ  .മഹാന്മാരുടെ ജന്മ ദിനങ്ങളും മറ്റും ഏറ്റവും ആദരവോടെയാണ് ഏവരും ഓർക്കുന്നത് . എന്നാൽ  രാജ്യത്തെ സാധാരണ ജനം നെഞ്ചിടിപ്പോടെയും അതിലേറെ ഞെട്ടലോടെയും ഓർക്കുന്ന ഒരു ദിവസമായിരുന്നു കഴിഞ്ഞ 2016   നവംബർ 8 . അതായതു രാജ്യത്തു നിലവിലുണ്ടായിരുന്ന 500 ,1000  രൂപയുടെ നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനമായിരുന്നു അത്   .തങ്ങളുടെ കൈക്കലുണ്ടായിരുന്ന ,തങ്ങളുടെ രക്തം വിയർപ്പാക്കിയ പണത്തിലെ 500 ,1000 രൂപയുടെ നോട്ടുകൾ ഒറ്റ രാത്രി കഴിഞ്ഞപ്പോൾ ഒരു കടലാസു കഷണമായതിന്റെ നൊമ്പരമായിരുന്നു സാധാരണക്കാർക്ക്  .രണ്ടായിരത്തിപതിനേഴിന്റെ ആദ്യ മാസങ്ങളിലും ,അതായതു കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയങ്ങളിലും നോട്ടുക്ഷാമം മൂലം സ്ഥാപനങ്ങളും വ്യക്തികളുമൊക്കെ ബുദ്ധിമുട്ടിയത് ഇനിയും  മറക്കാറായിട്ടില്ല .

              രാജ്യത്തു കള്ളപ്പണം തടയുന്നതിനും മറ്റുമായിട്ടായിരുന്നു മേൽപ്പറഞ്ഞ നോട്ട് അസാധുവാക്കൾ നടത്തിയതെന്നായിരുന്നു അധികൃതരുടെ വാദം . എന്നാൽ ഈ ഉദ്ദേശ്യ ശുദ്ധിയെ ആരും ചോദ്യം ചെയ്തില്ലെങ്കിലും ,വേണ്ടത്ര ഗൃഹപാഠമോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഇത്തരം സത്വര നടപടി കൈക്കൊണ്ടത് പൊതു ജനത്തെ ഏറെ വലച്ചുവെന്നതാണ് വാസ്തവം .സർജിക്കൽ സ്ട്രൈക്ക് (surgical strike )എന്ന ഈ നടപടിയെത്തുടർന്ന്  ക്രയവിക്രയങ്ങൾക്കായി ജനങ്ങൾ ഓടിനടന്നതും ,ബാങ്കുകളിലെ തിക്കിലും തിരക്കിലും ആയിരങ്ങൾ വലഞ്ഞതും ഒന്നും മറക്കാറായിട്ടില്ല .പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥരും പെടാപ്പാട്  പെട്ടു .വിവാഹചിലവുകളും ,ആശുപത്രിചിലവുകളുമൊക്കെ കൂട്ടിമുട്ടിക്കാൻ പലരും വളരെ ബദ്ധപ്പെട്ടു .വീണ്ടു വിചാരമില്ലാതെ നടത്തുന്ന ഇത്തരം 'തുഗ്ലക്' മോഡൽ പരിഷ്‌കാരങ്ങൾ യാതൊരു പുരോഗതിയും നൽകില്ലെന്നും പൊതു സമൂഹം വിലയിരുത്തിയ ദിനങ്ങളായിരുന്നു  അത് .

           എന്നാൽ ഈ നിരോധനം നടന്നു ഒരു വർഷം  പിന്നിടുമ്പോൾ പൊതു സമൂഹത്തിൽ പല ചോദ്യങ്ങൾ ഉയർന്നു കേൾക്കുന്നു .കള്ളപണം തിരിച്ചു പിടിച്ചോ?,അസാധുവായ നോട്ടുകൾ മുഴുവൻ ബാങ്കുകളിൽ  തിരികെയെത്തിയോ എന്നൊക്കെയാണ് ഈ ചോദ്യങ്ങൾ . ഇതിനൊക്കെ ഉത്തരം ലഭിച്ചോ ഇല്ലയോ എന്നറിയില്ല .മാത്രമല്ല രാജ്യത്തിൻറെ വളർച്ചാ നിരക്കിൽ (GDP ) കാര്യമായ പുരോഗതി ഉണ്ടായോ എന്നൊന്നും വ്യക്തതയില്ലെന്നും വർത്തമാനമുണ്ട് .

         മേൽപ്പറഞ്ഞ കാര്യങ്ങൾ കോറിയിട്ടത് ,നമുക്ക് ചില പാഠങ്ങൾ ഇത്തരം സംഭവങ്ങൾ തരുന്നതിനാലാണ്  .ഇതൊക്കെ ഒരു ദൈവ പൈതലിനു വ്യക്തമായ സൂചനകളാണ് നൽകുന്നത് .മേൽപ്പറഞ്ഞ  സർജിക്കൽ സ്‌ട്രൈക്കിനു  സമാനമായ ഒരു വേദ പുസ്തക സംഭവം ഓർമയിൽ വരുന്നു .സൊദോം നഗരത്തിൽ എല്ലാവിധ സുഖ സൗകര്യങ്ങളുമായി ജീവിച്ചു പോരുന്നതിനിടയിലാണ് ,ദൈവം ലോത്തിനോടും കുടുംബത്തോടും ആ പട്ടണം ഉപേക്ഷിച്ചു പോകാൻ കൽപ്പിക്കുന്നത് .മ്ലേച്ഛതയും പാപവും തേർവാഴ്ച നടത്തിയിരുന്ന ആ പട്ടണത്തെ നശിപ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ഈ കല്പന .തങ്ങളുടെ മുഴുവൻ സമ്പാദ്യവും ഒന്നുമല്ലാതായി മാറുന്ന സമയം .അതുവരെയുള്ള തങ്ങളുടെ പണവും  ,സുഖ സൗകര്യങ്ങളും ,വസ്തുവകകളുമെല്ലാം ഉപേക്ഷിച്ചു പ്രാണരക്ഷാർത്ഥം  ഓടിപ്പോകാൻ പറഞ്ഞാൽ ആരായാലും ഒരു പക്ഷെ പെട്ടെന്ന് ഉൾക്കൊള്ളണമെന്നില്ല .എന്നാൽ ആ കല്പന അനുസരിച്ചവർ ശിക്ഷാവിധിയിൽ നിന്നും രക്ഷപെടുകയും ,തിരിഞ്ഞു നോക്കിയ ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറുകയും ചെയ്തതും നാം ഓർക്കേണ്ടതാണ് .ഈ ലോകത്തിൽ നിന്നും ,നമുക്കുള്ളതെല്ലാം ഉപേക്ഷിച്ചു ഏതു സമയത്തും ഇവിടം വിട്ടു പോകേണ്ടവരാണ് നാമെന്നു മറക്കരുത് .

            .ഈ ഭൂമിയിൽ നാം സ്വരുക്കൂട്ടുന്നതെല്ലാം, അതെത്ര തന്നെ വിലപ്പെട്ടതായാലും ശരി , ഒരു നിമിഷാർദ്ധം മതി ഒരു വിലയുമില്ലാതെയാകാൻ . ലോക രാജ്യങ്ങളില്ലാം ഒരു പണ രഹിത സമൂഹത്തിനായിട്ടുള്ള(cashless  economy ) ഒരുക്കങ്ങളാണ് നടക്കുന്നത്.കറൻസി നോട്ടുകെട്ടുകൾ കൊണ്ടുള്ള ക്രയവിക്രയങ്ങൾക്കു പകരം ഡിജിറ്റൽ ഇടപാടുകൾക്കായി ലോകം ഒരുങ്ങുമ്പോൾ അതിൽ ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ് കാണപ്പെടുന്നത് .യേശു കർത്താവ് വീണ്ടും  വരുമ്പോൾ ഈ ഭൂമിയിലെ നമ്മുടെ ഭൗതികമായതെല്ലാം,നാം അധ്വാനിച്ചതും കൂട്ടിവച്ചതുമെല്ലാം  ഉപേക്ഷിച്ചിട്ട് പോകേണ്ട വെറും പ്രവാസികളാണെന്ന യാഥാർഥ്യം നാം മറക്കരുത് .കാണപ്പെടുന്ന ഈലോകവും ,ലോകത്തിലുള്ളതുമല്ല , കാണപ്പെടാത്ത നിത്യ രാജ്യമാകട്ടെ നമ്മുടെ ലക്‌ഷ്യം .
                     




=======================================================
                                                        - സാം .ടി .മൈക്കിൾ ഇളമ്പൽ
 




2017 നവംബർ 2, വ്യാഴാഴ്‌ച

നികുതി വെട്ടിക്കുന്നവരും! , നികുതിപ്പണത്തിൽ നിന്നും വെട്ടിക്കുന്നവരും !

         

നികുതി വെട്ടിക്കുന്നവരും! ,നികുതിപ്പണത്തിൽ നിന്നും വെട്ടിക്കുന്നവരും !



                              രാജ്യത്തും സംസ്ഥാനത്തുമൊക്കെ ഊർജ്ജിത നികുതിപിരിവിന് കർശന നടപടികൾ പുരോഗമിക്കുന്നതായാണറിവ് .ഏകീകൃത നികുതി സംവിധാനമായ ചരക്കു സേവന നികുതിയും (GST ),മറ്റും രാജ്യമെമ്പാടും വിപണികളിൽ മാറ്റമുണ്ടാക്കുന്ന സമയവും . ആദായ നികുതി ദായകർ തങ്ങളുടെ PAN കാർഡുകൾ ,ആധാറുമായി ബന്ധിപ്പിക്കുന്നതുമൊക്കെ ഇതുമായി കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ്.നികുതി വെട്ടിപ്പ് തടയാൻ ആദായ നികുതി വകുപ്പിന്റെ തിരച്ചിലും പതിവാണ് . പലപ്പോഴും വമ്പൻമാർക്ക് അനധികൃതമായി നികുതിയിളവ് നൽകുന്നെന്ന ആരോപണങ്ങളും പറഞ്ഞു കേൾക്കാറുണ്ട് .

     
                               ഇതിനിടെയാണ് നികുതി വെട്ടിപ്പിന്റെ ചില സുഖകരമല്ലാത്ത വാർത്തകൾ മാധ്യമദ്വാരാ പുറത്തു വന്നത് .ഞാനിതു കുറിക്കുമ്പോൾ ഇത്തരം വാർത്തകൾ ദൃശ്യ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നു .പോണ്ടിച്ചേരിയിലും  മറ്റുമുള്ള ഏതെങ്കിലും വിലാസത്തിൽ ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയും ,തന്മൂലം സർക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതി ഒഴിവാക്കുന്നതുമായ ഒരു പ്രത്യേക രീതിയാണ് പുറത്തു വന്നിരിക്കുന്നത് .സമൂഹത്തിലെ ഉന്നതരും ,കലാ സാംസകാരിക രംഗത്തെ പ്രമുഖരും എന്തിനു ഒരു രാജ്യസഭാഅംഗവുമൊക്കെ ഈ നിരയിൽപ്പെടുന്നെന്നാണ് ആരോപണം .ഇത്തരത്തിൽ വിലാസം വിൽക്കുന്നവരും ,അധികൃതരുമൊക്കെ ചേരുമ്പോൾ പൊതു ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടങ്ങളാണുണ്ടാകുന്നത് .രാഷ്ട്ര മീമാംസയിൽ ചാണക്യ സൂക്ത പ്രകാരം രാഷ്ട്രത്തിന്റെ പുരോഗതിയുടെയും വികസനത്തിന്റെയും നട്ടെല്ലുതന്നെ ജനങ്ങളിൽ നിന്നും കിട്ടുന്ന നികുതിപ്പണം  തന്നെയാണ് .

     

                         നികുതി വെട്ടിക്കുന്നതിന്റെ വാർത്തയായിരുന്നു മേൽ പ്രസ്താവിച്ചതെങ്കിൽ ,നികുതുപ്പണത്തിൽ നിന്നും പണം വെട്ടിച്ചതിന്റെ തീരെ അസുഖകരമായ വാർത്തകൾ ഏറെ നാളുകൾക്കു മുൻപ് പുറത്തു വന്നിട്ടുണ്ട് . സംസ്ഥാന അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിൽ നിന്നായിരുന്നു ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് .അന്ന് ഇത്തരം അഴിമതികളിൽ പെട്ട ധാരാളം ഉദ്യോഗസ്ഥർ ശിക്ഷ നടപടികൾക്ക് വിധേയമായത് ഓർക്കുമല്ലോ. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ മേൽപ്പറഞ്ഞ രണ്ടു കൂട്ടരും നല്ലതല്ല .അതായത് നികുതി കൊടുക്കാനുള്ള പണം ഒഴിവാക്കുന്നവരും ,അതേപോലെ നികുതി പിരിച്ചെടുത്ത പണം സ്വന്തം കീശയിലേക്കിടുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരും.രണ്ടു കൂട്ടരും  സർക്കാരിലേക്കുള്ള ,വികസനത്തിനുള്ള പണമാണ് നഷ്ടമാക്കുന്നതെന്നോർക്കണം .
         
             

                        മേൽപ്പറഞ്ഞ വസ്തുതകൾ കോറിയിട്ടതിൽ ,ചില ആത്മീയ മാനങ്ങൾ കൂടിയുണ്ട് .വേദപുസ്തകത്തിൽ ചുങ്കക്കാരിൽ പ്രധാനിയായിരുന്ന സക്കായിയെ ആരും മറക്കില്ല .അത്ര നല്ല ഒരു ഉദോഗസ്ഥനല്ലായിരുന്നു സക്കായി .തിരിമറികളും അഴിമതിയുമായി നടന്ന അവൻ കർത്താവിനെ കണ്ടത് അവന്റെ ജീവിത ദിശ തന്നെ മാറ്റി .

   

                             ദൈവമക്കളിൽ ചിലരെങ്കിലും ഒരു പക്ഷെ ചിന്തിച്ചേക്കാം നാമൊക്കെ ലോക രാജ്യത്തിലെ നിയമങ്ങൾക്കു അതീതരാണെന്നു .പണ്ട് ഇപ്രകാരമുള്ള ചിന്തയിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാതിരുന്നവരെപ്പറ്റി കേട്ടിട്ടുണ്ട് .സ്വർഗീയ പൗരന്മാരായ നാം ,ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ഈ ഭൂമിയിലെ അധികാരികൾക്കും രാജാക്കന്മാർക്കും വിധേയപ്പെടേണ്ടതാണ്   .നികുതി കൊടുക്കേണം .യേശു കർത്താവു ഐഹിക ജീവിത കാലത്തു കടലിലെ മത്സ്യത്തിന്റെ വായിൽ നിന്നെടുത്ത ചതുർ ദ്രഹ്മ പണം കൊടുത്തു തന്റെയും ശിഷ്യന്റെയും നികുതി കൊടുത്ത് അനേകം മാനങ്ങൾ നൽകുന്നുണ്ട് .അവിടുന്ന് പറഞ്ഞത് കൈസർക്കുള്ളത് കൈസർക്കും ,ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പീൻ എന്നായിരുന്നു .ആയതിനാൽ ദൈവത്തിനു കൊടുക്കാനുള്ളതും ,ഒട്ടും മറക്കരുതേ.........!!!!





========================================================================


2017 ഒക്‌ടോബർ 26, വ്യാഴാഴ്‌ച

"കണക്കെഴുത്തിൻ പ്രമാണി വിളിച്ചുചോദിക്കുന്നേരം..."

            
                  "കണക്കെഴുത്തിൻ പ്രമാണി വിളിച്ചുചോദിക്കുന്നേരം..."
                                                                             www.samtmichael.blogspot.com

                            വളരെ നാളുകൾക്കുമുമ്പ്  കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രധാന അധികാരിയുമായി അവിചാരിതമായി കാണുവാനും കുറെ സമയം സംസാരിക്കാനും ഇടയായി .അദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും(സാമ്പത്തിക വർഷാന്ത്യമായതിനാൽ ) ആ ദിനങ്ങളിൽ നടക്കുന്ന വാർഷിക കണക്കെടുപ്പിന്റെ  ജോലിഭാരവും ആകുലതകളും മനസ്സിലാക്കാൻ ഇടയായി . ലോക്കൽ ഫണ്ട് ആഡിറ്റ് (Local Fund Audit )വിഭാഗം ഉദ്യോഗസ്ഥർ , നടപ്പു വർഷത്തെ ധനവിനിയോഗ ,ക്രയവിക്രയങ്ങളുടെ എല്ലാ വിവരങ്ങളും പരിശോധിക്കും. .അദ്ദേഹം പറഞ്ഞതിപ്രകാരമായിരുന്നു -'എല്ലാറ്റിനും കണക്കു കാണിക്കേണം .ചെറുതും വലുതുമായ എല്ലാ ദിനവൃത്താന്തങ്ങളുടെയും രേഖകളും രശീതികളും പരിശോധിച്ച് ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്തേണം.ചോദിക്കുന്ന ചോദ്യങ്ങൾക്കു ,കൃത്യമായ ഉത്തരവും നൽകേണം '.
എന്തെങ്കിലും പൊരുത്തക്കേടുണ്ടെന്നു തോന്നിയാൽ വിജിലൻസ് കേസും മറ്റു നിയമ നടപടികളും നേരിടുകയും വേണം .

                                ആ ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങൾ ചില ചിന്തകളാണ് നൽകിയത് . തീരെച്ചെറിയതും ,വലുതുമായ എല്ലാ പണവും ശരിയായ വിനിയോഗമാണോചെയ്തതെന്ന് നോക്കും .കൂടാതെ വികസനത്തിനും പദ്ധതി നിർവഹണത്തിനുമായി അനുവദിച്ച പണം പാഴാക്കിയാൽ അതിനും ഉത്തരം കൊടുക്കേണം .നിർദ്ദിഷ്ട പദ്ധതിക്ക് അനുവദിച്ച ധനം വക മാറ്റി ചിലവിട്ടാൽ അതിനും കൊടുക്കണം മറുപടി. ചുരുക്കത്തിൽ നേരെചൊവ്വെയല്ലാത്ത എല്ലാ ക്രയവിക്രയങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ഒരു ദിനം ഉണ്ടെന്നുള്ളതാണ് സത്യം .വിവിധ സർക്കാർ വകുപ്പുകളിലെ ക്രമക്കേടുകൾ അകൗണ്ടൻറ് ജനറൽ പരിശോധിച്ച് പുറത്തു വന്നിട്ടുള്ളതും ,സംസ്ഥാന ,കേന്ദ്ര ഭരണ ചക്രങ്ങളിലുള്ളവരുടെ ഉത്തരം മുട്ടിയിട്ടുള്ളതും എത്രയോ തവണ ജനം കണ്ടതാണ് .
                         ഞാനിതു കുറിക്കുന്നത് നാം ഓരോരുത്തരും ദൈവ സന്നിധാനത്തിൽ കണക്കു കൊടുക്കേണ്ട ഒരു ദിനമുണ്ടെന്ന് ഓര്മപ്പെടുത്താനാണ് ,നമുക്ക് ലഭിച്ച സമയം ,താലന്തുകൾ ,ഭൗതിക നന്മകൾ ഇവയൊക്കെ ദൈവഹിത പ്രകാരണമാണോ ചിലവിട്ടതെന്നു ഒന്ന് അവലോകനം ചെയ്യാൻ നമുക്കിടയാകേണം .സാക്ഷാൽ കണക്കെഴുത്തിന്റെ പ്രമാണി എന്നി എന്നി ചോദിക്കുമ്പോൾ ഒന്നും അറിഞ്ഞില്ല കേട്ടില്ല എന്ന് പറഞ്ഞൊഴിയാനാകില്ല .താലന്തുകൾ കുഴിച്ചിട്ട്  സമയം പാഴാക്കിയവനെപ്പോലെയല്ല ,സമയ സന്ദർഭങ്ങൾ ശരിയായി വിനിയോഗിച്ചു അത് വ്യാപാരം ചെയ്തവനെപ്പോലെ നമ്മുടെ താലന്തുകൾ ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി വിനിയോഗിക്കാൻ നമുക്ക് കഴിയട്ടെ .പാഴാക്കിക്കളയുന്ന സമയ, സന്ദര്ഭങ്ങൾക്കും നാം കണക്കു ബോധിപ്പിക്കേണം. ഒരിക്കൽ ഒരു പരസ്യ യോഗത്തിനു കേട്ട പഴയ ഓരോ പാട്ടിന്റെ വരികൾ താഴെക്കുറിക്കുന്നു .
                 "കണക്കെഴുത്തിൻ പ്രമാണി വിളിച്ചുചോദിക്കുന്നേരം ,
                  ശരിക്കൊരുത്തരം നൽകാൻ നിനക്കതുണ്ടോ?"




----------------------------------------------------------------------------------------------------
                                                                സാം ടി.മൈക്കിൾ ഇളമ്പൽ

2017 ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

മാനത്തോടിരിക്കുന്ന മനുഷ്യൻ!

                                        സമൂഹത്തിൽ വിദ്യാഭ്യാസവും  അറിവും കൂടുന്നതിന് നേർ അനുപാതത്തിൽ ,സാംസ്കാരിക നവോത്ഥാന രംഗങ്ങളിൽ മുന്നേറ്റമുണ്ടാവുമെന്നാണ് കരുതുന്നത് .എന്നാൽ ഈ വളർച്ച നേർ അനുപാതത്തിനു പകരം വിപരീത അനുപാതത്തിലാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവുമോ? കാരണം ആധുനിക പരിഷ്കൃത സമൂഹത്തിലും അന്ധ വിശ്വാസങ്ങളും ,ആൾദൈവങ്ങളും സ്വാധീനമുറപ്പിച്ചിരിക്കുന്നു.പ്രബുദ്ധ സമൂഹത്തിൽ ഇതൊന്നും നല്ല കീഴ്വഴക്കമല്ലെന്നോർക്കണം . ഏതാനും ആഴ്ചകൾക്കു മുൻപ് രാജ്യത്തെ പ്രമുഖ ആൾദൈവം പിടിയിലായത് അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു .ഇവർക്കൊക്കെ സമൂഹത്തിലെ താഴേത്തട്ടുമുതൽ ,ഉന്നതങ്ങളിൽ വരെയുള്ള സ്വാധീനവും ചെറുതല്ല .

                                        സാക്ഷരതയിലും മറ്റും പിന്നോക്കം നിന്നിരുന്ന കാലത്തു അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ ഉണ്ടായിരുന്നു .സതി,ശൈശവ വിവാഹം തുടങ്ങിയ അനാചാരങ്ങളൊക്കെ നിർത്തലാക്കിയത് പല നവോത്ഥാന നായകരുടെയും ശ്രമ ഫലമായിട്ടായിരുന്നു .എന്നാൽ ഇക്കാലത്തെ പച്ചപ്പരിഷ്കാരികൾ പോലും ആൾദൈവങ്ങൾക്കു മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്നെങ്കിൽ , അത് സാംസ്കാരിക അധഃപതനമല്ലേ ?ഞാനിതു കുറയ്ക്കുന്നതിന് ഏതാനും നാളുകൾക്ക്  മുൻപ് ഒരു ആൾ ദൈവത്തിനു മുൻപിൽ രാജ്യത്തെ ഏറ്റവും പ്രമുഖർ തലകുമ്പിട്ടതു വാർത്തകളിൽ കണ്ടു. ഉന്നത സ്ഥാനീയരും ,ഭരണത്തലപ്പത്തുള്ളവരുമൊക്കെ ഇതൊക്കെ ചെയ്യുമ്പോൾ ഒരു വാക്യ മാണ്  ഓർമയിൽ വരുന്നത് ."മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനാകയാൽ ,നശിച്ചു പോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ ".

                         ഈ അന്ത്യ കാലത്തു , സർവ്വ ശക്തൻ സ്വർഗത്തിൽ നിന്നു നോക്കുകയാണ് - ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണുവാൻ ...അത് നാം മറക്കരുത് !!!നാം ബുദ്ധിമാന്മാരുടെ പക്ഷത്തോ ?



                          

2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ഇരിക്കുന്ന കൊമ്പ് മുറിക്കുകയും ,ആ കൊമ്പിൽത്തന്നെയിരുന്ന് 'സെൽഫി'എടുക്കുകയും ചെയ്യുന്നവർ!!!

                                 
                                സഹപാഠി മുങ്ങിത്താഴുന്നതറിയാതെ സെൽഫിയെടുത്ത്  രസിച്ച കൂട്ടുകാരെക്കുറിച്ചുള്ള ഒരു പത്ര വാർത്ത കാണുവാനിടയായി . ബംഗളുരുവിലെ ഒരു പാഠശാലയിൽ നിന്നുള്ള കുറെ കുട്ടികൾ ജലാശയത്തിലിറങ്ങി നിന്ന് സെൽഫിയെടുക്കുന്നതിനിടെയായിരുന്നു മേൽപ്പറഞ്ഞ ദാരുണ സംഭവം .ചിത്രം പകർത്തുന്നതിനിടയിൽ സ്വന്തം കൂട്ടുകാരൻ പിന്നിൽ ജീവനുവേണ്ടി പിടയുന്നത് കൂട്ടുകാരാരും അറിയാതെപോയി.എന്തായാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ഭൂഷണമല്ല.


          അപകടം പിടിച്ച സ്ഥലങ്ങളിൽ നിന്ന് സ്വന്തം ചിത്രം ഫോണിൽ പകർത്തുന്നതിനിടെ, ഇത്തരത്തിൽ ദുരന്തത്തിൽപ്പെട്ട നിരവധിയാളുകളെക്കുറിച്ചു ദൃശ്യമാധ്യമങ്ങളിലൂടെയും ,മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ഇതിനോടകം തന്നെ ധാരാളം വാർത്തകൾ പുറത്തു വന്നിട്ടുണ്ട് .നമ്മുടെ നാട്ടിൽ മേൽപ്പറഞ്ഞ വിധം വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോഴും , ഇത്തരത്തിൽ 'സെൽഫി'എടുക്കാൻ വെമ്പൽ കൊള്ളുന്നവർ ഇനിയുമുണ്ടെന്നാണ് കരുതുന്നത് .കെട്ടിടത്തിന് മുകളിൽ നിന്നും ,ഉയർന്ന സ്ഥലങ്ങളിൽ നിന്നും ,വാഹനം ഓടിക്കുന്നതിനിടയിലും,കടൽത്തീരത്തു നിന്നും എന്ന് വേണ്ടാ കടന്നൽക്കൂടിനു മുന്നിൽ നിന്നുപോലും   സ്വന്തം ചിത്രമെടുക്കുന്നതും ,സമൂഹ മാധ്യമങ്ങളിൽ 'ലൈവിൽ',വരുന്നതുമൊക്കെ സാഹസികമായി കരുതുന്നവരുണ്ടാകാം .എന്നാൽ ഇത്തരക്കാർ അറിയുന്നില്ല കാൽച്ചുവട്ടിലെ ദുരന്ത മുഖങ്ങൾ .

                       കുറെ നാളുകൾക്കു മുൻപ് ഇത്തരത്തിൽ മറ്റൊരു വാർത്ത സമൂഹ മനഃസാക്ഷിയെ സ്പർശിച്ചിരുന്നു .വഴിയിൽ അപകടത്തിൽപ്പെട്ടു കിടന്ന ഒരാളിനെ  രക്ഷിക്കുന്നതിന് പകരം , അവിടെ നിന്ന പലരും സ്വന്തം ഫോണിലെ കാമറയിൽ ആ ദാരുണ ദൃശ്യം പകർത്തിയതിനെക്കുറിച്ചായിരുന്നു അന്നത്തെ കുറിപ്പ് .തക്ക  സമയത്തു വൈദ്യ സഹായം ലഭിക്കാതെ , രക്തം വാർന്നു ഒരു വിലപ്പെട്ട ജീവൻ പൊലിഞ്ഞതിനെക്കുറിച്ച അന്ന് വന്ന വാർത്തയും ഏറെ ഹൃദയ ഭേദകമായിരുന്നു. ചിത്രമെടുക്കാൻ മെനക്കെട്ടു നിന്ന ആരെങ്കിലും ഒരാൾ , ആ സമയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനോ,പ്രഥമശുശ്രൂഷക്കുള്ള എന്തെങ്കിലും കാര്യങ്ങൾക്കോ തുനിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു വാർത്തയേ ഉണ്ടാകുമായിരുന്നില്ല. ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ സമൂഹത്തെ പുരോഗതിയുടെ നെറുകയിലെത്തിച്ചിട്ടുണ്ടെങ്കിലും ,പലയിടത്തും മനുഷ്യത്വം അതിനനുസരിച്ചുയരുന്നില്ലെന്ന് ആരോ പറഞ്ഞതോർക്കുന്നു .

                            അവസരത്തിലും ,അനവസരത്തിലും മേല്പറഞ്ഞപോലെ  ഫോണിൽ സെൽഫിയെടുക്കുന്നവരറിയണം ,പലപ്പോഴും കാൽച്ചുവട്ടിൽ അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നു .അവർ ആ ചിത്രത്തിന് ലഭിക്കുന്ന 'ലൈക്കും' 'കമന്റും ' 'ഷെയറും', മാത്രമേ ഒരുപക്ഷെ ലക്‌ഷ്യം വക്കാറുള്ളൂ . ഇതൊന്നും ഒരു സാഹസിക പ്രവർത്തിയേ  അല്ല,മറിച്ചു ശുദ്ധ   മണ്ടത്തരമാണെന്നും മനസ്സിലാക്കാറില്ല .ഇതിനൊക്കെ കളയുന്ന സമയം ,സമൂഹത്തിനോ നാടിനോ ഒക്കെ വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ അതാകും ഏറെ നന്ന് . ഏതു നൂതന സംവിധാനങ്ങളായാലും ശരി ,പക്വതയാർന്ന ഉപയോഗം കുട്ടികളെ  ശീലിപ്പിക്കേണ്ടതാണ് ..അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകണം .അതിനു മാതാപിതാക്കളും,അധ്യാപകരും ,മുതിർന്നവരുമൊക്കെ കൂട്ടായ ശ്രമങ്ങൾ നടത്തേണ്ടതുമാണ് .

============================================
സാം .ടി .മൈക്കിൾ ഇളമ്പൽ






2017 ഒക്‌ടോബർ 8, ഞായറാഴ്‌ച

ജീവിതയാത്രയിൽ അവഗണിച്ചുകൂടാത്ത ചെറിയ ചെറിയ കാര്യങ്ങൾ .

ജീവിതയാത്രയിൽ അവഗണിച്ചുകൂടാത്ത ചെറിയ ചെറിയ കാര്യങ്ങൾ .

                          കുറെയേറെ  നാളുകൾക്ക് മുൻപ് കേരളത്തിലെ ഒരു വിമാനത്താവളത്തിൽ നിന്നും ഗൾഫിലേക്ക് പോകാനായി പറന്നുയർന്ന ഒരു വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ വാർത്ത കാണാനിടയായി.നൂറുകണക്കിന് യാത്രക്കാരെയും കൊണ്ട് കുതിച്ചു പൊങ്ങിയ ഈ ആകാശയാനത്തിൽ ഒരു ചെറിയ പക്ഷി വന്നിടിച്ചതുമൂലമുണ്ടായ സാങ്കേതികത്തകരാറായിരുന്നു അടിയന്തിരമായി തിരിച്ചിറങ്ങാൻ കാരണമായത് .ഒട്ടേറെ യാത്രക്കാരുടെ സ്വപ്നങ്ങളും ,പ്രതീക്ഷകളും പേറി ,മറുനാട്ടിലേക്കു പറന്നുയർന്ന ഈ വിമാനം തിരിച്ചിറങ്ങിയത് യാത്രക്കാരെ തെല്ലൊന്നുമല്ല വിഷമത്തിലാഴ്ത്തിയത്. എന്നാൽ സാങ്കേതികത്തകരാർ പരിഹരിക്കാതെ യാത്ര തുടർന്നാൽ പിന്നീട്  വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ ബന്ധപ്പെട്ടവർ ആ പ്രശ്നം പരിഹരിച്ചതിന് ശേഷം മാത്രമായിരുന്നു യാത്രാനുമതി നൽകിയത് .

                          കേവലം ഒരു ചെറിയ പക്ഷിയെ ,നൂറു കണക്കിന് യാത്രക്കാരെയും കൊണ്ട് പറക്കുന്ന ഒരു വിമാനവുമായി തുലനം ചെയ്യാനേ കഴിയില്ല. വലുപ്പം നോക്കിയാൽ ,തള്ളിക്കളയാവുന്നത്രക്ക്  ചെറുതാണ് (Negligibly Small )പക്ഷിയുടേത് . പക്ഷേ ബഹുശതം പേരുടെ യാത്രക്ക് ഭംഗം വരുത്താൻ,അല്ലെങ്കിൽ ലക്ഷ്യസ്ഥാനത്തു എത്തുന്നത് തടയാൻ പോലും ,ഈ പക്ഷി പറന്നുയരുന്ന ഈ വിമാനത്തിലൊന്ന് ഇടിച്ചാൽ മാത്രം മതി. തൻമൂലം ചെറുതോ,വലുതോ ആയ സാങ്കേതികത്തകരാറിനും ,ഒരു പക്ഷെ അപകടത്തിനുമൊക്കെ .അതിനാലാണ് തീരെചെറിയ പ്രശ്നമാണെങ്കിലും അത് പരിഹരിച്ചതിനു ശേഷം മാത്രം യാത്രക്ക് ഒരുങ്ങുന്നതെന്നു മറക്കരുത് .

                          നമ്മുടെ ആത്മീയ ജീവിതവും ഒരു യാത്രയാണ്.യാത്രക്ക് വിഘാതമുണ്ടാക്കുന്ന വലിയ പ്രതിബന്ധങ്ങളെ ഒരു പക്ഷെ നാമെല്ലാവരും സഗൗരവം കാണുകയും വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്യും .എന്നാൽ ആത്മീയ ഉന്നതിക്ക് തടസ്സം സൃഷ്ടിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളെ പലപ്പോഴും നാമെല്ലാം ശ്രദ്ധിക്കണമെന്നില്ല. നമ്മുടെ ലക്‌ഷ്യം നിത്യതയാണ്.ആ നിത്യതയിലേക്കുള്ള മാർഗ്ഗത്തിന് തടയിടാൻ ,ജീവിതത്തിലെ തീരെച്ചെറിയ പാപസ്വഭാവങ്ങൾ മാത്രം മതിയാകും.ചെറിയ പിണക്കങ്ങളും ,അതുപോലെയുള്ള ജഡത്തിന്റെ സ്വഭാങ്ങളുമൊക്കെ കണ്ടില്ലെന്നു നടിക്കാതെ ,ഇവയൊക്കെ ജീവിതത്തിൽ നിന്നും ഒഴിവാക്കി, മുമ്പോട്ടുള്ള യാത്ര സുഗമമാക്കണം .നമ്മുടെ ലക്‌ഷ്യം നിത്യത എന്നത് മറക്കരുത് !!

 സാം .ടി .മൈക്കിൾ ഇളമ്പൽ

'ഇതൊന്നും വരത്തില്ലല്ലോ അല്ലേ !'

'ഇതൊന്നും വരത്തില്ലല്ലോ  അല്ലേ !'

                

                             ഈയിടെ സമൂഹ മാധ്യമങ്ങളിൽ വിമർശന,ആക്ഷേപ രൂപേണ പ്രചരിച്ച ഒരു സംഭാഷണത്തിന്റെ ഭാഗമാണ് -'ഇതൊന്നും (സ്‌ക്രീനിൽ / ചാനലിൽ ) വരത്തില്ലല്ലോ ' എന്നത് . സാധാരണ സംപ്രേഷണം ചെയ്യുന്ന അഭിമുഖങ്ങളിലും വാർത്ത സമ്മേളനങ്ങളിലുമെല്ലാം സംസാരിക്കുന്നവർ ഏറെ ശ്രദ്ധിച്ചാണ് വാക്കുകൾ ഉരുവിടുന്നത്  .കാരണം ഇതൊക്കെ പൊതുജനം കണ്ണും കാതും കൂർപ്പിച്ചാണ് ശ്രദ്ധിക്കുന്നതെന്ന്  അവർക്കറിയാം . ചെറുതായൊന്നു നാവു പിഴച്ചാൽ മതി ,സൂക്ഷ്മ ദര്ശിനിയിലൂടെ നോക്കിക്കാണുന്നവർ വിമർശനവും ,ആക്ഷേപ ഹാസ്യവുമായി രംഗത്തു വരും .പിന്നെ വിശദീകരണവും, ഖേദം പ്രകടിപ്പിക്കലുമൊക്കെയായി രംഗത്തു വരണം .പലപ്പോഴും സൗഹൃദ സംഭാഷണങ്ങൾ സംപ്രേഷണം ചെയ്യപ്പെടുന്നുല്ലെന്നുറപ്പാക്കാറുണ്ട് പ്രമുഖർ . കാരണം കേവലം സംഭാഷണത്തിലെ ,അനൗപചാരിക കാര്യങ്ങൾഅത് വ്യക്തിയോട് നേരിട്ട് പറയുന്നതാണ്,അല്ലാതെ  പൊതുവിലുള്ളതല്ലെന്നും .

             
                          ഞാനിതു കോറിയിട്ടത്  വീണ്ടും ഒരു ചർച്ചക്കു വഴി തിരിച്ചു വിടാനല്ല .സൂക്ഷിച്ചു ശ്രദ്ധിച്ചാൽ അതിലൊരു ആത്മീയ വീക്ഷണം കാണാം .അറിഞ്ഞോ ,അറിയാതെയോ നാം ഉച്ചരിക്കുന്ന ഏതൊരു വാക്കിനും ,പ്രവർത്തിക്കും നാം കണക്കു കൊടുക്കേണ്ടതാണ് .ഭൂമിയിൽ എല്ലായിടവും സദാ സമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സർവ ശക്തന്റെ കണ്ണുകൾ നമ്മുടെ എല്ലാ ദൈനം ദിനം വ്യാപാരങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ചില വ്യാപാരസ്ഥാപനങ്ങളിൽ  ഈ സ്ഥാപനം CCTV  നിരീക്ഷണത്തിലാണ് എന്ന് അറിയിച്ചിരിക്കുന്നത് പോലെ. ഞാനതു പറഞ്ഞില്ല ,ചെയ്തില്ല എന്നൊന്നും പറഞ്ഞു തടി താപ്പാനാകില്ല,കാരണം സകലവും സ്‌ക്രീനിൽ തെളിയുന്നയതിനേക്കാൾ കൃത്യതയോടെ കണ്മുന്നിലെത്തും .അതിനൊക്കെ കണക്കു പറയേണ്ടി വരുമെന്നുമോർക്കണം .
          
                       ആയതിനാൽ ദൈവത്തിനു പ്രസാദമായ വാക്കുകളും പ്രവർത്തികളുടെ ജീവിത യാത്രയിൽ മുന്നേറണം .അത്രക്ക് സൂക്ഷമത വേണം നമുക്ക് ,കാരണം സർവ്വശക്തന്റെ നിരീക്ഷണത്തിലാണ്  നാം !!



2017 ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

ആരെയും കുറ്റം പറയരുതേ ...കാര്യം അറിയാതെ !!!!!!!!



                 താനൊഴികെ മറ്റുള്ളവരൊക്കെ കുഴപ്പക്കാരും എന്തൊക്കെ ന്യൂനതകളും ഉള്ളവരാണെന്നു ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗം ആൾക്കാർ എല്ലായിടത്തുമുണ്ട് .മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുകയും ,വിമർശിക്കുകയും ചെയ്യുന്നതാണ് ഇത്തരക്കാരുടെ പ്രധാന വിനോദം.ആരുടെയെങ്കിലും നല്ല കാര്യം കേട്ടാൽ ഇടനെഞ്ച്  പിടക്കുകയും ,വാദങ്ങളോ വിവാദങ്ങളോ ഒക്കെയാണെങ്കിൽ കേട്ട് പാതി കേൾക്കാതെ മറുചെവികളിൽ എത്തിക്കുകയും ചെയ്യും ഇക്കൂട്ടർ .

              ഒരിക്കൽ ഒരു പ്രഭാഷകൻ തന്റെ പ്രസംഗ മദ്ധ്യേ കേൾവിക്കാരോടായി ഒരു ചോദ്യമുന്നയിച്ചു .ഡെങ്കിപ്പനി ,പക്ഷിപ്പനി ,മലേറിയ .കോളറ ,തുടങ്ങി അതിവേഗം പടരുന്ന പകർച്ചവ്യാധികളുണ്ട് .ഇതിനെയൊക്കെക്കാളും  അതിവേഗം പടരുന്നതും ,മാരകവുമായ ഒരു വിപത്തുണ്ട് -ആ വിപത്ത് ഏതാണ് ? എന്നായിരുന്നു ചോദ്യം.മറുപടിയൊന്നും കിട്ടാതിരുന്നതിനാൽ പ്രഭാകൻ  തന്നെ ഉത്തരം പറഞ്ഞു -'അപവാദങ്ങളത്രെ ഏറ്റവും മാരകവും മാരകവും വേഗം പടർന്നു പിടിക്കുന്നതും '.സത്യമായ കാര്യങ്ങൾ അറിയുകയും അറിയിക്കുകയും ചെയ്യുന്നതിനേക്കാൾ നൂറു മടങ്ങു വേഗത്തിൽ അപവാദങ്ങളും അസത്യങ്ങളും പ്രചരിച്ചിരിക്കുമെന്നത് വസ്തുതയാണ് .

         പണ്ടൊക്കെ ആരുടെയെങ്കിലും കുറ്റം പറയുകയോ ,അപവാദം  പറയുകയോ ഒക്കെ ചെയ്യുന്നത് വ്യക്തികൾ തമ്മിൽ പറഞ്ഞും ,ഒരു ചെവിയിൽ നിന്നും മറ്റൊരു ചെവിയിൽ എത്തിച്ചുമായിരുന്നു എന്നാണറിവ്  .എന്നാൽ ഇന്ന് കാലം  ഏറെ മാറി. ഇന്നിതൊക്കെ ചെയ്യുന്നത് ആധുനിക വാത്താവിനിമയ സാദ്ധ്യതകൾ മുതലെടുത്താണ് .എന്തെങ്കിലുമൊന്ന് കേൾക്കുകയോ അറിയുകയോ ചെയ്‌താൽ മതി. കാള  പെറ്റു  എന്നു കേട്ടയുടനെ കയറെടുക്കന്നതുപോലെ, കേട്ട് പാതി കേൾക്കാതെ അത് വാട്സാപ്പോ ,ഫേസ് ബുക്കോ പോലെയുള്ള ഏതെങ്കിലും സമൂഹമാധ്യമങ്ങളിൽ ചിത്രമുൾപ്പെടെ പോസ്റ്റ് ചെയ്യും. വിധിയും വിചാരണയും നടപ്പാക്കാൻ മേൽപ്പടിക്കാർക്ക്  ആരാണ് അധികാരം നല്കിയതെന്നറിയില്ല .അതിന്റെ നിജ സ്ഥിതി അറിയാതെ ,ഇതൊക്കെ ഏറ്റെടുക്കാൻ സദാ സന്നദ്ധരായവർ 'ലൈക്ക്‌' ചെയ്തും 'ഷെയർ' ചെയ്തും ,ഗ്രൂപ്പുകളിൽ ഇട്ടുമൊക്കെ നന്നായി അധ്വാനിക്കുമ്പോൾ  യഥാർത്ഥ സത്യം മൂടിവക്കപ്പെട്ടിരിക്കും.....കൂടാതെ മനസ്സാ, വാചാ, കർമണാ ഇതൊന്നും അറിയാത്ത നിരപാരാധികളുടെ നെഞ്ചിൽ ഒരു നെരിപ്പോട് തന്നെ എരിച്ചിരിക്കുകയും ചെയ്യും .

           ഞാനിതു കുറിക്കാൻ കാരണം ഏറെ നാളുകൾക്കു മുൻപ് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത ഒരു മനുഷ്യനെക്കുറിച്ചു ആരോ ഒരു ചിത്രവും കുറിപ്പും ഇട്ടതിനെക്കുറിച്ചു വന്ന ഒരു വാർത്തയാണ് .ആ മനുഷ്യനെ ,വിമർശിച്ചപ്പോൾ ധർമം പരാജയപ്പെടുകയുകയും  ,അധർമം വിജയിക്കുകയുമായിരുന്നു .ആ ബഹുമാന്യ വ്യക്തിയും കുടുംബവും നീറിപ്പുകഞ്ഞതിന്റെ  പകരം എന്ത് പ്രായശ്ചിത്തം ചെയ്താൽ  മതിയാകും ?ആയതിനാൽ ആരെയും കുറ്റം പറയരുതേ ...കാര്യം അറിയാതെ . വിശുദ്ധ ബൈബിളിൽ പറയുന്നതുപോലെ സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാൻ പറയാൻ നിൽക്കരുതേ ..അപവാദ പ്രചാരണം ഏറ്റവും മാരകമത്രെ .അതുകൊണ്ടു നല്ല വാർത്തകൾ , നല്ല ചിന്തകൾ ,നല്ലപ്രവർത്തികൾ പ്രചരിപ്പിക്കൂ...അല്ലെങ്കിൽ സമൂഹത്തിനു എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യൂ... അതിനൊക്കെ 'ലൈക്കും' സപ്പോർട്ടും ചെയ്യാൻ നല്ല മനസ്സുള്ളവർക്കു ഇന്നും പഞ്ഞമില്ലെന്നു തന്നെ കരുതുന്നു ...


2017 ഒക്‌ടോബർ 3, ചൊവ്വാഴ്ച

ജീവിത യാത്രയുടെ ദിശ മാറ്റിയ ഒരു 'ജനരക്ഷാ യാത്ര ' അഥവാ 'വിമോചന യാത്ര '

ജീവിത യാത്രയുടെ ദിശ മാറ്റിയ ഒരു  'ജനരക്ഷാ  യാത്ര ' അഥവാ 

'വിമോചന യാത്ര '.


                    നമ്മുടെ നാട്ടിൽ നേതാക്കന്മാരുടെ പൊതുജന സമ്പർക്ക  യാത്രകൾക്ക് പഞ്ഞമില്ല.ജന വിമോചന യാത്ര , ജന രക്ഷാ യാത്ര ,സമാധാന യാത്ര തുടങ്ങി പല പേരുകളിൽ കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയാണ് ഇത്തരക്കാർ തെരഞ്ഞെടുക്കുന്നത് . മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ മുതൽ ,ഒരു ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യാൻ മാത്രം അംഗങ്ങൾ ആഗോള തലത്തിലുള്ള ലെറ്റർപാഡ്  സംഘടനകളുടെ 'നേതാക്കളും' ഇത്തരത്തിൽ യാത്രകൾ നടത്താറുണ്ടെന്നതാണ് വസ്തുത  . ജനങ്ങളെ  രക്ഷിക്കാനെന്നതിലുപരി ,തങ്ങളുടെ പ്രതിച്ഛായ രക്ഷിക്കാനുള്ള നെട്ടോട്ടമാണെന്ന്  ദോഷൈകദൃഷ്ടികൾ പറയാറുണ്ട് .

                 ഹൃദയത്തിൽ പതിഞ്ഞ ഒരു വിമോചന യാത്രയായിരുന്നു, മിസ്രയീമിൽ നിന്ന് യിസ്രായേൽ മക്കളെയും കൊണ്ട് മോശെ എന്ന ജനനായകൻ നടത്തിയത്.  പതിറ്റാണ്ടുകൾ നീണ്ട അടിമത്തത്തിനും, പീഡനങ്ങൾക്കുമൊടുവിൽ  വലിയ ജന സമൂഹത്തെയും വഹിച്ചു കൊണ്ടുള്ള ഒരു വലിയ രക്ഷായാത്ര .ഈ യാത്ര പര്യവസാനിക്കുന്നത് തങ്ങൾക്കു അവകാശമായി ദൈവം വാഗ്ദത്തം നൽകിയ  ഒരു ദേശം തന്നെ അവകാശമാക്കിക്കൊണ്ടായിരുന്നു .

               നമ്മുടെ ജീവിത യാത്രയുടെ ദിശ തന്നെ മാറ്റി മറിച്ച  ഒരു വലിയ വലിയ യാത്രയുണ്ട് .അത് മാനവ രാശിയുടെ പാപങ്ങൾക്ക് വേണ്ടി ,കാൽവരിയിലെ ക്രൂശിൽ യാഗമായിത്തീരാൻ യേശു കർത്താവ് നടത്തിയ യാത്രയായിരുന്നു. എനിക്ക് ഏൽക്കേണ്ടിയിരുന്ന അടിയും ,നിന്ദയും ,ഉപദ്രവങ്ങളും സ്വയം എട്ടു വാങ്ങി ,ഭാരമേറിയ മരക്കുരിശും ചുമന്നുകൊണ്ട് വീണും എഴുന്നേറ്റും കൊണ്ട് യെരുശലേമിന്റെ വീഥിയിലൂടെ കാൽവരിയിലേക്കുള്ള യാത്ര .ആ യാത്ര കാൽവരി കൊണ്ടും ,ക്രൂശു മരണം കൊണ്ടും അവസാനിച്ചിട്ടില്ല . പാതാളത്തെയും ,മരണത്തെയും തോൽപ്പിച്ച ആ യേശു ഇന്നും അനേക പാപികളെ രക്ഷിച്ചു കൊണ്ടിരിക്കുന്നു ,രോഗികൾക്ക് വിടുതൽ നൽകിക്കൊണ്ടിരിക്കുന്നു .ബദ്ധന്മാർക്ക് വിടുതൽ  നൽകിക്കൊണ്ട് ആ രക്ഷായാത്ര തുടരുകയാണ് .ഈ യാത്രയും എത്തിച്ചേരുന്നത്  ഒരു വാഗ്ദത്ത നാട്ടിലാണെന്നതാണ് ഏറെ   ആഹ്ലാദവും പ്രത്യാശയും  നൽകുന്നത് .

2017 ഒക്‌ടോബർ 2, തിങ്കളാഴ്‌ച

എന്നാണ് നാട്ടിലേക്ക് ?

എന്നാണ്  നാട്ടിലേക്ക് ?

              മറുനാട്ടിൽ ചേക്കേറിയിരിക്കുന്ന മലയാളികൾ  തമ്മിൽ കാണുമ്പോൾ ചോദിക്കുന്ന ഒരു പതിവ്  ചോദ്യമുണ്ട് .ചിലപ്പോൾ ഔപചാരികമായും ,മറ്റുചിലപ്പോൾ അനൗപചാരികമായും ഒക്കെ ചോദിക്കുന്ന ഒരു കാര്യമാണ് -"എന്നാണ് നാട്ടിലേക്ക് ?" അല്ലെങ്കിൽ "നാട്ടിലൊക്കെ പോകാറായോ ?" എന്നൊക്കെ.ഒരു പക്ഷെ ചോദിക്കുന്നവർക്കും ,കേൾക്കുന്നവർക്കും ഒരു പോലെ കുളിർമയും ഗൃഹാതുരത്വവും ഉണർത്തുന്ന വാക്കുകളാവും ഇത് .
 
        പലപ്പോഴും "എന്നാണ് നാട്ടിലേക്ക് " എന്നു ആരെങ്കിലും ചോദിക്കുകയോ പറയുകയോ ഒക്കെ ചെയ്യുമ്പോൾ , അതിൽ വരികൾക്കിടയിലൂടെ വായിച്ചെടുക്കാവുന്ന ചില അർത്ഥ തലങ്ങൾ ഉണ്ടെന്നോർക്കണം .അതിൽ പ്രധാനം നാമൊക്കെ ഉപജീവനാർത്ഥം മറുനാട്ടിൽ പ്രവാസ ജീവിതം നയിക്കുന്നവരാണെന്നതാണ്.അതൊരു താത്കാലിക ക്രമീകരണം മാത്രമാണ് . .നാം ഓരോരുത്തരും മറ്റൊരു രാജ്യത്തിന്റെ പൗരത്വമുള്ളവരും ,ഏതു സമയത്തും സ്വന്തം രാജ്യത്തു പോകാൻ സന്നദ്ധരും ആയിരിക്കേണമെന്നതുമാണ് വസ്തുത  .ഈ അടുത്ത കാലത്തു ആഭ്യന്തര കലാപം നിലനിന്നിരുന്ന ചില രാജ്യങ്ങളിൽ നിന്ന് , അവിടെ ജോലി നോക്കിയിരുന്ന ആയിരക്കണക്കിന് പ്രവാസികളെ  അവരവരുടെ സ്വന്ത രാജ്യങ്ങളിലേക്ക് മടക്കി അയച്ചത് ഓർക്കുമല്ലോ .

         മേൽപ്പറഞ്ഞ വസ്തുതകളൊക്കെ കുറിച്ചത് ആഴമേറിയ  ഒരു ആത്മീയ സത്യം ഓർമപ്പെടുത്താൻ  വേണ്ടിയാണ്.ദൈവമക്കളാകുന്ന നാം ഓരോരുത്തരും ഈ ഭൂമിയിൽ താത്കാലികമായ ജീവിതം അല്ലെങ്കിൽ പ്രവാസ ജീവിതം നയിക്കുന്നവരാണ് .നമുക്ക് പൗരത്വമുള്ളത് സ്വർഗത്തിലാണ് എന്ന യാഥാർഥ്യം നമ്മെ ഓരോ നിമിഷവും വഴി നടത്തണം .നിത്യത നഷ്ടമാകുന്ന ഒന്നും നമ്മുടെ ആത്മീയ ജീവിത മുന്നേറ്റത്തിന് തടസ്സം നില്ക്കാൻ  ഇടയാകരുത്.യേശു കർത്താവിന്റെ വീണ്ടും വരവിനോട് നാം ഏറ്റവും അടുത്തു നിൽക്കുന്ന സമയങ്ങളിൽ ,ആ രാജ്യത്തെക്ക് പോകാനുള്ള ഒരുക്കം നമ്മിലുണ്ടാകണം .താൽക്കാലികവും, കാണപ്പെടുന്നതുമായ ഈ ലോകമല്ല , കാണപ്പെടാത്ത നിത്യ രാജ്യമാകട്ടെ നമ്മുടെ വാഞ്ച . ഒരു പുനഃപരിശോധനക്കായി നമ്മോടു തന്നെ ചോദിക്കാം -'നിത്യ രാജ്യത്തു പോകാൻ ഒരുക്കമാണോ?

സാം.ടി .മൈക്കിൾ ഇളമ്പൽ 

2017 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

ദൗത്യം മറക്കരുത് ആരും.

ചിന്ത 

ദൗത്യം മറക്കരുത് ആരും.

                                                                                    ===സാം .ടി .മൈക്കിൾ ഇളമ്പൽ
                                  
                            ഒരു ഉപമാന കഥയിലൂടെ ഒരു ലഖു ചിന്ത പങ്കുവെക്കാൻ ആഗ്രഹിക്കുന്നു .ഒരിക്കൽ ഒരു വീട്ടിലെ പാത്രങ്ങൾ പരസ്പരം കലഹിക്കാൻ തുടങ്ങി .തങ്ങളിൽ ആരാണ് മെച്ചം എന്നതിനെച്ചൊല്ലിയുണ്ടായ സൗന്ദര്യ പിണക്കങ്ങളായിരുന്നു പിന്നീട് വഴക്കിലേക്കു നീങ്ങിയത് .ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന കരി പുരണ്ട ചട്ടിയും കലങ്ങളും  ഒറ്റക്കെട്ടായിപ്പറഞ്ഞു തങ്ങളാണ് ഈ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പാത്രങ്ങൾ .കാരണം തങ്ങൾ ഇല്ലെങ്കിൽ ഭക്ഷണം പാകം ചെയ്യാനേ കഴിയില്ലെന്നതു തന്നെ .യജമാനന് തങ്ങളാണ് ഏറ്റവും പ്രിയപ്പെട്ട പാത്രങ്ങൾ .
                     എന്നാൽ മേശമേൽ ഭക്ഷണം വിളമ്പി വക്കാനുപയോഗിക്കുന്ന  വിലകൂടിയ പാത്രങ്ങൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല .അവർ പറഞ്ഞു ,മേശ മേലാണ് ഞങ്ങളുടെ സ്ഥാനം , ഞങ്ങളാകട്ടെ വിലകൂടിയവരും ,വിരുന്നുകാരെ മാനിക്കാൻ വീട്ടുകാരൻ ഞങ്ങളെയാണ് ഉപയോഗിക്കുന്നത് .അതിനാൽ ഞങ്ങളാണ് ഈ വീട്ടിലെ പാത്രങ്ങളിലെ പ്രധാനികൾ .ഈ ശീത സമരവും സൗന്ദര്യപിണക്കങ്ങളും  നടക്കുന്നതിനിടെ രണ്ടു കൂട്ടരും വീട്ടുടമസ്ഥനോട് പരാതി പറഞ്ഞു .അതിൽ ഓരോരുത്തരും തങ്ങളാണ് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠർ എന്ന് പറഞ്ഞു ഫലിപ്പിക്കാനും മറന്നില്ല.
                  രണ്ടു കൂട്ടരുടെയും പരാതി കേട്ട ശേഷം ഗൃഹ നാഥൻ രണ്ടു കൂട്ടരോടുമായി പറഞ്ഞു - "നിങ്ങൾ രണ്ടു കൂട്ടരും എനിക്ക് ഒരു പോലെ പ്രാധ്യാന്യം ഉള്ളവരാണ് .കരി പുരണ്ട കാലങ്ങളും ചട്ടികളും ഇല്ലെങ്കിൽ ഭക്ഷണം പാകപ്പെടുത്താൻ കഴിയില്ല. അത് പോലെ വിരുന്നുമേശയിലെ
പാത്രങ്ങൾ , ഭക്ഷണം വിളമ്പി അത് അത് ഉപയോഗിക്കാൻ തക്കവണ്ണം പ്രാപ്തമാക്കുന്ന. ഒരു കൂട്ടരുടെ കഠിന പ്രയത്നം അതിന്റെ  പൂർണതയിലെത്തുന്നത് ,മറ്റൊരു കൂട്ടര് പരിശ്രമത്തിന്റെ ഫലമായിട്ടാണ് ." അതിനാൽ രണ്ടു കൂട്ടരും ഒരുപോലെ എനിക്ക് പ്രയോജനവും പ്രാധാന്യവും ഉള്ളവരാണ് .ഇത് കേട്ട രണ്ടു കൂട്ടരും ലജ്ജിച്ചു പോയി,പിന്നീട് ഐക്യത്തോടെ പ്രവർത്തിച്ചു തങ്ങളുടെ യജമാനനെ സന്തോഷിപ്പിച്ചു .
             സുവിശേഷത്തിന്റെ വ്യപനത്തിനും ,ദൈവരാജ്യത്തിന്റെ കെട്ടുപണിക്കുമായി  വിവിധനിലയിൽ പ്രയോജനപ്പെടുന്നവരുണ്ട് .ചിലർ വലിയ വേദികളിൽ സുവിശേഷം പ്രഘോഷിക്കുകയോ,  സാക്സയം പ്രസ്താവിക്കുകയോ ,പാടുകയോ ഒക്കെ ചെയ്യുന്നു .ഇവരെ മറ്റുള്ളവർ കാണുന്നു .എന്നാൽ ആരും കാണാതെ ഇടിവിൽ നിന്ന് ,ആത്മാക്കൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവരും ധാരാളം പേരുണ്ട് .മറ്റു ചിലരാകട്ടെ വ്യക്തിപരമായി സുവിശേഷം പങ്കു വെക്കാൻ സമയമെടുക്കുന്നു.ഈ വിധത്തിലൊക്കെയും സുവിശേഷവേല ചെയ്യുന്നവർ തങ്ങളുടെ യജമാനന് ഒരേ പോലെ പ്രാധ്യാന്യമുള്ളവരാണ്.അവരവർക്കു ലഭിച്ച പ്രകാശനത്തിന് ഒത്തവണ്ണം കർത്തൃവേലയിൽ പ്രയോജനപ്പെടാൻ നാം മറക്കരുത് .നല്ല യജമാനന് വേണ്ടി , നമ്മുടെ അവസരത്തിനും സമയത്തിനും ഒത്തവണ്ണം പ്രവർത്തിക്കാതിരിക്കരുത്.ഞാൻ സുവിശേഷം അറിയിക്കുന്നില്ലെങ്കിൽ എനിക്ക് അയ്യോ കഷ്ടം എന്നാണ് പൗലോസ് പറഞ്ഞിരിക്കുന്നത്.ഏതെങ്കിലും നിലയിൽ നമ്മുടെ യജമാനന് വേണ്ടി പ്രവർത്തിക്കാതിരിക്കുന്നതു കുറ്റകരമായ അനാസ്ഥയാണ് .

2017 ജൂലൈ 13, വ്യാഴാഴ്‌ച

അഭിനയം വേണ്ടാ ,ആത്മീയ ജീവിതത്തിൽ !!!

അഭിനയം വേണ്ടാ  ,ആത്മീയ ജീവിതത്തിൽ!!

                                            www.samtmichael.blogspot.com

  ചലച്ചിത്ര അവാർഡ് ജേതാവായ ശ്രീ .വിനായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു -"ഞാൻ ചലച്ചിത്രത്തിൽ മാത്രമേ അഭിനയിക്കാറുള്ളൂ " എന്ന്.ജീവിതത്തിൽ ഒരു പച്ച  മനുഷ്യനാണെന്നും പറഞ്ഞതോർക്കുന്നു .   നമ്മുടെ ചുറ്റും കണ്ണോടിച്ചാൽ ജീവിതത്തിൽ തകർത്ത് അഭിനയിക്കുന്ന അനേകരെ  കാണാൻ കഴിയും.അവസരത്തിനും ,  വ്യക്തികൾക്കുമനുസരിച്ചു,പൊയ്‌മുഖങ്ങളണിഞ്ഞു  അനുകരണവും,അഭിനയും നടത്തുന്നവർ . അതുപോലെ തന്നെ സ്ക്രീനിലും ,ജീവിതത്തിന്റെ വിവിധ മേഖലകളിലും അഭിനയിച്ച പല അഭിനേതാക്കളുടെയും പൊയ്‌മുഖങ്ങൾ സമൂഹത്തിൽ അഴിഞ്ഞു വീഴുന്ന സമയവും കൂടിയാണിതെന്നോർക്കണം .ജനപ്രിയ നടന്മാർ , ജനത്തിനു അപ്രിയരാകുന്ന നേർക്കാഴ്ച.

                    ഞാനിതു കോറിയിട്ടത് ,മറ്റു  ചില യാഥാർഥ്യങ്ങൾ കുറിക്കാനാണ്  .കപട ആത്മീയതയുടെ വേഷം കെട്ടുകാർ ആത്മീയ ലോകത്തിനു  ഭൂഷണമല്ല .സഭയിലൊന്ന് , വീട്ടിൽ മറ്റൊന്ന് ,സമൂഹത്തിൽ വേറെ അങ്ങനെ സമയവും സന്ദർഭവും നോക്കി മുഖം മൂടിയിട്ട്   അഭിനയിക്കുന്നവർ വിരളമല്ലെന്നാണ് കരുതുന്നത്. ഒരിക്കൽ യാക്കോബ് തന്റെ അപ്പന്റെ മുൻപിൽ പ്രച്ഛന്ന വേഷം നടത്തി ,അല്പം അഭിനയവും അതിലേറെ അനുകരണവും നടത്തി ജ്യേഷ്ഠാവകാശം സൂത്രത്തിൽ തട്ടിയെടുത്തു.നീ ആർ എന്ന് ചോദിച്ചപ്പോൾ ,യാതൊരു മടിയും കൂടാതെ യേശാവെന്നാണ് അന്ന് പറഞ്ഞത് .അതേ  യാക്കോബിനോട് സാക്ഷാൽ ദൈവം 'നീ ആർ?' എന്ന് ചോദിച്ചപ്പോൾ "ഞാൻ യാക്കോബ് "എന്ന് തന്നെയാണ് മറുപടി കൊടുത്തത് .
 അതായത് സർവ്വശക്തന്റെ മുൻപിൽ വേഷംകെട്ടലുകൾ വിലപ്പോവില്ലെന്ന് നന്നായറിയാം . അതിനാൽ അവൻ പിൽക്കാലത്തു അനുഗ്രഹിക്കപ്പെട്ടു .
                   നമ്മെ നന്നായി അറിയുന്ന ദൈവ മുമ്പിൽ , നമ്മുടെ അവസ്ഥകൾ മറച്ചുവയ്ക്കുന്ന ഭൂഷണമല്ല.അവിടുത്തെ സൃഷ്ടിയിൽ സകലവും നഗ്നവും മലർന്നതുമായിക്കിടക്കുന്നുവെന്ന യാഥാർഥ്യം ഏവർക്കും അനിവാര്യമാണ് .ചുരുക്കിപ്പറഞ്ഞാൽ തിരുസന്നിധിയിൽ അനുകരണവും അഭിനയുമൊന്നും അഭ്യാസവുമൊന്നും വിലപ്പോകില്ലെന്നും ,അനുസരണവും തുറന്നു പറച്ചിലുകളുമാണ് വേണ്ടതെന്നും ഓർക്കണം 

2017 ജൂലൈ 4, ചൊവ്വാഴ്ച

ഈ മണ്ണേ പ്രതി മാണിക്യം വെടിയാതെ.......

                            ദൈവം തങ്ങൾക്കായി ഒരുക്കിയിട്ടുള്ള വാഗ്ദത്ത ദേശത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചും ,ദൈവീക പദ്ധതികളെക്കുറിച്ചും ഉൾക്കാഴ്ചയില്ലാതിരുന്നവർ , മരുഭൂമിയിലെ യാത്രയിൽ ദൈവത്തിനും മോശെക്കും എതിരായി പിറുപിറുത്തതായി കാണുന്നു .അടിമ നുകത്തിൽ നിന്നും, സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്കാണ് തങ്ങൾ പോകുന്നതെന്ന തിരിച്ചറിവ് ഇക്കൂട്ടർക്ക്  ഇല്ലാതെ പോയി എന്ന് വേണം കരുതാൻ .കനാനിലേക്കു  ചുവടുകൾ വെക്കുമ്പോഴും  ചില പിന്തിരിപ്പന്മാരുടെ ചിന്ത , തങ്ങൾ ഉപേക്ഷിച്ചു വന്ന മിസ്രയീമിനെക്കുറിച്ചായിരുന്നു .അടിമത്തവും , ഊഴിയ വേലയുമൊക്കെയായിരുന്നു അവിടെയെങ്കിലും പാരമ്പര്യം പറയുന്നതിന് ഒരു കുറവും ചിലർ വരുത്തിയില്ല .തങ്ങൾ അവിടെ എന്തെല്ലാമോ ആയിരുന്നെന്നും , അതൊക്കെ ഉപേക്ഷിച്ചിട്ടാണ് ഈ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നതെന്നും പരിതപിച്ചു .തങ്ങളെ ഉള്ളം കയ്യിൽ വഹിച്ച  ദൈവീക കരുതലുകളും , മന്നാ വർഷിപ്പിച്ചതും  ഒക്കെ ക്ഷണത്തിൽ മറന്നു അവർ.
                       ഇന്നത്തെ ആത്മീക ലോകത്തിലും മേൽപ്പറഞ്ഞ ചില നേർക്കാഴ്ചകൾ കാണാനാകും .എന്തെന്നാൽ പലരും തങ്ങൾ വിട്ടു പോന്ന അടിമത്തത്തിന്റെ വ്യർത്ഥമായ  പാരമ്പര്യം പുലമ്പാറുണ്ട് . മുൻപ് ആയിരുന്ന പള്ളിയിലും കൂട്ടത്തിലും തങ്ങൾ എന്തെല്ലാമോ ആയിരുന്നു എന്നും , അവിടം വിട്ടു പോരേണ്ടിയിരുന്നില്ലെന്നും പരിവേദനം പറയുന്നവർ വിരളമല്ല .ഇരു മനസ്സുമായി ദൈവസഭക്കകത്തു കയറിക്കൂടിയിരിക്കുന്ന ഇവർക്ക് ഏതു നേരവും പിമ്പിലുള്ള മായക്കാഴ്ചകൾ മാത്രം .അക്കരെ നാടിനെ നോക്കി യാത്ര ചെയ്യുന്ന യഥാർത്ഥ ദൈവ പൈതലിനു , മുമ്പിലുള്ളതിന്റെ മാഹാത്മ്യം ഓർക്കുമ്പോൾ പിമ്പിലുള്ളതൊക്കെ വെറും നിസ്സാരമായി തോന്നുമെന്നതാണ് വസ്തുത .പാട്ടുകാരൻ പറയുംപോലെ ,ഈ മണ്ണേ പ്രതി മാണിക്യം വെടിയാതെ മുന്നേറണമെന്ന് .
                        ' ഞാനിപ്പോൾ സഭ വിട്ടുപോകുമെന്നു' ഭീഷണിപ്പെടുത്തുന്ന വിദ്വാൻമാർ ,പല കൂട്ടായ്മകളിലുമുണ്ടെന്നാണ്   കേട്ടറിവ് . ഉൾക്കാഴ്ചയും ഉറപ്പുമില്ലാത്തവർ ആത്മീയ ഓട്ടക്കളത്തിൽ നേട്ടങ്ങളല്ല  കൊയ്യുന്നത് .ദൈവ സഭ ആൾകൂട്ടമല്ലെന്നും , ഉറപ്പും ധൈര്യവുമില്ലാത്ത ആയിരങ്ങളെക്കാൾ , ചങ്കുറപ്പും ഉപദേശ വിശുദ്ധിക്കും വേണ്ടി നിലകൊള്ളുന്ന ചുരുക്കം പേർ തന്നെയാണ് നല്ലതു .വിശുദ്ധിക്കും , നിർമലതക്കും , ഉപദേശ വിശുദ്ധിക്കും വേണ്ടി നിൽക്കുന്നവരെ ചേർക്കാനാണ് കർത്താവ് വീണ്ടും  വരുന്നത് എന്ന ചിന്തയാണ് ഇക്കാലത്തു അനിവാര്യം .

2017 ജൂൺ 29, വ്യാഴാഴ്‌ച

കണ്ടിട്ടും കാണാത്തതു പോലെ പോകുന്നവർ !

             മുമ്പൊക്കെ  ആളുകൾ  നേരിൽ കണ്ടാൽ വന്ദനം ചൊല്ലുന്നതും ,ക്ഷേമാന്വേഷണം നടത്തുന്നതുമൊക്കെ പതിവ് കാഴ്ചയായിരുന്നു . ഇന്ന് ആ പതിവുകളൊക്കെ മാറി വരുന്നുണ്ടോ എന്നാണ് സംശയം .പരിചയക്കാർ പോലും നേരിട്ട് കണ്ടാലും , ഇടിച്ചിട്ടാൽ പോലും ഒന്നുരിയാടിയാലായി,ഇല്ലെങ്കിലായി. പക്ഷേ  നേരിട്ട് മിണ്ടില്ലെങ്കിലും പരിഷ്കൃത സമൂഹത്തിലെ ഒട്ടു മിക്ക പേരും ഫേസ് ബുക്കിലും വാട്സാപ്പിലുമൊക്കെ അടുത്ത സുഹൃത്തുക്കളാണെന്നതാണ് വിചിത്രം .
കണ്ടിട്ടും കാണാത്തതു പോലെ ഭാവിച്ചു പോകുന്നതാണ് ചിലരുടെ രീതി .മറ്റു ചിലരാകട്ടെ ,ആരെയെങ്കിലും വഴിയിൽ വച്ച്  കണ്ടാൽ  മെല്ലെ  മൊബൈൽ ഫോൺ എടുത്തു ചെവിയിൽ വച്ച് കളയും .ഫോണിൽ സംസാരിക്കുകയാണെന്ന വ്യാജേന ,ആൾക്കാരെ 'നൈസായിട്ടങ്ങു' ഒഴിവാക്കിക്കളയാനാണിത്.
   
       ഞാനിതു കുറിക്കാൻ കാരണം , അപകടത്തില്‍ പെട്ട് കിടന്ന ഒരാള്‍ , തക്ക സമയത്ത് ചികിത്സ ലഭിക്കാത്തത് മൂലം  മരണപ്പെട്ട ഒരു വാര്‍ത്ത ചില നാളുകള്‍ക്കു മുന്‍പ് വാര്‍ത്താ മാധ്യമത്തിലൂടെ അറിയാനിടയായി . അത്ര  നിസ്സാര പരിക്കുകള്‍  മാത്രം ഉണ്ടായിരുന്ന ആ മനുഷ്യനെ , അത് വഴി പോയവരാരും  ഗൌനിക്കാനോ , ആശുപത്രിയിലെത്തി ക്കാനോ തയാറായില്ല . അങ്ങനെ ശരീരത്തിലെ  രക്തം വാര്‍ന്നു  ആ  മനുഷ്യന്‍  മരണത്തിനു കീഴ്പ്പെടുകയായിരുന്നു . ഒരു പക്ഷേ  , ആ വഴി കടന്നു പോയ ആരെങ്കിലും  തക്ക സമയത്ത് ആശുപത്രിയിലെത്തിക്കുകയോ , പ്രഥമ ശുശ്രൂഷ നല്‍കുകയോ ചെയ്തിരുന്നെങ്കില്‍  ഒരുപക്ഷേ   ഒരു ജീവഹാനി ഒഴിവാക്കാമായിരുന്നു .
ഇതിനിടയിലും ആ അപകട സ്ഥലത്തു നിന്ന് ഫോണിൽ ചിത്രങ്ങൾ പകർത്തിയവരും ഉണ്ടായിരുന്നേക്കാം. 
        ഇതിനു മുന്‍പും  ഇത്തരം  നിരവധി  സംഭവങ്ങള്‍   റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .  ഇത്തരം സംഭവങ്ങളില്‍ ഇടപെട്ടാല്‍  പില്‍ക്കാലത്ത്  ഉണ്ടായേക്കാവുന്ന  നിയമ നടപടികളും നൂലാമാലകളുമൊക്കെ  ഭയന്നാണ്,  സേവന മനസ്ഥിതിയുള്ളവര്‍ പോലും  രക്ഷാ പ്രവര്‍ത്തനങ്ങളില്‍  നിന്ന് പിന്മാറാന്‍  പ്രേരിപ്പിക്കുന്നത് . ഈ അടുത്ത കാലത്താണ്  ഈ  സ്ഥിതി വിശേങ്ങള്‍ക്ക് ചെറിയ ഒരു മാറ്റമെങ്കിലും ഉണ്ടായത് .
        മേല്‍പ്പറഞ്ഞ  വസ്തുതകള്‍  കുറിക്കുമ്പോള്‍ , ഒരു   വേദപുസ്തക  ഉപമ  മനസ്സിലേക്ക് ഓടിയെത്തുന്നു . അത്  ഏവര്‍ക്കും സുപരിചിതമായ നല്ല ശമാര്യാക്കാരന്റെ  കഥയാണ് .  യെരുശലേമില്‍ നിന്നു യെരീഹോവിലേക്ക്  പോകുകയായിരുന്ന  യാത്രികന്റെ  ചരിത്രം .  കള്ളന്മാരാല്‍ സകലവും അപഹരിക്കപ്പെട്ടു , പാതി ജീവന്റെ ബലത്തില്‍  കിടന്ന ആ മനുഷ്യനെ  ആരും തിരിഞ്ഞു നോക്കിയില്ലെന്നു വേണം പറയാന്‍ . അത് വഴി കടന്നു പോയ ഒരു ലേവ്യനും , പിന്നെ ഒരു പുരോഹിതനും  കണ്ടിട്ടും കാണാതെ തങ്ങളുടെ വഴിക്ക് പോയി . എന്നാല്‍ പിന്നാലെ വന്ന നല്ല ശമാര്യാക്കാരനാകട്ടെ , മുറിവേറ്റു കിടന്നയാളെ   കണ്ടിട്ട് അടുത്ത് ചെന്ന് വേണ്ട ശുശ്രൂഷ നല്‍കിയതിനു ശേഷം , സുരക്ഷിതമായ സ്ഥാനത്ത് കൊണ്ട്  ചെന്നാക്കുകയും  ചെയ്തതിനു ശേഷമാണ് കടന്നു പോയത് . ഒട്ടേറെ ഉള്‍ക്കാഴ്ചകള്‍ നല്കുന അതി മനോഹരമായ ഈ ഉപമ അറിയാത്തവര്‍ , പൊതു സമൂഹത്തില്‍  തന്നെ  വിരളമായിരിക്കും .
        നമ്മെക്കൊണ്ട് എന്തെങ്കിലും സേവനം ആവശ്യമുള്ളയാളെ കണ്ടിട്ടും കാണാതെ പോകുന്നത് ഭൂഷണമല്ല.ഒരു വാക്കിന്റെ സ്വാന്തനമെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ നന്ന് .മേല്‍പ്പറഞ്ഞ  ഉപമയിലെ , മുറിവേറ്റു നിസ്സഹായ അവസ്ഥയില്‍ കിടന്ന  ആ മനുഷ്യനെപ്പോലെയായിരുന്നില്ലേ  നാമും .  ആരും  തിരിഞ്ഞു നോക്കാനില്ലാതെ , പാപ സ്വഭാവങ്ങള്‍ക്കു അടിപ്പെട്ടു  അടിമ നുകത്തിലായിരുന്ന  നമ്മെ  ആരും കാണാതെ പോയപ്പോള്‍,  യേശു എന്ന നല്ല ശമാര്യാക്കാരന്‍  കണ്ടു , തന്റെ തങ്കച്ചോര തന്നു വീണ്ടെടുത്തത്  എത്ര വലിയ കാര്യമാണ് .  അല്ലെങ്കില്‍ ഇന്നും പാപത്തിന്റെ  കുഴിയില്‍ ,ആത്മീയ ജീവനില്ലാതെ കിടക്കേണ്ടതായി  വരുമായിരുന്നു  . ആ നല്ല ശമാര്യാക്കാരനായ യേശു കര്‍ത്താവിനു , നമ്മുടെ ജീവിതത്തിന്റെ നിസ്സഹായാവസ്ഥ കണ്ടിട്ട് , കാണാതെ  കടന്നു പോകാനാവില്ല . അപേക്ഷിക്കുന്നവരെ ഉപെഷിക്കാനും ... 
=================================================================

                              -  സാം . ടി .മൈക്കിള്‍  ഇളമ്പല്‍ 
                                                                                             ===========================